Monday, August 23, 2010

ഓണപ്പൂവിളി.

ഓണപ്പൂവിളി കേട്ടുവോ, വഴിയിലായെന്തോര്‍ത്തു മുക്കുറ്റികള്‍
കാണെക്കാണെ വിടര്‍ന്നിടുന്നരളിയൊന്നായുന്നതിന്നീണമോ
നാണം കൊണ്ടു ചുവന്നു തെച്ചി, ചിരിയാല്‍ തുമ്പക്കുടം പൊട്ടിയി-
ന്നോണച്ചാറ്റലുതിര്‍ത്തു പൂമ്പൊടികളെന്‍ കണ്ണില്‍ കുടുങ്ങുന്നുവോ.

Saturday, August 14, 2010

ചിത്രം

മെച്ചമാം നിറങ്ങളാ, പിച്ചകത്തൂവെള്ളമേല്‍-
കൊച്ചിളം കയ്യാലന്നും കലങ്ങി തെളിയവേ
"ചിത്രമാണത്രേ!, യെന്തിന്നിത്രയും വാരിത്തൂകി
വൃത്തികേടാക്കുന്നു നീ ചുറ്റുപാടെല്ലാം കണ്ണാ."
"ഉടനേ നോക്കുന്നതെന്തിടയില്‍ കാട്ടീടുകി-
ല്ലൊടുവില്‍ തരില്ലയോ? പൂര്‍ത്തിയാകട്ടെന്‍ ചിത്രം."
ചിരിച്ചേനഞ്ചായതേയുള്ളിവനമ്പത്തന്ചിന്‍-
ഗൌരവം!, നടക്കട്ടേ വരയും നിറക്കൂട്ടും.
-----------
അള്‍ജസീറ*യില്‍ വെള്ളപ്പൊക്ക ദൃശ്യങ്ങള്‍ കഴി-
ഞ്ഞുള്‍ഭയം വളര്‍ത്തിടും വാര്‍ത്തകള്‍ തുടരുന്നൂ
പട്ടിണി മരണങ്ങള്‍, യുദ്ധഭൂമികള്‍, കാട്ടില്‍ -
ചുട്ട ദേഹങ്ങള്‍ , കത്തിക്കരിയും കിനാവുകള്‍
അധികാരികള്‍ പാടും ജയഗീതികള്‍ , കൂട്ടി-
ന്നകമേയധികരിച്ചുയരും കലാപങ്ങള്‍
ഇലകള്‍, മൃഗങ്ങളെ, നദിയെ, പോറ്റുന്നൊരീ ,
യിളയെപ്പോലും വെല്ലും മാനവന്നിതേ വിധി
തുണയാകിടെണ്ട തന്‍ സോദരന്‍ വധിച്ചിടും
കുലവും മുടിച്ചിടും സ്വയമേയൊടുങ്ങിടും
"കിടക്കും മുന്നേ, മാറ്റാം നമുക്കീ ചാനല്‍, കണ്ടാ -
ലുറക്കം വരില്ലെന്തേ ഭയചിത്രങ്ങള്‍ മാത്രം "
"മൂവിയല്ലിതു മുന്നില്‍ നടക്കും വിശേഷങ്ങള്‍
മൂഢയായ് കണ്‍പൂട്ടിയിന്നുറക്കം നടിക്കാമോ? "
"മതിയാക്കുമോ പ്രിയാ,മറക്കാം കുറച്ചിട,
മരുന്നിന്നൊരിത്തിരി ഫലിതം തിരഞ്ഞിടാം"
-----------
"വിഷമം പാടില്ലിതാ നിനക്കെന്‍ സമ്മാന,മീ-
മഷിയൊട്ടുണങ്ങിടും പുത്തനാം പടം നോക്കൂ "
നിറമേയുള്ളിക്കൂട്ടില്‍ പടമെങ്ങെന്നേ തോന്നീ,
"പറയൂ നീ തന്നെനിക്കറിയില്ലിതിന്‍ പൊരുള്‍"
"അറിയില്ലെന്നോ? നിനക്കറിയേണ്ടതല്ലയോ?
അറിയാത്തവര്‍ കാണില്ലധികം നിനയ്ക്കുകില്‍ "
'സുല്ല്, സുല്ലെ,ന്നേ ചൊല്ലാം, ചൊല്ലു നീതന്നെ,ന്നുണ്ണി
തെല്ലുമെന്നുള്ളില്‍ തോന്നുന്നില്ലിതിന്നര്‍ത്ഥം കഷ്ടം !'
കവിത കഥകളോ ചിത്രമായാലും സത്യം
പുതുമ ദഹിക്കുവാന്‍ വളരുന്നില്ലീ മനം.
"ശരി, കേട്ടുകൊള്‍‍കിതു സര്‍വവും ദഹിപ്പിക്കും,
മരണം വിതച്ചിടും ബോംബുതാ,നുരച്ചവന്‍
"നടുവില്‍ കറുപ്പ് നീ കണ്ടതില്ലയോ? പുക-
ച്ചുരുളാണതിന്‍ ചുറ്റും, തിളക്കം പ്രകമ്പനം !
നിറമേയുണ്ടാവുള്ളൂ, പൂക്കളും , പൂമ്പാറ്റയും
നമ്മളും കരിഞ്ഞു പോം, 'ശരിക്കും ബോംബാണിവന്‍'
ശരിക്കും ബോംബാണമ്മേ, വരയ്ക്കുമ്പൊഴേ പൊട്ടി-
തകരുന്നിതിന്നടുത്തവശേഷിക്കില്ലൊന്നും"
നടുങ്ങിപ്പോയോ മനം കുരുന്നേ നിനക്കെന്തേ
പിടയും നിറങ്ങളില്‍ തെളിഞ്ഞൂ കൌതൂഹലം
വാടിയാ മുഖം , ചൊന്നേന്‍ "ക്രൂരമെന്നാലും ഞാനീ
നാടിതിന്‍ നേരല്ലയോ വരച്ചൂ , പിണങ്ങൊലാ ."
-----------
"ഉറങ്ങൂ പറഞ്ഞിടാം , പണ്ടൊരു മഹാബലി
മറഞ്ഞൂ പാതാളത്തില്‍, വരുവേനോണത്തിനും".
-----------


*അള്‍ജസീറ-ഒരു ന്യൂസ്‌ ചാനല്‍ ‍ ‍ ‍

Tuesday, August 3, 2010

കാട് പൂത്ത നാള്‍

ഒരിക്കല്‍ക്കൂടി നീയെന്നില്‍
മഴത്തെല്ലായടര്‍ന്നെങ്കില്‍
മിഴിക്കോണില്‍ തടഞ്ഞുള്ളി-
ക്കറുപ്പെല്ലാമൊഴിഞ്ഞെങ്കില്‍

വെട്ടമായ്‌തൊട്ടുണര്‍ത്തീ ചെ-
മ്പട്ടുഷസ്സു പുലര്‍ന്ന നാള്‍
പച്ചിലക്കാടു തോറും തന്‍
കൊച്ചു നാളം പകര്‍ന്നതും
മെച്ചമാരാഗങ്ങളില്‍ ചേര്‍-
ന്നിച്ചിരാതു തെളിഞ്ഞതും
ഇത്തിരിപ്പോന്ന ലോകത്തില്‍
ഒത്തിരിപ്പൂവിരിഞ്ഞതും

ആരു നീയെന്നറിഞ്ഞതി-
ല്ലാരുമാകട്ടെ, യെങ്കിലും
ആരുമേ കാണാത്ത കാടിന്‍
ചാരു വര്‍ണ്ണം തിരഞ്ഞവന്‍
ഇപ്പ്രപഞ്ച വിലാപങ്ങള്‍-
ക്കീണമിട്ടു നടന്നവന്‍
ഇത്തണല്‍ കൂട്ടിലേവരും
ഒത്തുചേര്‍ന്നുലസിക്കുമാ,
സ്വപ്നമേറ്റി നടന്നേതോ
സ്വച്ഛ‍സുന്ദര ദര്‍ശനം !

നീയുദിച്ച വെയില്‍പ്പൂരം
ജാലകങ്ങളുടയ്ക്കവേ
കണ്ടു വിസ്മയമാണ്ടു നിന്‍
കണ്ണിലേക്കു നടന്നു ഞാന്‍
ജീവരാഗ വിലോലമാ-
മേതുബന്ധുര ബന്ധമോ
കുഞ്ഞു പൂവ് തലോടുന്ന
തെന്നലിന്നലി‍വായിതേ.
കാലം നിറച്ചു കാണാനായ്‌
താലം പിടിച്ചു വന്നൊരെന്‍
കൊച്ചു കൈയില്‍ നിറച്ചേകീ
വിശ്വ വിജ്ഞാന സഞ്ചയം

നുള്ളി നോവിച്ചതില്ലെന്നില്‍
കള്ളമില്ലാത്ത നിന്‍ കരം
കള്ളിക്കാക്ക ചിലച്ചന്നും
മുള്ള് കൊള്ളാതെ നോക്കണം
പൊള്ളുമെന്‍ മനസ്സില്‍ തൊട്ടു
കണ്ണുനീര്‍ത്തുള്ളി ചൊല്ലിയോ
അറിയില്ലൊന്നുമെന്നാലു -
മാകാ മുന്തിരി വള്ളികള്‍
പ്രണയത്തിന്റെ തേന്‍കണം
നുകരാനേ കൊതിച്ചതി-
ല്ലറിയാമെങ്കിലും കൂടി
പറയാതെ പിരിഞ്ഞുവോ?
നിന്നില്‍ നിന്നകലുതോറും
എന്നില്‍ നിന്നേയകന്നുവോ
എന്നിലേക്കുള്‍വലിഞ്ഞപ്പോ-
ളെന്തൊരാഴ വിമൂകത
അക്ഷരതെറ്റൊഴിക്കാനാ-
യക്ഷരങ്ങള്‍ കളഞ്ഞ പോല്‍
പൊന്നുരുക്കും വെളിച്ചത്തിന്‍ ‍
പിന്‍ നിഴല്‍ത്തുമ്പു മാഞ്ഞു പോയ്‌

കണ്ടതില്ലിന്നേ വരേയ്ക്കും പാഴ്-
തണ്ടു പാടുന്ന കാടുകള്‍
കാട്ടുചോലയുലച്ചീടും
കാറ്റൊരിറ്റു മുകര്‍ന്നുമി-
ല്ലാര്‍ദ്ര ശൈലതടങ്ങളില്‍,കളി-
യാടുവാന്‍ കൊതിയാകിലും
മോഹമേയലയുന്നുവോ മഴ
മേഘമായകലങ്ങളില്‍

കാട്ടിലേറെ വിഷം ചീറ്റും
ദുഷ്ട ജീവികളല്ലയോ ‍
വിഷമില്ലാത്ത കാടുകള്‍
വിഷമം കണ്ടെടുക്കുവാന്‍
നാടു പോലും നടുക്കീടും
ചൂടു വാര്‍ത്തകളെത്രയോ
പേടിയേറി വരും കിനാവുക-
ളാര് പൂവിളി പാടുവാന്‍ !

ഒന്നു നില്കാതെ, മിണ്ടാത -
ക്കല്ലൊതുക്കിലിറങ്ങവേ
വാടാത്ത പുഞ്ചിരിച്ചോപ്പീ-
ക്കൂടയില്‍ തന്നുറങ്ങിപ്പോയ്
മറന്നില്ല, മറക്കാനാര്‍-
ക്കാവുമെങ്ങു മറഞ്ഞു നീ?
നേരെഴുത്തിന്‍റെയുള്‍വഴി
ചൂണ്ടി വന്നില്ലൊരിക്കലും
നിന്‍ മൊഴി ചാര്‍ത്ത് തേടുന്നീ
നിറമില്ലാത്ത വാക്കുകള്‍
നിനക്കായൊന്നുണര്‍ത്തട്ടീ-
നാട്ടുപൂവിന്‍ വിപഞ്ചിക
----------------------------------------------

***സ്നേഹത്തിന്‍റെയും ചതിയുടെയും കാടുകള്‍ ഒരേ നിറത്തില്‍ പൂക്കുമ്പോള്‍ പകച്ചുനില്‍ക്കുന്ന കൌമാരത്തിന്

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...