Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, June 22, 2012

മോഹം..


കരളു പൊള്ളിപ്പൊടിഞ്ഞില്ല തുള്ളികള്‍
കരുണ തട്ടിച്ചിരിയ്ക്കുന്നു പിന്നെയും.
ഒരു മുഴക്കത്തിലേയ്ക്കു കാതോര്‍ത്തിടും
മരവുമീ കിളിക്കൂട്ടവും ബാക്കിയായ്‌

നനയുമോര്‍മ്മകള്‍ വറ്റുന്നിടങ്ങളില്‍
തിരയുവാനെന്തു?  തീരം ചൊടിയ്ക്കവേ ,
തിരമുറിഞ്ഞു പിന്‍വാങ്ങുന്നു വന്‍കര-
യ്ക്കൊരു തലോടല്‍ തിടുക്കത്തിലേകിയും

ഘനമൊഴിഞ്ഞുല്ലസിക്കുന്ന തെന്നലും
ചിരി വിടര്‍ത്തുന്ന വാനവും ചൊല്ലിയോ?
ചുവടളന്നും മറിച്ചു വിറ്റും സ്വയം
ധനികരാകുന്നവര്‍ക്കു താന്‍ ധന്യത!


ഇതളടര്‍ന്നു വീഴുമ്പോഴും പൂവിലെ
ചെറുചിരിയ്ക്കെന്തു ഭംഗിയാണീ വഴി
പറവകള്‍ പൊഴിച്ചിട്ട പൊന്‍തൂവലി-
ന്നരികുകള്‍ക്കെന്തു മാര്‍ദ്ദവം! കാലമേ ..  
വെറുതെ എങ്കിലും കാറ്റില്‍ പറക്കുവാന്‍
ചിറകിലേറി പുറപ്പെട്ട വാക്കുകള്‍
മുറിവുകൂടുന്നതിന്‍ മുന്‍പ് വാനിലേ-
യ്ക്കകലവേ മനം ശൂന്യമായെങ്കിലും
ഒരു മുഴക്കത്തിലേയ്ക്ക് കാതോര്‍ത്തു പോയ്‌
മലമുഴക്കിതന്‍ മായാവിമോഹമായ്‌ ...
---------------------

Monday, February 13, 2012

വാലന്‍റൈന്‍സ്




ഉണര്‍ന്നിടുന്നൊരാ ചുവന്ന പൂവിനെ
പുണര്‍ന്നൊരീറനും പൊഴിഞ്ഞു പോയ നാള്‍
മുറിഞ്ഞ തണ്ടുമായ് പുലരിയെത്തവേ
പറഞ്ഞിടാത്തതും പകര്‍ന്നു പാടിയേന്‍



അറിവു തീണ്ടിയെന്‍ കരളുടഞ്ഞതും
അതു തലോടി നിന്‍ വിരല്‍ മുറിഞ്ഞതും
നനുത്ത നീറ്റലായ് പടര്‍ന്നലഞ്ഞതും  
പറഞ്ഞ പാപത്തില്‍  പകുതി വെന്തതും
ഉലഞ്ഞ കാഴ്ചകള്‍ കഴുകി വീണ്ടുമീ-
യുടഞ്ഞ ചില്ലുകളടുക്കി വച്ചതും
അതില്‍ വികൃതമാം മുഖം ചമയ്ക്കുവാ -
നറിഞ്ഞിടാതെ നാം പകച്ചു നിന്നതും
വെറുത്തു വിങ്ങവേയിരുള്‍ പരന്നതും

പഴയ പുസ്തക ചുവരിലേയ്ക്കുത-
ന്നൊളിച്ചുറങ്ങുവാന്‍ കൊതിച്ചു പോകവേ
മറവിയാം മറുമരുന്നു പൂക്കുമീ -
യുറവതന്‍ കരയ്ക്കടിഞ്ഞുണര്‍ന്നതും.....
---------

Wednesday, February 8, 2012

പൊട്ടുകുത്തട്ടെയീ കാഴ്ചകള്‍ക്കൊക്കെയും.


ശ്രീ. ഷാജി നായരമ്പലത്തിന്റെ കാവ്യ സമാഹാരം 'രാമായണക്കാഴ്ച്ചകള്‍' ക്ക് നല്‍കിയ ഒരു ആശംസയാണീ കവിത . ( 'രാമായണക്കാഴ്ച്ചകള്‍' പുസ്തകം ലഭിക്കാന്‍ email അയക്കുക : shajitknblm@gmail.com )
--------------

ചോദ്യങ്ങളാലാദി കാവ്യത്തിലേയ്ക്കു തന്‍
വാക്കിന്‍ കൊതുമ്പുവള്ളം തുഴഞ്ഞങ്ങനെ

പാരം ഗമിയ്ക്കെ, രാമായുന്നു മാനത്തു  
താരസുസ്മേരമായ് രാമചന്ദ്രോദയം!

പിന്‍ നിലാവിന്‍ മഞ്ഞുതുള്ളിയാലൂഴിയില്‍
പിന്നെയും മാരിവില്‍ തീര്‍ത്തുവോ മൈഥിലി?
 
ദിക്കുകള്‍ തോറുമനാഥ ബാല്യത്തിന്‍റെ
വക്കുകള്‍ തൂകിയുതിര്‍ന്ന സ്നേഹാമൃതം

ആത്മസുഖത്യാഗ,മാര്‍ദ്ര സാഹോദര്യ,
മാശ്രമവാല്‍സല്യ,മാര്യാശ്വമേധവും  

പോര്‍ വിളിക്കുള്ളിലൊളിച്ച ശസ്ത്രങ്ങളും
തേര്‍ക്കുളമ്പൊച്ച തകര്‍ത്ത സ്വപ്നങ്ങളും

നോവുകള്‍, നിര്മ്മല നാരായ മൂര്‍ച്ച തന്‍-
വേവിലായ്‌ ചാലിച്ചെടുത്ത സങ്കീര്‍ത്തനം

പാടി മറഞ്ഞോരാ പൈങ്കിളി തന്‍ ഗാന-
ശീലുകള്‍ക്കുള്ളില്‍ തിളങ്ങുന്ന മുത്തുകള്‍

ചാരത്തു ചൊല്ലിയെത്തീടവേയിക്കഥാ-
തീരത്ത് തെല്ലിട കാറ്റേറ്റിരുന്നിടാം

ഈരടിയ്ക്കുള്ളിലോരോ മഷിക്കൂട്ടിലു-
മീറന്‍ കവിതയ്ക്ക് കാതോര്‍ത്തിരുന്നിടാം

ഇത്തിരി പൊന്മഷി കൈയാലെടുത്തൊരു
പൊട്ടു കുത്തട്ടെയീ കാഴ്ചകള്‍ക്കൊക്കെയും
 
---------

Friday, November 18, 2011

മുല്ലപ്പെരിയാര്‍


ഒരുപാട് മഴക്കാലത്ത്‌ വേണ്ടെന്നു വച്ച കവിത അറിയാതെ ഞാനെഴുതിപ്പോയത്‌ ഈ തുലാമാസത്തിലാണ്.
അതും കഴിഞ്ഞാണ് ഭൂമി ആളെ കുലുക്കി ഉണര്‍ത്തിയത്.
ചെറിയ ഡാമുകള്‍ പൊട്ടിച്ചു മുഖം കഴുകിച്ചത്.
എന്നിട്ടും നിങ്ങള്‍ ഏതു അന്സ്തെഷ്യയുടെ മയക്കത്തിലാണ്?
എനിക്ക് കൂടി തരുമോ ആ മയക്കു മരുന്ന്?
മരിച്ചാലും മരിക്കാത്ത മയക്കത്തിനെ കുറിച്ച്  ഒരു കവിത കൂടി എഴുതിയിട്ട് വേണം വേദനിക്കാതെ മരിക്കാന്‍....................
--------------------------------------------------------------

മാനമാകെയിരുണ്ടു തുടങ്ങീ
കോളുകാണ്കെ കടല് നടുങ്ങീ 
തടകവിഞ്ഞൊരു നീരിതുകൂടി 
മടിയെഴാതെ മുകര്‍ന്നു മയങ്ങൂ 

കഥകളാടിയരങ്ങു തകര്‍ത്തോര്‍  
പഥികരെന്‍ മിഴി പാതിയടയ്ക്കെ,
അകമലിഞ്ഞുറവാര്‍ന്നൊരു ചുടുനീര്‍
പലവഴിക്ക് പകുത്തു മടങ്ങീ 

മഴ കുഴഞ്ഞു പൊഴിഞ്ഞൊഴിയുമ്പോള്‍  
പുഴ കരഞ്ഞു തളര്ന്നുയരുമ്പോള്‍ 
കനലടിഞ്ഞു കറുത്ത മനസ്സിന്‍   
കഠിന ദുഃഖമറിഞ്ഞവരുണ്ടോ? 
പതറുവാനരുതാതെ സഹിച്ചും 
പരിഭവം പറയാതെ മറച്ചും 
പടുദിനങ്ങള്‍ യുഗങ്ങളനേകം! 
ചൊടിയൊടുങ്ങിയുടഞ്ഞുയിരാകെ.  

ഇനി നിലാവിന്‍ കുഞ്ഞല നെയ്തും  
ഇമ തലോടും മഞ്ഞിലലിഞ്ഞും     
തനിയെ പാടും പാലരുവികളില്‍
മനമുലാവും മാധവമെത്തും 
ദിനമുദിച്ചു വരും വരെ, നീയെന്‍    
മരണമേ വഴി മാറി നടക്കൂ .

മലകളേ തടയായ്കിനി മഴതന്‍  
മധുര നീര് മറക്കുക നിങ്ങള്‍ 
കരപുടങ്ങള്‍ വിതൃക്കുക മുകിലിനെ  
വരവിലേ വഴിമാറ്റുക കാറ്റേ
ഭയമുറങ്ങും താഴ്വര തോറും  
തരള ബാല്യസുമങ്ങള്‍ ചിരിയ്ക്കെ    
മമ ചിലങ്കകിലുങ്ങിയുതിര്‍ന്നോ?  
മണി മുഴക്കമിതാരു തടുക്കും ?

മല നിറഞ്ഞു വസിക്കണതാരോ 
മനമറിഞ്ഞു വരം തരുവായോ
പ്രളയമാവുക വയ്യടിവേരുകള്‍
കടപുഴക്കിയൊടുക്കുക വയ്യേ    
ചുവടടര്ന്നു പതിക്കരുതനിശം   
കഴലു വേദന തിന്നമരട്ടേ.

കവിതയൂറി മുനിഞ്ഞു വിളങ്ങും  
തിരി തുലാമഴയില്‍ കുതിരരുതേ.

Wednesday, September 14, 2011

മുളങ്കുഴല്‍


എരിഞ്ഞുതീരുമീ കനലിലിത്തിരി-
ക്കിനാവുകള്‍ ചൊരിഞ്ഞുറക്കെയൂതുവാ-
നൊരു മുളങ്കുഴല്‍ പകുത്തു നല്‍കുമോ?
ഹരേ, അടുത്തുതന്നകന്നു നില്‍ക്കയോ ?

നിറച്ചു കൃഷ്ണതന്നിലകളെപ്പൊഴും
കുറച്ചവില്‍ കഴിച്ചൊരുക്കി സൌഹ്യദം
മറച്ചതെന്തിനെന്‍ നിലാവെളിച്ചവും
കറുത്തമേഘമായ്, പൊഴിഞ്ഞതില്ല നീ.

കരിഞ്ഞ പൂവുകള്‍ക്കിടയ്കിടയ്ക്കു നിന്‍-
തെളിഞ്ഞ പുഞ്ചിരി തിളങ്ങവേ  മനം
പിടഞ്ഞുവെങ്കിലും നിറഞ്ഞ താലമി-
ന്നൊഴിച്ചു, തേങ്ങലോടുരുക്കിയോര്‍മ്മകള്‍

തകര്‍ന്ന വീണതന്‍ സ്വനങ്ങളില്‍ പതം-
പറഞ്ഞു കേഴവേയൊളിച്ചുവോ കണ്ണാ
കളികഴിഞ്ഞുവോ, കഥ മറന്നവള്‍-
ക്കെരിയുവാന്‍ കുഴലുറക്കെയൂതുമോ?

Tuesday, September 13, 2011

അന്വേഷണം.


വിത്തുകള്‍ പൊട്ടി മുളയ്ക്കുവാനോ
ഒത്തിരി കണ്ണീരുതിര്‍ത്തു വാനം
ഞെട്ടിത്തെറിച്ചു ചിറകറ്റ വാക്കുകള്‍
പെട്ടെന്നു പാട്ടില്‍ തളിര്‍ത്ത പോലെ
***

ആര്‍ത്തിരമ്പും കടല്തട്ടില്‍ നിന്നും
ആരെയും കൂസാതുയര്‍ന്ന ചോദ്യം
കാറ്റില്‍ തിരുകിപ്പിടിച്ചുയര്‍ന്നു
കാണാപ്പൊരുളും തിരഞ്ഞലഞ്ഞു
കാറ്ററിയാത്തൊരു കാഴ്ച്ചയുണ്ടോ?
കാഴ്ച്ചയ്ക്കുമപ്പുറം കാവലുണ്ടോ?

കണ്ണും കനവെന്നു കാറ്റ് ചൊല്ലി
കണ്ണീരു വാര്‍ത്തു പൊലിഞ്ഞു മേഘം.
***

മണ്ണിലുറങ്ങിക്കിടന്ന ജീവന്‍
ദണ്ണം മറന്നു  മിഴി തുറന്നു
വേരുകള്‍ കുത്തിയെണീറ്റിരുന്നു
നീരിറ്റു മോന്തി കുടിച്ചിരുന്നു
ഓരിലയീരില നീര്‍ത്തി പിന്നെ
ഓമനപ്പൂക്കള്‍ ചിരി തുടങ്ങി
എല്ലാം കനവെന്നു ചൊന്ന കാറ്റും
നല്ലൊരൂഞ്ഞാലിട്ടു കൂട്ടു വന്നു
***

സത്യത്തിലേയ്ക്കൊരു ദൂതുമായി
പുത്തന്‍ മുകില്‍ യാത്രയായി ദൂരെ
ആയത്തിലൂഴിയില്‍ വീഴുവാനായ്‌
ആയിരം കാതമുയര്‍ന്നിടുന്നൂ.
***

Tuesday, July 5, 2011

തുളസി


അനന്തന്‍റെ പുറത്താരോ മയങ്ങുന്നു മാലോകരീ
യനന്തമാം നിധി കണ്ടു ഭ്രമിച്ചിടുമ്പോള്‍

അവില്‍പ്പൊതി മറച്ചും കൊണ്ടനവധി കുചേലന്മാ-
രടുക്കുന്നൂ പുരിയാകെ നിറഞ്ഞിടുന്നൂ

പടിക്കല്‍ സര്‍വ്വവും വച്ചു ഭരിച്ച ലോകരും ചൊല്ലി
പടിപ്പുരതുറന്നിനി മടങ്ങിടട്ടെ

കണക്കെടുപ്പനന്തമായ്‌ തുടരുന്നൂ വിധിയ്ക്കായി
കളിയ്ക്കുന്ന കരങ്ങളും കുഴഞ്ഞ നേരം

നിലവറയെടുത്തിട്ടെന്‍ ഭഗവാനെ തന്നിടാമോ നനുത്ത
നന്മൊഴിയൊട്ടൊട്ടിടറി  വീണൂ

അനന്തന്‍റെ  പുറത്താരോ ചിരിയ്ക്കുന്നൂ തുളസിയൊ-
ന്നടരുന്നൂ പദതാരില്‍ പതിച്ചിടുന്നൂ

Monday, May 30, 2011

വെളിച്ചം ദുഖമാണുണ്ണീ.....


തമസ്സത്രേ  സുഖപ്രദം!
തപം താനേയൊതുങ്ങിടും  
ദിവസം ദീനമായ്‌ ചൊല്ലി-
യിരവും തേടി യാത്രയായ്

മുന്നിലെന്തെന്തു പൂരങ്ങള്‍
കുടമാറ്റം കതിനകള്‍
വിണ്ണ്‍ ഞെട്ടുമാഘോഷങ്ങള്‍
കണ്ണു ചിമ്മി നടുങ്ങിയോ?

ജയിക്കാനുള്ളൂറ്റവും പോയ്‌
ജയഗീതം മറന്നും പോയ്‌
സ്നേഹമൂറും വെളിച്ചത്തിന്‍
ദാഹവും പേറിയെത്രനാള്‍

പണയമായ്‌ ഹൃദയം വയ്ക്കില്‍
പണിയേറെ പണിയുകില്‍
പണത്തൂക്കം പ്രിയം നേടാം    
തോല്‍വി തോറ്റു ചിരിയ്ക്കയായ്‌

ശിരസ്സില്‍ വന്‍ കാലമര്ന്നി-
ട്ടിരുട്ടിലാഴവേ കണ്ടിടാം
നിതാന്ത ശാന്തമാം ലോകം
നിലാപ്പുഞ്ചിരി വിസ്മയം

ഇരുള്‍ പൂക്കുന്നു മുല്ലമേല്‍
ഈറനോടെ തിരഞ്ഞ പോല്‍
ഇന്നലത്തെ വെളിച്ചങ്ങള്‍
പിന്നിലെങ്ങാനുമുണ്ടുവോ

തമസ്സില്‍  കാഴ്ച്ചയെന്തിന്നായ്‌
മനസ്സിന്‍ കണ്ണ് പോരുമേ
മനസ്സിന്‍ കണ്ണ് പോവുകില്‍
തമസ്സോ വെണ്മയോ പരം?

Tuesday, May 3, 2011

ഗാനം

എല്ലാം പറഞ്ഞു കഴിഞ്ഞ മൌനത്തിന്റെ
വല്ലാത്ത ശൂന്യതയില്‍ ഞാനിരിയ്ക്കവേ
വന്നുവിളിയ്ക്കുന്നോരക്ഷരക്കൂട്ടമേ
നന്ദി, എന്നിഷ്ടങ്ങളിത്രമേലോര്‍ക്കയോ.
എന്നേ മറവി നടിച്ച പ്രിയങ്ങളില്‍-
ത്തന്നേ മടങ്ങും ഹൃദയ ചാപല്യമോ 
ബന്ധുവായേതോ പിടിവള്ളി തേടുന്ന 
സന്ധ്യ ചൊരിഞ്ഞ വിഭ്രാന്തമാം തോന്നലോ
 
ഇറ്റു ധര്‍മ്മത്താലുയിര്‍ തൂകിടും പൊരു -
ളെത്ര വര്‍ണ്ണത്തിന്നിടയില്‍  തിരഞ്ഞു ഞാന്‍
നാരിഴ വേര്‍തിരിച്ചും മറിച്ചും നന്മ-
യൂറും കതിര്‍ തേടിയെങ്ങുമലയവേ 
ചുറ്റും പറന്നു കളിയ്ക്കും പതിരുകള്‍
തെറ്റിച്ചിതറിച്ചിരിപ്പൂ സമര്‍ത്ഥരായ് 
എല്ലാമൊതുക്കിയുറങ്ങുന്നിരവുകള്‍
എന്തൊക്കെയോ തെളിക്കുന്നീ പകലുകള്‍
കീറിപ്പറിച്ചു ദൂരത്തേയ്ക്കെറിഞ്ഞു പോ -
യേറിക്കുറഞ്ഞ കണക്കിന്റെ കള്ളികള്‍
മിച്ചമായൊന്നുമില്ലിന്നു കയ്യില്‍ യാത്ര
മിച്ചമായേറ്റം മുഷിഞ്ഞ വസനവും

ലാഭമോലാത്തൊരീ തോന്ന്യാക്ഷരങ്ങളില്‍
മൂകമടിഞ്ഞു മുറിവേറ്റ പക്ഷിപോല്‍
വേറെയുണ്ടോ സത്യമീ സൌരവീഥിയില്‍  
വേറെയുണ്ടോ വെളിച്ചം സ്നേഹമന്ത്രവും
വാടിത്തളര്‍ന്നകതാരില്‍ മയങ്ങുമാ
പാടാത്ത പാട്ടിന്‍ പഴയ പൂമൊട്ടിനെ
ചൂടി നില്‍ക്കുമ്പോളവശേഷിച്ച പ്രാണന്റെ
ചൂടേറ്റു വീണക്കുടങ്ങളില്‍ സ്പന്ദനം!
കൈപിടിച്ചാരിന്നുയര്‍ത്തുന്നനന്തമാ-
മകാശമല്ലോ വിളിക്കുന്നു, കണ്ണിലേ-
യ്ക്കാരീ വെളിച്ചം വിതറുന്നു? വെണ്മത-
ന്നേതു മുകില്‍ത്തുമ്പു കോരിയെടുത്തെന്നെ-
യേതേതു ദിക്കുകള്‍ തോറും പറക്കുന്നു?
ഈ ഘനവും താണിറങ്ങട്ടെ , താഴത്തോ-
രീറതന്‍ തണ്ടിന്നു ജീവനമാകട്ടെ
ഞാനലിഞ്ഞില്ലാതെയാകട്ടെ കാറ്റിലെന്‍
ഗാനമേ നീ മാത്രമെന്നും മുഴങ്ങട്ടെ
-----------------------

Thursday, April 28, 2011

കതിരുമായ് *

കതിരുമായ്... കതിരിട്ട മനസ്സുമായ്‌ ...
പവിഴമായ്‌ ... പുലരുന്നൊരുഷസ്സിതാ....
സമയമായ്‌ സദയം പ്രിയരേ വരൂ
ഉദയമായ് ഉണരൂ വരവേറ്റിടാം

വയലറിഞ്ഞു വിതച്ചുരുവാര്‍ന്നൊരീ
വിജയ ഗാഥ ജനങ്ങളിലെത്തവേ
ലളിത ജീവിത താളലയങ്ങളില്‍
പുതിയ താളെഴുതീ നവകേരളം

കപട പുഞ്ചിരിയിട്ട മുഖങ്ങളേ
കളമൊഴിഞ്ഞു കളങ്കമകറ്റുക
കറകളഞ്ഞ കരങ്ങളിലേയ്ക്കിതാ
കൊടി പകര്‍ന്നു പകര്‍ന്നണി ചേര്‍ന്നിടാം 
-----
* സുഹൃത്തിനു നല്‍കിയ ഒരു ഇലക്ഷന്‍ ഗാനം

വൈജയന്തി*ക്കായി...

വെയിലുറയ്ക്കുമീ വീഥിയില്‍ നിന്നു നീ
തുയിലുണര്‍ത്തിന്‍ ശരം തൊടുത്തീടവേ
മുകിലു ഞെട്ടറ്റടര്‍ന്നു വീഴുന്നുവോ
പകലിരുണ്ടിതാ പെയ്യുന്നു ചുറ്റിലും

ഇടിമുഴങ്ങുന്നു, നേരിന്‍ പ്രകമ്പനം
ഇടയിലൂറും വിശപ്പിന്‍ പ്രരോദനം
ജനലിലിത്തിരി പക്ഷി തന്‍ കൂജനം
പ്രണയ മുന്തിരിപ്പൂവിന്‍ ചിരിക്കുടം

നറു നിലാവമ്മയായ് തഴുകീടവേ
പുതു മുറം തീര്‍ത്തു പാക്കനാരെത്തവേ
തപമനന്തമായ്‌ നീളവേ, ഗംഗ തന്‍
കുളിരു താഴേക്കിറങ്ങുന്നു പിന്നെയും

കഥയുറങ്ങുമീ കാവ്യരാഗങ്ങളില്‍
വ്യഥ മറന്നുല്ലസിച്ചുവോ കൈരളി
അയി കവേ, നിന്‍ വിചാര വേഗങ്ങളില്‍
പ്രിയമുണര്‍ത്തട്ടനാദി പ്രപഞ്ചവും

പുതു വസന്തം പിറക്കട്ടെ ഭൂമിയില്‍
കവിത പാടി പറക്കട്ടെ പക്ഷികള്‍
--------
 
*വൈജയന്തിക്ക് (ശ്രീ. ഷാജി നായരമ്പലത്തിന്റെ പ്രഥമ കവിതാ പുസ്തകം) നല്‍കിയ ആശംസ

Sunday, April 3, 2011

അണുഭൂതം

കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറന്നുപോയി

വെട്ടപ്പെടാത്ത വേതാളങ്ങളെ
വെട്ടിപ്പിടിച്ചവര്‍ നമ്മളല്ലേ
കുപ്പിയിലാക്കി മെരുക്കി കൂറ്റന്‍-
കോട്ടകള്‍ക്കുള്ളില്‍ തളച്ചതല്ലേ

തിങ്ങി വിങ്ങിക്കരള്‍ നൊന്തിടുമ്പോള്‍
തമ്മില്‍ ചൊരിഞ്ഞ നിശ്വാസമെല്ലാം
നാടുരുക്കീടും പ്രകാശമാക്കീ
നാലാളു ഞെട്ടും പടക്കമാക്കീ
നാട്ടാരെ കൊല്ലുന്ന സൂക്കേടാക്കി
സൂക്കേടുമാറ്റും മരുന്നുമാക്കി
കാരണവന്മാര്‍ വിലയ്ക്കു വച്ചേ  
കായുള്ളോര്‍ വാങ്ങിച്ചു കയ്യില്‍ വച്ചേ

നീറും വെളിച്ചം പുകഞ്ഞുയര്‍ന്നു
കാറ്റും കടലും കറുത്ത കാലം
തപ്പിത്തടഞ്ഞമ്മ വന്നതാണേ
കുപ്പി കൈതട്ടിത്തകര്‍ന്നു വീണേ

കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറപറന്നേ
നന്മുലപ്പാലില്‍ വിഷം തളിച്ചേ
അമ്മാനമാടി കടല്‍ നിറച്ചേ 
വെണ്മുകില്‍ തുഞ്ചത്തിടിച്ചു കേറി
കണ്മണി നാടെല്ലാം ചുറ്റിടുന്നേ

മുക്കുറ്റിമുല്ല മന്ദാരമെല്ലാം
മുറ്റും വസന്തക്കിനാവൊരുക്കി
മുറ്റം നിറച്ചു പൂപ്പന്തലിനായ്
മൊട്ടും തളിരും നിറച്ചനേരം
പുത്തന്‍ മഴയൊരു തീമഴയായ്
പെയ്തായിതെല്ലാം കരിച്ചിടുന്നേ
വല്ലാത്ത വേനല്‍ വലച്ച നാടും
പെയ്യല്ലേ പെയ്യല്ലേന്നോതിടുന്നേ

മന്ത്രങ്ങളെല്ലാമുരുക്കഴിച്ചു,
മന്ത്രവടിയും ചുഴറ്റിയെന്നും
കൊമ്പ് കൊരുക്കും കുറുമ്പരെല്ലാം
കമ്പപ്പുരയ്ക്കുള്ളിലമ്പരപ്പായ്‌
'കമ്പിത്തിരിയൊന്നുമല്ല കയ്യില്‍
വമ്പനാം മത്താപ്പ് കണ്ടു കൊള്ളൂ'
വീമ്പ് പറഞ്ഞു നടന്നോരാണേ
അമ്പമ്പോ ഞെട്ടിത്തെറിച്ചു പോയി

കുപ്പിയൊന്നേയൊന്നു പൊട്ടിയപ്പോള്‍
കഷ്ടമിമ്മട്ടിലായെങ്കിലെന്തേ
കത്തും പുരച്ചോട്ടില്‍ വാഴവെട്ടാന്‍
കത്തിയ്ക്കു മൂര്‍ച്ചകൂട്ടേണ്ടയോ നാം

Tuesday, March 8, 2011

തിരക്കില്‍

തിരക്കിട്ടിറങ്ങിത്തിരിച്ചൊട്ടു നിന്നും
തിടുക്കത്തിലെന്തോ മറന്നെന്നതോര്‍ത്തും
കലങ്ങും മിഴിക്കോണടച്ചും  നിറച്ചും
കനപ്പെട്ടു കാതങ്ങളെന്നും കടന്നേന്‍

വരിച്ചില്ല നിന്നെ, വരിക്കാതെ വയ്യെ-
ന്നുരച്ചിട്ടുമില്ല, വരം തേടിയില്ല .
വെറുക്കാതുടക്കാതെയെന്തിന്നടുത്തി-
ട്ടിടയ്ക്കിന്നു കാലൊച്ച കേള്‍പ്പിച്ചിടുന്നൂ

കിലുക്കം ശ്രവിക്കാതെ കര്‍ണ്ണം പൊതിഞ്ഞും
കടക്കണ്ണുടക്കാതിരിക്കാന്‍ പഠിച്ചും
പിടയ്ക്കും ഹൃദന്തം മറച്ചും കിതച്ചും
പറക്കുന്നു ഞാനെന്നെയെങ്ങോ കളഞ്ഞും

വിടര്‍ത്തുന്നു പൂക്കള്‍ നിനക്കായ്‌ വസന്തം
വിളിക്കുന്നു പിന്നില്‍ മടങ്ങാത്തതെന്തേ?
മഴക്കാറ്റിലീറന്‍ ചിലമ്പിത്തെറിയ്ക്കെ-
മറിച്ചെന്തു ചൊല്ലാന്‍, കടപ്പെട്ട ജന്മം

വിറയ്ക്കുന്നു കൈകള്‍, വെളിച്ചം കടക്കാ-
തടയ്ക്കട്ടെ വാതായനങ്ങള്‍ വിമൂകം
വെളുക്കുന്നതിന്‍ മുന്പുറങ്ങ്ട്ടെ, നേരം
വെളുത്താലുമില്ലെങ്കിലും പോയ് വരേണം

തിടുക്കത്തിലെന്നും പിറക്കും ദിനങ്ങള്‍
മടക്കങ്ങള്‍ വൈകും മനസ്സും മടിക്കും
വഴിക്കണ്ണുമായി വൃഥാ നിന്നിടൊല്ലേ
മൊഴിച്ചാര്‍ത്തു തേടി ചരിക്കൂ മറക്കൂ

Saturday, February 12, 2011

ഉണര്‍ത്തുപാട്ട്

ഉണരുമോ കുഞ്ഞിപ്പൂവേ ഉഷസ്സിന്‍റെ മടിത്തട്ടി--
ലുദിക്കുമോ നിറമേഴും കിളിചോദിപ്പൂ

ഒരിക്കല്ക്കൂടൊരിക്കല്‍ക്കൂടൊരുപാട്ട് പാടിപ്പോകാം
പലരേറ്റുപാടി നിന്നെയുണര്‍ത്തുമെങ്കില്‍

ഉണരുമോ കുഞ്ഞിപ്പൂവേ ഉഷസ്സിന്‍റെ മടിത്തട്ടി--
ലുദിക്കുമോ നിറമേഴും കിളിപാടുന്നൂ...

ചിരിക്കുടം വിടര്‍ത്തുന്നൂ വഴിവല്ലരിക്കുരുന്നും
മറയ്ക്കുവാന്‍ ശ്രമിക്കുന്നൂ പുഴുക്കുത്തുകള്‍

മറക്കുവാനാകുന്നില്ലെന്നലയ്ക്കുന്നു പൂമ്പാറ്റകള്‍
പറക്കുന്നു വിണ്ണില്‍ നിന്നെ തിരഞ്ഞെന്നോണം

തലതാഴ്ത്തി വിളക്കണച്ചുറങ്ങുവാന്‍ പോയീ സൂര്യന്‍
തനിച്ചായി താമരകള്‍ മിഴിപൂട്ടുന്നൂ

പുലരിയെങ്ങെങ്ങോ നില്ക്കേ മലയിറങ്ങിയെത്തുന്നൂ
പുതിയ ചെന്നായക്കൂട്ടം പതിവു പോലേ

വിരിഞ്ഞതില്ലതിന്‍ മുന്‍പേ കൊഴിച്ചതെന്തെന്തേ വീണ്ടും-
വിതുമ്പുന്നു ദലങ്ങളീ തൊടികള്‍ നീളേ

മറക്കുവാനാകുന്നില്ലെന്നലയ്ക്കുന്ന പൂമ്പാറ്റകള്‍
പറന്നിറങ്ങുന്നൂ നോവില്‍ കുളിരൂറുന്നൂ

മുകരുന്നൂ പൂമ്പൊടികള്‍ വിതറുന്നെമ്പാടും നാളെ
തളിര്‍ക്കും പൊന്‍പൂമനസ്സീ ചതുപ്പിലെല്ലാം

വിടരും നെയ്യാമ്പലായി, വിശുദ്ധ സൂനങ്ങളേകും
വിഭാതസന്ദേശമന്നു നഭസ്സറിയും

വിറയ്ക്കട്ടെ നരിച്ചീറും, കഴുകനും കാട്ടാളനും
മറയട്ടെ ഭൂവില്‍ നിന്നീ മദപ്പാടുകള്‍

കളഗാനമുണരട്ടെ,യഴിഞ്ഞ കാര്‍കൂന്തലുകള്‍
അളിവേണിയൊരുക്കട്ടെ,യരങ്ങേറട്ടെ

തളയ്ക്കട്ടെയഴിയ്ക്കുള്ളില്‍ ദുഷിച്ച കൈകളെ, മണി-
വളയിട്ട കയ്യില്‍ ദീപം പകര്‍ന്നാടട്ടേ

തിരിനീട്ടിയിരുള്‍ഭേദിച്ചുയരുമ്പൊളൊരുനാളും
മരിക്കാത്ത വെളിച്ചത്തില്‍ പുലരും കാലം

പദതാളമതിഘോഷമുയരുമ്പോളൊരുനാളും
നിലയ്ക്കാത്ത നാദത്തിലലിയും ലോകം

----------------------


Saturday, November 13, 2010

പരിഭവക്കാഴ്ചകള്‍

ഒരു തുലാവര്‍ഷ ഗദ്ഗദം കാറ്റിലൂ-
ടൊഴുകിയെത്തീടുന്നു  ചാരേ 
പറയാതെ പറയുന്ന  പരിഭവത്തുള്ളികള്‍
പകലിലേയ്ക്കിറ്റുന്ന പോലേ 
നിന്നരിയ മോഹഭംഗങ്ങളില്‍ സൂര്യനി-
ന്നൊന്നുമുരിയാടാതെ നിന്നൂ
ശ്യാമാംബരത്തില്‍ മുഖം ചേര്ത്തൊളിപ്പിച്ചു
വേദനിച്ചേ മാഞ്ഞിടുന്നൂ
*****

ഭൂമി: ----

എത്ര വര്‍ഷങ്ങള്‍ തപം ചെയ്തിരുട്ടിലൂ -
ടെത്രയോ തേടിത്തളര്‍ന്നു
ജീവന്‍ തുളുമ്പും വെളിച്ചമായെന്തിനാ -
നോവിന്‍ വിരല്‍ത്തുമ്പു തൊട്ടു ?
ഉള്ളം തുടിച്ചുപോയാദ്യമായ് പിന്നെ നി-
ന്നുള്ളിലേയ്കെത്തുവാന്‍ മോഹം
നീ വരച്ചൂ രേഖ ചുറ്റിലും ഞാനതില്‍
നീളേ കറങ്ങിത്തിരിഞ്ഞു
നേരറിയുന്നില്ലയെന്നുതോന്നും വഴി-
യ്ക്കോരോന്നു ചൊല്ലി കരഞ്ഞൂ

സൂര്യന്‍: ---

തീരാത്ത യാത്രകള്‍ക്കുള്ളിലാണെങ്കിലെ -
ന്തോരോ വസന്തവും പുണ്യമല്ലേ
വാരിപ്പുണര്‍ന്നിടാനാവില്ല പൂവുടല്‍
വേവില്ലയോ നെരിപ്പോടല്ലയോ?
നൂറു വര്‍ണ്ണങ്ങളില്‍ നേര്മ്മയായ് തൂവേര്‍പ്പി-
ലൂറൂന്നോരൂഷ്മള ഗന്ധമായും
ഉള്ളറിഞ്ഞും നിന്‍ മടിത്തട്ടിലെ തിര-
ത്തള്ളലില്‍ ജീവന്റെ വിത്തെറിഞ്ഞും
ഓരോ തളിരിലും മുത്തമിട്ടും തുടി-
ത്താളം നിറച്ചും നിറം പകര്‍ന്നും
നിത്യമൊരേ രാഗ സഞ്ചാര പാതയില്‍
നിന്നിലെത്തുമ്പോള്‍, പിണങ്ങിടാമോ?

ഭൂമി: ----

കാലങ്ങളിമ്മട്ടുതിര്‍ന്നുപോമെങ്കിലും
ജാലം നിറഞ്ഞതെന്നാലും
നീറിപ്പുകഞ്ഞേയുരുക്കും വെയില്‍ തന്നെ
നീല നിലാവില്‍ നിറച്ചും
മിന്നുന്നു നന്മയായുണ്മയായെന്നുമെ-
ന്നുമ്മറത്തുള്ളൊരാ ദീപം
കണ്ണുനീരാല്‍ ശുദ്ധി ചെയ്യുവാനോ മനം
പിന്നെയും വിമ്മിക്കരഞ്ഞു
മൂകമെന്നാലും പ്രണയാര്‍ദ്രമെന്നുമീ-
യേകപ്രപഞ്ച പ്രയാണം
മിഴിതുടച്ചൊന്നെത്തിനോക്കുകില്‍ കനിവിന്റെ-
യുറവകള്‍ കൈനീട്ടിയെത്തും
അകലെനിന്നകലെനിന്നെങ്കിലും ധുരമാ-
മനുരാഗകുങ്കുമം നല്‍കും
*****

അടരുന്നോരവസാന നീര്‍മണിയിലാകാശ -
മതിമധുരമായ് പുഞ്ചിരിക്കെ
മുളപൊട്ടി വീണ്ടും കിളിര്‍ക്കുന്നു മണ്ണിന്റെ -
മൃദുല സങ്കല്‍പ്പങ്ങളെല്ലാം
--------------------------------------------

Saturday, August 14, 2010

ചിത്രം

മെച്ചമാം നിറങ്ങളാ, പിച്ചകത്തൂവെള്ളമേല്‍-
കൊച്ചിളം കയ്യാലന്നും കലങ്ങി തെളിയവേ
"ചിത്രമാണത്രേ!, യെന്തിന്നിത്രയും വാരിത്തൂകി
വൃത്തികേടാക്കുന്നു നീ ചുറ്റുപാടെല്ലാം കണ്ണാ."
"ഉടനേ നോക്കുന്നതെന്തിടയില്‍ കാട്ടീടുകി-
ല്ലൊടുവില്‍ തരില്ലയോ? പൂര്‍ത്തിയാകട്ടെന്‍ ചിത്രം."
ചിരിച്ചേനഞ്ചായതേയുള്ളിവനമ്പത്തന്ചിന്‍-
ഗൌരവം!, നടക്കട്ടേ വരയും നിറക്കൂട്ടും.
-----------
അള്‍ജസീറ*യില്‍ വെള്ളപ്പൊക്ക ദൃശ്യങ്ങള്‍ കഴി-
ഞ്ഞുള്‍ഭയം വളര്‍ത്തിടും വാര്‍ത്തകള്‍ തുടരുന്നൂ
പട്ടിണി മരണങ്ങള്‍, യുദ്ധഭൂമികള്‍, കാട്ടില്‍ -
ചുട്ട ദേഹങ്ങള്‍ , കത്തിക്കരിയും കിനാവുകള്‍
അധികാരികള്‍ പാടും ജയഗീതികള്‍ , കൂട്ടി-
ന്നകമേയധികരിച്ചുയരും കലാപങ്ങള്‍
ഇലകള്‍, മൃഗങ്ങളെ, നദിയെ, പോറ്റുന്നൊരീ ,
യിളയെപ്പോലും വെല്ലും മാനവന്നിതേ വിധി
തുണയാകിടെണ്ട തന്‍ സോദരന്‍ വധിച്ചിടും
കുലവും മുടിച്ചിടും സ്വയമേയൊടുങ്ങിടും
"കിടക്കും മുന്നേ, മാറ്റാം നമുക്കീ ചാനല്‍, കണ്ടാ -
ലുറക്കം വരില്ലെന്തേ ഭയചിത്രങ്ങള്‍ മാത്രം "
"മൂവിയല്ലിതു മുന്നില്‍ നടക്കും വിശേഷങ്ങള്‍
മൂഢയായ് കണ്‍പൂട്ടിയിന്നുറക്കം നടിക്കാമോ? "
"മതിയാക്കുമോ പ്രിയാ,മറക്കാം കുറച്ചിട,
മരുന്നിന്നൊരിത്തിരി ഫലിതം തിരഞ്ഞിടാം"
-----------
"വിഷമം പാടില്ലിതാ നിനക്കെന്‍ സമ്മാന,മീ-
മഷിയൊട്ടുണങ്ങിടും പുത്തനാം പടം നോക്കൂ "
നിറമേയുള്ളിക്കൂട്ടില്‍ പടമെങ്ങെന്നേ തോന്നീ,
"പറയൂ നീ തന്നെനിക്കറിയില്ലിതിന്‍ പൊരുള്‍"
"അറിയില്ലെന്നോ? നിനക്കറിയേണ്ടതല്ലയോ?
അറിയാത്തവര്‍ കാണില്ലധികം നിനയ്ക്കുകില്‍ "
'സുല്ല്, സുല്ലെ,ന്നേ ചൊല്ലാം, ചൊല്ലു നീതന്നെ,ന്നുണ്ണി
തെല്ലുമെന്നുള്ളില്‍ തോന്നുന്നില്ലിതിന്നര്‍ത്ഥം കഷ്ടം !'
കവിത കഥകളോ ചിത്രമായാലും സത്യം
പുതുമ ദഹിക്കുവാന്‍ വളരുന്നില്ലീ മനം.
"ശരി, കേട്ടുകൊള്‍‍കിതു സര്‍വവും ദഹിപ്പിക്കും,
മരണം വിതച്ചിടും ബോംബുതാ,നുരച്ചവന്‍
"നടുവില്‍ കറുപ്പ് നീ കണ്ടതില്ലയോ? പുക-
ച്ചുരുളാണതിന്‍ ചുറ്റും, തിളക്കം പ്രകമ്പനം !
നിറമേയുണ്ടാവുള്ളൂ, പൂക്കളും , പൂമ്പാറ്റയും
നമ്മളും കരിഞ്ഞു പോം, 'ശരിക്കും ബോംബാണിവന്‍'
ശരിക്കും ബോംബാണമ്മേ, വരയ്ക്കുമ്പൊഴേ പൊട്ടി-
തകരുന്നിതിന്നടുത്തവശേഷിക്കില്ലൊന്നും"
നടുങ്ങിപ്പോയോ മനം കുരുന്നേ നിനക്കെന്തേ
പിടയും നിറങ്ങളില്‍ തെളിഞ്ഞൂ കൌതൂഹലം
വാടിയാ മുഖം , ചൊന്നേന്‍ "ക്രൂരമെന്നാലും ഞാനീ
നാടിതിന്‍ നേരല്ലയോ വരച്ചൂ , പിണങ്ങൊലാ ."
-----------
"ഉറങ്ങൂ പറഞ്ഞിടാം , പണ്ടൊരു മഹാബലി
മറഞ്ഞൂ പാതാളത്തില്‍, വരുവേനോണത്തിനും".
-----------


*അള്‍ജസീറ-ഒരു ന്യൂസ്‌ ചാനല്‍ ‍ ‍ ‍

Tuesday, August 3, 2010

കാട് പൂത്ത നാള്‍

ഒരിക്കല്‍ക്കൂടി നീയെന്നില്‍
മഴത്തെല്ലായടര്‍ന്നെങ്കില്‍
മിഴിക്കോണില്‍ തടഞ്ഞുള്ളി-
ക്കറുപ്പെല്ലാമൊഴിഞ്ഞെങ്കില്‍

വെട്ടമായ്‌തൊട്ടുണര്‍ത്തീ ചെ-
മ്പട്ടുഷസ്സു പുലര്‍ന്ന നാള്‍
പച്ചിലക്കാടു തോറും തന്‍
കൊച്ചു നാളം പകര്‍ന്നതും
മെച്ചമാരാഗങ്ങളില്‍ ചേര്‍-
ന്നിച്ചിരാതു തെളിഞ്ഞതും
ഇത്തിരിപ്പോന്ന ലോകത്തില്‍
ഒത്തിരിപ്പൂവിരിഞ്ഞതും

ആരു നീയെന്നറിഞ്ഞതി-
ല്ലാരുമാകട്ടെ, യെങ്കിലും
ആരുമേ കാണാത്ത കാടിന്‍
ചാരു വര്‍ണ്ണം തിരഞ്ഞവന്‍
ഇപ്പ്രപഞ്ച വിലാപങ്ങള്‍-
ക്കീണമിട്ടു നടന്നവന്‍
ഇത്തണല്‍ കൂട്ടിലേവരും
ഒത്തുചേര്‍ന്നുലസിക്കുമാ,
സ്വപ്നമേറ്റി നടന്നേതോ
സ്വച്ഛ‍സുന്ദര ദര്‍ശനം !

നീയുദിച്ച വെയില്‍പ്പൂരം
ജാലകങ്ങളുടയ്ക്കവേ
കണ്ടു വിസ്മയമാണ്ടു നിന്‍
കണ്ണിലേക്കു നടന്നു ഞാന്‍
ജീവരാഗ വിലോലമാ-
മേതുബന്ധുര ബന്ധമോ
കുഞ്ഞു പൂവ് തലോടുന്ന
തെന്നലിന്നലി‍വായിതേ.
കാലം നിറച്ചു കാണാനായ്‌
താലം പിടിച്ചു വന്നൊരെന്‍
കൊച്ചു കൈയില്‍ നിറച്ചേകീ
വിശ്വ വിജ്ഞാന സഞ്ചയം

നുള്ളി നോവിച്ചതില്ലെന്നില്‍
കള്ളമില്ലാത്ത നിന്‍ കരം
കള്ളിക്കാക്ക ചിലച്ചന്നും
മുള്ള് കൊള്ളാതെ നോക്കണം
പൊള്ളുമെന്‍ മനസ്സില്‍ തൊട്ടു
കണ്ണുനീര്‍ത്തുള്ളി ചൊല്ലിയോ
അറിയില്ലൊന്നുമെന്നാലു -
മാകാ മുന്തിരി വള്ളികള്‍
പ്രണയത്തിന്റെ തേന്‍കണം
നുകരാനേ കൊതിച്ചതി-
ല്ലറിയാമെങ്കിലും കൂടി
പറയാതെ പിരിഞ്ഞുവോ?
നിന്നില്‍ നിന്നകലുതോറും
എന്നില്‍ നിന്നേയകന്നുവോ
എന്നിലേക്കുള്‍വലിഞ്ഞപ്പോ-
ളെന്തൊരാഴ വിമൂകത
അക്ഷരതെറ്റൊഴിക്കാനാ-
യക്ഷരങ്ങള്‍ കളഞ്ഞ പോല്‍
പൊന്നുരുക്കും വെളിച്ചത്തിന്‍ ‍
പിന്‍ നിഴല്‍ത്തുമ്പു മാഞ്ഞു പോയ്‌

കണ്ടതില്ലിന്നേ വരേയ്ക്കും പാഴ്-
തണ്ടു പാടുന്ന കാടുകള്‍
കാട്ടുചോലയുലച്ചീടും
കാറ്റൊരിറ്റു മുകര്‍ന്നുമി-
ല്ലാര്‍ദ്ര ശൈലതടങ്ങളില്‍,കളി-
യാടുവാന്‍ കൊതിയാകിലും
മോഹമേയലയുന്നുവോ മഴ
മേഘമായകലങ്ങളില്‍

കാട്ടിലേറെ വിഷം ചീറ്റും
ദുഷ്ട ജീവികളല്ലയോ ‍
വിഷമില്ലാത്ത കാടുകള്‍
വിഷമം കണ്ടെടുക്കുവാന്‍
നാടു പോലും നടുക്കീടും
ചൂടു വാര്‍ത്തകളെത്രയോ
പേടിയേറി വരും കിനാവുക-
ളാര് പൂവിളി പാടുവാന്‍ !

ഒന്നു നില്കാതെ, മിണ്ടാത -
ക്കല്ലൊതുക്കിലിറങ്ങവേ
വാടാത്ത പുഞ്ചിരിച്ചോപ്പീ-
ക്കൂടയില്‍ തന്നുറങ്ങിപ്പോയ്
മറന്നില്ല, മറക്കാനാര്‍-
ക്കാവുമെങ്ങു മറഞ്ഞു നീ?
നേരെഴുത്തിന്‍റെയുള്‍വഴി
ചൂണ്ടി വന്നില്ലൊരിക്കലും
നിന്‍ മൊഴി ചാര്‍ത്ത് തേടുന്നീ
നിറമില്ലാത്ത വാക്കുകള്‍
നിനക്കായൊന്നുണര്‍ത്തട്ടീ-
നാട്ടുപൂവിന്‍ വിപഞ്ചിക
----------------------------------------------

***സ്നേഹത്തിന്‍റെയും ചതിയുടെയും കാടുകള്‍ ഒരേ നിറത്തില്‍ പൂക്കുമ്പോള്‍ പകച്ചുനില്‍ക്കുന്ന കൌമാരത്തിന്

Saturday, May 29, 2010

സഖാ ത്വമേവ

കറ തീര്‍ന്നു, തമസ്സിലുദിച്ച നിലാ-
വറതോറുമിറങ്ങിയുലഞ്ഞൊഴുകീ
ഉറവാര്‍ന്നു വെളിച്ചവുമിന്നു മന-
സ്സറിയാതെ കരഞ്ഞു തെളിഞ്ഞു സഖേ

ചിറകെന്തിനു നീയറിവായ് തുണയാ-
യനുവേലമെടുത്തു പറന്നുയരേ
ഒരു തൂവലിനുള്ളിലൊതുങ്ങി വരും
നിറമേഴുമതിന്‍റെ നിഴല്‍ച്ചുഴിയും

കതിരെന്തിനു കാനന സന്ധ്യകളില്‍
കരിവീരസമേതമലഞ്ഞിടുവാന്‍
കനിവുറ്റ കരത്തിലിണങ്ങിടുമെന്‍
കനവും കനലൂര്‍ന്ന കരള്‍ത്തുടിയും

ഇറയത്തൊരു ചാറ്റലൊടൊത്തു മഴ -
ക്കുളിരെന്‍റെ വിളക്കുകെടുത്തിടവേ
അരുതെന്നു തടുത്തു കരം തരു,മീ -
തിരി തന്നെയെരിക്കിലുമെന്നറിവേന്‍

മിഴിയൊന്നു നിറഞ്ഞു തുളുമ്പിയതും
മൊഴിയായ് കിരണങ്ങളുതിര്‍ത്തതിലും
മഴവില്ലു വിടര്‍ത്തിയുണര്‍ത്തിയക-
ത്തഴകാര്‍ന്നൊരു പുഞ്ചിരികൊഞ്ചിയതും

നിറയും മുകിലില്‍ മമ ജീവനമോ
നിറവില്‍ പൊഴിയുന്നിതു നിന്‍ വരമോ
അറിയില്ലകതാരിലലിഞ്ഞഖിലം
പറയാനെളുതല്ല ഗുരുത്വബലം

Monday, April 12, 2010

കണിയുരുളി

കണിയുരുളി
-----------------
ഒരു കൊന്നപ്പൂവെനിക്കു കടം തരുമോ കാറ്റേ
കനവിന്‍റെയുമ്മറത്തു കണിയൊരുക്കാന്‍

ഒരു വെള്ളിത്തുട്ടെറിഞ്ഞു തരു, മുകിലേ,യെന്‍റെ-
ചെറുചെല്ലക്കൂട്ടിനുള്ളില്‍ കരുതിവയ്കാന്‍

വരിനെല്ലിന്‍ കതിരുമായ്‌ വരൂ കിളിയേ നമു-
ക്കൊരുമിച്ചു കൊഞ്ചിക്കൊഞ്ചിപ്പറന്നു പോകാം

അകലെയെങ്ങാനുമൊരു കണിവെള്ളരി,യാരു-
മറിയാതെ കാത്തുകായ്ച്ചു കിടക്കുന്നുണ്ടാം

നറുതേന്‍വരിക്കപ്ലാവാ,ക്കിളിച്ചുണ്ടനും മനം-
നിറയുന്ന മധുരത്താല്‍ പൊതിഞ്ഞിട്ടുണ്ടാം

വരുമെന്നു തിട്ടം നിനച്ചിരിക്കുന്നപോല്‍ കാവില്‍-
കുരുക്കുത്തിമുല്ലപ്പൂക്കള്‍ വിടർന്നിട്ടുണ്ടാം 

കുറിയവാല്‍ക്കണ്ണാടിയിലൊളിച്ചിരിക്കും കൊച്ചു-
കുറുമ്പത്തി പലവട്ടം വിളിച്ചിരിക്കാം

ചുളിവീണകയ്യാല്‍ കാറ്റും തടുത്തീറനാം രാവില്‍
തെളിദീപമെരിച്ചാരോ ജപിക്കയാവാം

കാല്‍പൊന്നിന്‍ തിളക്കവും കസവുമേകാന്‍ കാലം
നൂല്‍ ചരടില്‍ കൊളുത്തി വലിക്കും നേരം

മനസ്സിന്‍റെ നിലവറയിലടിയിലെങ്ങോ പൊടി-
പിടിച്ചൊരു കണിയുരുളി തുടിച്ച നേരം

ഇടറാതെ വീണ്ടുമെങ്ങനുയര്‍ന്നു കണ്ണാ നിന്‍റെ
ഇടയ സംഗീതം കനവിടമുറിക്കാന്‍

ഇടറാതെ വീണ്ടുമെന്തിനുയര്‍ന്നു കണ്ണാ നിന്‍റെ
ഇടയ സംഗീതം കനവിടമുറിക്കാന്‍!

Sunday, February 14, 2010

സമയവാഹിനി

ഒഴുകി നീങ്ങുന്നിതെന്നുമെന്നും, മനം
തഴുകി മെല്ലെ ചിരിച്ചും പിണങ്ങിയും
പഴയ രാവിന്‍ തണുപ്പേന്തിയും മുദാ
പുതിയ തീരങ്ങള്‍ തേടിയും പായവേ
പിറകിലോടുന്നു ജന്മാന്തരങ്ങളും
പ്രണവമന്ത്രവും പ്രളയകാലങ്ങളും.
മധുരമാര്‍ന്നെത്തുമീ നിമിഷങ്ങളും
വിധുരമായ്‌ കവര്‍ന്നായുന്നു പ്രേയസി.

ഒരു തുടക്കം കുറിക്കും കണക്കുമാ-
യളവുകോലും പിടിച്ചുവന്നേ ചിലര്‍
പിടിതരാത്ത നിന്‍ ചൊടിയാര്‍ന്നൊഴുക്കിനെ
തടയിടാന്‍ കൊതിയാര്‍ന്നവരെത്ര പേര്‍
ഇതു നിലയ്ക്കാനടുത്തുവെന്നും ചിലര്‍
ഇമകള്‍ പൂട്ടി തപം ചെയ്തു പോയവര്‍
അവരെയൊക്കെയും ചേര്‍ത്തലച്ചങ്ങനെ
കവിത പോലീയൊഴുക്കില്‍ പതുക്കനെ

നിന്നെയൊന്നറിഞ്ഞീടുവാന്‍ വന്നവര്‍
നിന്നിലേ മുങ്ങി വിസ്മയം കണ്ടു പോല്‍
നീ കൊടുത്തൂ മഹാ പുരാണങ്ങളും
നേരു തേടുവാന്‍ വേദ പ്രമാണവും
ചെറു വിരല്‍പ്പാടമര്‍ന്നു കാണുന്നതാം
നറു ശിലാ ലിഖിതങ്ങള്‍, ചരിത്രവും
പ്രണയ ഗാഥകള്‍, പണയ കാണ്ഡങ്ങളും
പുനരുതിര്‍ന്ന മഹായുദ്ധ ശംഖൊലി.
കുരിശിലെന്നും തറഞ്ഞു പോം നന്മകള്‍
പിറവി ഘോഷിച്ചുറങ്ങും പുലരികള്‍

നിന്നിലില്ല പോല്‍ പുണ്യ പാപങ്ങളും
നീയൊരമ്മയെപ്പോലെ സ്നേഹാര്‍ദ്രയായ്‌
തിരുമടിത്തട്ടിലാര്‍ന്നു രാജാക്കളും,
പ്രജകള,ശ്വങ്ങള,ശ്വമേധങ്ങളും
സകല മന്ത്രങ്ങളും ചേര്‍ത്തുരുക്കുമാ
സമരതന്ത്രങ്ങള്‍ , സങ്കടച്ചാലുകള്‍
ഹൃദയ മോതിരം ഭക്ഷിച്ച മീനുകള്‍*
അഭയമേകാതുപേക്ഷിച്ച മാനസം
ഉണ്മയേറുന്നോരാശ്രമ വാടികള്‍
നന്മയാല്‍ കണ്ണുനീരൊപ്പുമമ്മമാര്‍

കുറിയ ചിപ്പുകള്‍ക്കുള്ളിലും കണ്ടവര്‍
കലിയുഗത്തിന്‍റെ കൈയൊപ്പുരേഖകള്‍
അമ്മതന്‍ മടിത്തട്ടില്‍ നിന്നാഞ്ഞു പോ-
യമ്പിളിക്കലയുമ്മ വയ്ക്കുന്നവര്‍
അരിയ തന്‍ വല നെയ്തുനെയ്തങ്ങതില്‍
അറിവു പാറിപ്പറത്തുന്ന വമ്പുകള്‍

ഇടയിലെന്നും തളിര്‍ക്കും മരങ്ങളും
കടപുഴക്കുന്ന കാറ്റിന്‍ തിടുക്കവും
വിശ്വമേ വെളിച്ചം തന്നു നീറുമാ-
കൊച്ചു സൂര്യനും താരാപഥങ്ങളും
അതിനുമപ്പുറത്തെന്തോക്കെയോ നിന്‍റെ-
യുറവകള്‍? കണ്ണിലേറാത്ത കാഴ്ചകള്‍
അവിടെ ദൈവമെന്നോതുന്നു ഞങ്ങളും
അതു രുചിച്ചു നീ കൊഞ്ചി ചിരിച്ചുവോ

ഒന്നു മാത്രം ശ്രവിച്ചു ശ്രദ്ധിച്ചു ഞാന്‍
നിന്നിലൂറുന്നു ജീവന്‍ യുഗങ്ങളായ്‌
അലയൊടുങ്ങി നീരാവിയായ്‌ പോകിലും
തിരികെ വീഴുന്നു ദാഹ മോഹങ്ങളില്‍
ഇതു പുനര്‍ജനി തന്നെയോ, ഞങ്ങളാ
പൊരുളു തേടിത്തളര്‍ന്നവരല്ലയോ

സമയമേ നിന്‍റെയീണങ്ങളില്‍ ലയിച്ചു-
ണരുമെന്നുമെന്നീറന്‍ ചിലമ്പുകള്‍


*ശാകുന്തളം

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...