Saturday, May 29, 2010

സഖാ ത്വമേവ

കറ തീര്‍ന്നു, തമസ്സിലുദിച്ച നിലാ-
വറതോറുമിറങ്ങിയുലഞ്ഞൊഴുകീ
ഉറവാര്‍ന്നു വെളിച്ചവുമിന്നു മന-
സ്സറിയാതെ കരഞ്ഞു തെളിഞ്ഞു സഖേ

ചിറകെന്തിനു നീയറിവായ് തുണയാ-
യനുവേലമെടുത്തു പറന്നുയരേ
ഒരു തൂവലിനുള്ളിലൊതുങ്ങി വരും
നിറമേഴുമതിന്‍റെ നിഴല്‍ച്ചുഴിയും

കതിരെന്തിനു കാനന സന്ധ്യകളില്‍
കരിവീരസമേതമലഞ്ഞിടുവാന്‍
കനിവുറ്റ കരത്തിലിണങ്ങിടുമെന്‍
കനവും കനലൂര്‍ന്ന കരള്‍ത്തുടിയും

ഇറയത്തൊരു ചാറ്റലൊടൊത്തു മഴ -
ക്കുളിരെന്‍റെ വിളക്കുകെടുത്തിടവേ
അരുതെന്നു തടുത്തു കരം തരു,മീ -
തിരി തന്നെയെരിക്കിലുമെന്നറിവേന്‍

മിഴിയൊന്നു നിറഞ്ഞു തുളുമ്പിയതും
മൊഴിയായ് കിരണങ്ങളുതിര്‍ത്തതിലും
മഴവില്ലു വിടര്‍ത്തിയുണര്‍ത്തിയക-
ത്തഴകാര്‍ന്നൊരു പുഞ്ചിരികൊഞ്ചിയതും

നിറയും മുകിലില്‍ മമ ജീവനമോ
നിറവില്‍ പൊഴിയുന്നിതു നിന്‍ വരമോ
അറിയില്ലകതാരിലലിഞ്ഞഖിലം
പറയാനെളുതല്ല ഗുരുത്വബലം

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...