Monday, January 30, 2017

മുപ്പത് , ജനുവരി.

മഹാത്‌മാവിന്റെ ജീവിതം
മാനവർക്കാകെ മാതൃക 
മുപ്പത്തിന് ചോപ്പു പൂക്കളെൻ   
മാതൃഭൂവിന്റെ ദുഃഖവും 

മാറ്റമില്ലാത്ത ശാപമോ 
മാതൃദേവീ വിലാപമോ 
മാറ്റൊലിക്കൊൾവു  ചുറ്റിലും 
മാഞ്ഞുപോകാതെ നിത്യവും 

മാലകറ്റും വിശുദ്ധമാം  
മന്ത്രണം സ്നേഹമൊന്നുതാൻ 
മൗനമർപ്പിച്ചു കൈതൊഴാം 
മഹാത്മാവേ  പൊറുക്കുക



   

Monday, January 9, 2017

കനൽ

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിക്കാം
കൂരിരുട്ടിലൊന്നൂതി, മുന്നേറും
ദൂരമെല്ലാം, വെളിച്ചം പരത്താം !

മിഴികളേറെ പറഞ്ഞൊഴിഞ്ഞാലും
ചിരി വരണ്ട മണൽപ്പുറത്തിന്നും 
ഒരു നിലാവിൻ തണുപ്പുണ്ട് പോലും!
മഴ മിഴാവിൻ തുടിത്താളവും കേൾ.

കഥകളെല്ലാം വെയിലെടുത്താലും
പകലിനപ്പുറം പാതിരാവീട്ടിൽ
കിളിമരത്തിന്റെ തോളത്തുറങ്ങും
ചെറിയ മുല്ല പൂക്കാറുണ്ട് നിത്യം !

കാലമൊന്നായ്   നിറം കെടുത്തുമ്പോൾ
കാർമുകിലുമീയാഴിപ്പരപ്പും
പങ്കുവയ്പ്പാണുയിരിന്റെ വിങ്ങൽ
പങ്കുപറ്റി തളിർക്കട്ടെ   ഭൂമി

കുളിരുപെയ്യുന്ന മണ്ണിന്റെയുള്ളിൽ
കുതറിയോടും ചിതൽക്കൂട്ടമൊന്നായ്
വരികളേറി പറക്കുന്ന സ്വപ്‍നം 
വഴിവിളക്കിൽ കൊളുത്തുന്നതാരോ ?

കാടിറങ്ങുന്നുറവകൾ തീണ്ടി
നാടിറങ്ങിപ്പടർന്നു വർണ്ണങ്ങൾ
കൂട്ടിനുള്ളിൽ മടങ്ങാൻ കൊതിക്കും
കാട്ടുപക്ഷിക്കു കാവലാളുണ്ടോ?

കനവു കാറ്റത്തടർന്നു വീണേക്കാം
കനിവു തേടി തളർന്നു പോയേക്കാം
കതിരു  കാണാതറിയാതെ വന്നാൽ
കരുതി വച്ച കനൽത്തുമ്പുരുക്കാം

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിയ്ക്കാം
കൂരിരുട്ടിലൊന്നൂതി , മുന്നേറും
ദൂരമെല്ലാം വെളിച്ചം പരത്താം 

Sunday, January 1, 2017

പുതുവത്സരാശംസകൾ....

നന്മ നിറഞ്ഞ പുതുവത്സരാശംസകൾ!
പ്രാർത്ഥനയോടെ..
**************

മുപ്പത്തിമുക്കോടി ദൈവങ്ങളും കാട്ടു-
മൂപ്പനും ഡിങ്കനും കാത്തുകൊള്ളേണമേ
രണ്ടായിരത്തിപതിന്നാറു പോകവേ
മണ്ടത്തരങ്ങൾക്കറുതിയുണ്ടാവണേ

ഭീകരർക്കൊപ്പമുൽസാഹിച്ചടുക്കുന്ന
'പുട്ടിനും' , 'ട്രംപി'നും സല്ബുദ്ധിയേകണേ
കൊല്ലും കൊലയും കുറച്ചുല്ലസിക്കുവാൻ
എല്ലാ മനസ്സിലും തോന്നലുണ്ടാക്കണേ

രണ്ടായിരത്തിപ്പതിന്നേഴിലേവർക്കും
രണ്ടായിരത്തിന്റെ  ചില്ലറയെത്തണേ
എ.ടി.എം. കാർഡുരയ്ക്കുന്ന ജനങ്ങളിൽ  
'ടാക്സ് 'ഒഴിവാക്കി, കനിവു കാട്ടേണമേ
കള്ളപ്പണം പിടിച്ചാലുമില്ലെങ്കിലും
ഉള്ളപണം പിൻവലിക്കാനുമൊക്കണേ

ക്രിസ്തുമസ് കാലത്തു വന്ന സിനിമകൾ
ഓണമെത്തും മുൻപ്  പെട്ടിപൊട്ടിക്കണേ
കാണുവാനാഗ്രഹമുള്ളവർക്കെമ്പാടും,
'ഓൺലൈനി'ൽ തന്നനുഗ്രഹിച്ചീടണേ

പോസ്റ്റും കഥകളും പാട്ടും സിനിമയും
കോപ്പിയടിച്ചു വളരും മഹാന്മാർക്കു
മോശമാണപ്പണിയെന്നു തോന്നിക്കണേ
മോഹത്തിനൊത്തുള്ള ഭാവന നൽകണേ

വേനലവധിക്കു നാട്ടിലെത്തീടുവാൻ
ന്യായവിലയ്ക്കുള്ള  ടിക്കറ്റ് കിട്ടണേ
'പോക്കെമോൻ' കാർഡിന്നു വേണ്ടിപ്പിണങ്ങാതെ
പോക്കുവെയിലിൽ കളിയ്ക്കണേ  കുട്ടികൾ

ചുറ്റും വികസനം കത്തിക്കരേറവേ 
ചുറ്റിച്ചടുക്കുന്ന രോഗങ്ങൾ മാറ്റണേ
ശുദ്ധമായിത്തിരി വായുവും വെള്ളവും
ബദ്ധപ്പെടാതെ ലഭിക്കുമാറാകണേ

നാക്കിൽ കവിതകൾ കൂടുന്ന  നേരത്തു,
നാട്ടാരെയൊക്കെ വെറുപ്പിച്ചകറ്റാതെ,
നാവടക്കീടുവാനെന്നേം തുണയ്ക്കണേ
നാളെമുതൽ(ക്കി,ന്നു പോട്ടെ) നന്നാവണേ .....



മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...