Showing posts with label ശ്ലോകങ്ങള്‍. Show all posts
Showing posts with label ശ്ലോകങ്ങള്‍. Show all posts

Saturday, March 31, 2012

പൂരണം...




സമസ്യ: നിന്നാർദ്രപ്പൂമഴയ്ക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടേ..
------------------------------------------------------

എന്നോമൽ കുഞ്ഞിളം പൂ,വരികി,ലകലെയിമ്മട്ടിലോടിക്കളിപ്പൂ ..
എങ്ങെല്ലാം സഞ്ചരിപ്പൂ! തകൃതി, വികൃതി!,യെമ്പാടുമെൻ കൈ കുതിപ്പൂ !
എൻ മാതേ, നിന്മിഴിപ്പൂവവിരതമിവനേ കാത്തു കൊള്ളാൻ കൊതിപ്പൂ...
നിന്നാർദ്രപ്പൂമഴയ്ക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടേ..

സമസ്യ: ക്കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍ വയ്ക്കുന്ന ചൂതാണു നാം
------------------------------------------------------

മാലറ്റമ്ബിളി പുഞ്ചിരിച്ചു പലതാം താരങ്ങളങ്ങങ്ങിതാ

ചേലൊത്താകെ വിടര്ന്നതും വിധുരമീ രാവും പുലർ വേളയായ്

പാലപ്പൂക്കളുണർന്നെണീറ്റു നിരയായ് കാറ്റിൽ കലമ്പുന്നു തൽ -

ക്കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍ വയ്ക്കുന്ന ചൂതാണു നാം

സമസ്യ:കരുണയുള്ള മുകുന്ദ പദാംബുജം !
------------------------------------------------------

മധുരമുള്ളധരം, വദനാംബുജം
ചതുരമുള്ള കരം , ചരണാംബുജം
കരയുമുള്ളറിയും ഹൃദയാംബുജം
കരുണയുള്ള മുകുന്ദ പദാംബുജം !

സമസ്യ:തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.
------------------------------------------------------

ചുറ്റിക്കില്ലേ, കനലെരിയുമീ മേടമാസം നിനച്ചാല്‍
വറ്റിക്കാമോ കരുണ ചൊരിയും കാവുമാ നീരൊഴുക്കും?
പുറ്റിന്നുള്ളില്‍ ചിതലുകയറും മുന്‍പു പൂജയ്ക്കൊരുങ്ങാം
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

പറ്റിച്ചല്ലോ, മധു നുകരുവാനെത്തുമീ പൊന്നുഷസ്സില്‍
തെറ്റിപ്പോയോ? വനികയിതു താനല്ലയോ കുഞ്ഞു കാറ്റേ?
ഒറ്റത്താരും തരള മിഴിയാലെത്തി നോക്കീല കണ്ടോ?
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

ഒറ്റയ്ക്കെന്തേ? മിഴി നനയുവാന്‍? മഞ്ഞ മന്ദാരമേ നി-
ന്നുറ്റോരെങ്ങോ? കഥകളറിയാക്കാറ്റു കൈവിട്ടുവെന്നോ?
കുറ്റം ചൊല്ലില്ലിനിയുമൊരുവന്‍, കൂട്ടരേ ഞാന്‍ വിളിക്കാം
തെറ്റിപ്പൂവേ, തൊഴുതുനിവരും താമരേ, ചെമ്പനീരേ.

സമസ്യ: മോന്തിടുക ചിന്തയിനി വേണ്ട ലവലേശം '

------------------------------------------------------



ചെന്തളിരിലെന്തു മധു! തുമ്പി മനമോര്‍ക്കെ
അന്തിവെയിലിന്ദുവദനയ്ക്കു നിറമേറ്റീ
ഹന്ത! മകരന്ദമണയുന്നു വനി നീളെ,
മോന്തിടുക ചിന്തയിനി വേണ്ട ലവലേശം '


സമസ്യ:  കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം  '
------------------------------------------------------
കണ്ണിന്‍ കദംബവനിയില്‍ കളിവീടൊരുക്കാം
കണ്ണന്‍ ചിരട്ട,യിളനീര്‍, ചെറുപീലിയേകാം
മണ്ണിന്‍ വെറും കരടിലെന്നിമയൊന്നടഞ്ഞാല്‍
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം

സമസ്യ: ശ്വാനന്റെ വാലു നിവരില്ലിതു സത്യമത്രേ !'
------------------------------------------------------

ഞാനെന്‍റെ പൂരണമെടുത്തു തൊടുത്തനേരം
നീനിന്‍റെ ലൈക്കു തരുമെങ്കിലിതും ക്ഷമിക്കാം
കൂനന്‍റെ കൊമ്പിലിടചേര്‍ത്തു കമന്റിടുന്നോ?
'ശ്വാനന്‍റെ വാലു നിവരില്ലിതു സത്യമത്രേ !'

ഞാനെന്‍റെ പാട്ടുപലതും പല താളമൊത്തീ
വീടിന്‍റെ തിണ്ണയിലിരുന്നഹ പാടിടുമ്പോള്‍
നീനിന്‍റെ വാലു ചുരുളാക്കിയടുത്തു, ചൊന്നോ?
'ശ്വാനന്റെ വാലു നിവരില്ലിതു സത്യമത്രേ !'


സമസ്യ: സമയമിനി കുറച്ചേ ബാക്കിയുള്ളൂ സുഹൃത്തേ '
------------------------------------------------------
മഴയിലിമ കുതിര്‍ന്നൂ, മൌനരാഗം പടര്‍ന്നു
വിനയമിടറി നിന്നൂ വിങ്ങലുള്‍പ്പൊങ്ങിടുന്നൂ
സദയമൊരു മൊഴിയ്ക്കായ്‌ കാത്തുനില്പ്പാണു ഞാനും
സമയമിനി കുറച്ചേ ബാക്കിയുള്ളൂ സുഹൃത്തേ '


സമസ്യ:  പരമേശ്വര ! നീയുണരേണമിനി..‌
------------------------------------------------------

കരമേറിയ പൂരണമപ്പടി ഞാന്‍
ശരവേഗമെടുത്തു വരും വഴിയെ
തിരിയുന്നു സമസ്യയിതെന്തു കഥ!
പരമേശ്വര ! നീയുണരേണമിനി..‌

അരുതമ്മ ചൊരിഞ്ഞിടുമല്‍പ്പ കണം
മരുഭൂമി നനച്ചു മറഞ്ഞിടുവാന്‍
പിരിയാതെ പുഴങ്കര തീര്‍ത്തമരാന്‍
പരമേശ്വര ! നീയുണരേണമിനി..‌


കതിരേശ്വരനും മണിമാലകളാ-
ലവനീശ്വരി തന്‍  മനമേറിയിതേ  
ഹിതമീശ്വരനും കനകം! പതിയാം
പരമേശ്വര, നീയുണരേണമിനി..‌


സമസ്യ:  മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!
------------------------------------------------------

ചെണ്ടിട്ടുണര്‍ന്നു വനമുല്ലയുമല്ലിയെല്ലാ-
മിണ്ടല്‍ മറന്നു, പൊഴിവൂ കളകൂജനങ്ങള്‍
ചുണ്ടില്‍ വസന്തമിണചേര്‍ത്തവരെങ്ങുമെങ്ങും
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ.

പണ്ടേ പറഞ്ഞു പിറവം  പടിയേറിയെന്നാല്‍
കൊണ്ട്വോയിടും 'കര കരേറിയ കപ്പലെ'ന്നും
കണ്ടോ തുറന്നു 'കുള','മപ്പെരിയാറു' കാര്യം
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!


തണ്ടല്ല, മിണ്ടിമറയുന്നതു നമ്മളല്ലേ
കണ്ടും പറഞ്ഞുമൊരുപാടു നടന്നതല്ലേ
ചുണ്ടില്‍ കൊരുത്ത നറുമുല്ലയടര്ന്നു പോലും!
മിണ്ടാതിരിക്കുവതുതാനിനി നല്ലതത്രേ!

സമസ്യ: “രം നരം ല ഗുരുവും രഥോദ്ധത“
--------------------------------------------------------

പം.. പദം.. പദമുയര്‍ന്നു താഴവേ
തം.. തജം.. തകജ താളമിട്ടുടന്‍
കിം?.. കിലും.. കിളിയടുത്തു കൊഞ്ചിപോല്‍
“രം നരം ല ഗുരുവും രഥോദ്ധത“


രംഭയെന്മതി കരേറി നര്‍ത്തനം
രംഗ രാഗമതിഭാവനാ രസം
രംഭിതം മൊഴിയുമക്ഷരക്രമം
“രം നരം ല ഗുരുവും രഥോദ്ധത“

സമസ്യ:അടിവേരറ്റ മെലിഞ്ഞ പച്ചകള്‍.
---------------------------------------------------------

പടിയില്‍ തളരേണ്ട, കാടകം
ചൊടിയാര്‍ന്നങ്ങു പരിഷ്കരിച്ചു പോല്‍
ഒടുവില്‍ ഭഗവാനു ബാക്കിയാ-
യടിവേരറ്റ മെലിഞ്ഞ പച്ചകള്‍.

അടിവാരമുറങ്ങിയന്തിയില്‍
തുടിതാളങ്ങളൊടുങ്ങിയെങ്കിലും
തടിനീ ഹൃദയത്തിലിന്നുമു-
ണ്ടടിവേരറ്റ മെലിഞ്ഞ പച്ചകള്‍


സമസ്യ:മധുരമൊഴികളാലേ നിർജിതം സർവ്വലോകം
---------------------------------------------------------

കദനമൊഴിയുമീറന്‍ വാക്കു പൂത്തൂ നിലാവില്‍ 
ഹൃദയമിഴിതലോടീ വര്‍ണ്ണ ജാലം വിടര്‍ന്നൂ!
കരുണവഴിയുമോമല്‍ കാവ്യസൌഭാഗ്യമേ നിന്‍- 
മധുരമൊഴികളാലേ നിർജിതം സർവ്വലോകം




Wednesday, September 7, 2011

തൂലിക


പണ്ടേ നിന്‍ മൃദു മേനിയെന്‍ വിരലുകള്‍ക്കുള്ളില്‍ കടന്നൊട്ടുമേ
മിണ്ടാതെന്‍ ഹൃദയം തുറന്നു പതിയെത്തൂവും കനല്‍ ത്തുള്ളിയെ
ചുണ്ടാലൊപ്പിയെടുത്തു  മന്ത്രമധുരം വാക്കില്‍ കൊരുത്തീടവേ-
യുണ്ടാകും മഷിയിറ്റിടുന്ന പ്രണയം തിങ്ങിക്കവിഞ്ഞങ്ങനെ

ഓണത്തുമ്പി


'നാണിച്ചൊട്ടു വിടര്ന്ന പൂവിതളുകള്‍ പാരം തുടുക്കുന്നതോര്‍-
ത്തോണത്തുമ്പിയുണര്‍ന്നടുത്തു, മിഴിയില്‍ പൂരം നിറച്ചങ്ങനെ
ഈണം ചേര്‍ത്തൊരു മൂളലോടധരമാ മുക്കുറ്റി മുത്തീടവേ
'മോണിട്ട'ര്‍പ്പടി തട്ടി വീണു തറയില്‍, കുത്തുന്നു മൂക്കൊന്നതാ' .

Saturday, March 19, 2011

വിഷുപ്പക്ഷി

വെട്ടം പോയ്‌ മുകിലൊട്ടുവാടിയുടലില്‍തൊട്ടിട്ടുടഞ്ഞീടവേ
ഞെട്ടീ കൊന്ന, കുളിര്‍ത്തുലഞ്ഞു മിഴിയും നട്ടങ്ങിരിക്കുന്നിതാ
എട്ടും പൊട്ടുമറിഞ്ഞിടാതെ കടവിന്‍ തിട്ടയ്ക്ക് പൂവിട്ടൊരീ
പൊട്ടിപ്പെണ്ണിനു കൂട്ടിരുന്നു വെറുതേ പാട്ടൊന്നു പാടട്ടെടോ.

Friday, September 24, 2010

കൃഷ്ണപക്ഷം

നീലക്കാര്‍മുകിലഞ്ജനം തൊടുവിരല്‍ത്തുമ്പാലെടുത്തോമലേ
ചേലില്‍പ്പീലിയൊരുക്കിയിന്നെഴുതിടാം ചാരത്തണഞ്ഞീടുകില്‍
മേലില്‍ തിങ്ങിനിറഞ്ഞിടൊല്ലതുലമപ്പൂന്തേന്‍മിഴിക്കോണുകള്‍
പാലിക്കേണ്ടവനല്ലി മൂവുലകവും കോലക്കുഴല്‍ പാട്ടിനാല്‍

****
ഓടത്തണ്ടിലൊളിഞ്ഞിരുന്ന നിനദം, താനേ മറന്നിന്നിതാ

പാടിപ്പാടിയുയര്‍ന്നു നിന്‍ സഖികളെത്തേടുന്നതും കണ്ടുനീ
വാടിക്കുള്ളിലിരുന്നതില്ലിവിടെ ഹാ! വാസന്തവും വന്നിതാ
ചൂടിച്ചേനൊരു പിച്ചകം, വരികെടോ വാടൊല്ലെ നിന്‍മാനസം

*****


ഏവം പോകുവതെങ്ങു നിന്‍പ്രിയതരം വൃന്ദാവനം കേഴുമി-
പ്പാവം പൈക്കളുമെങ്ങളും തകരുമക്കാളിന്ദിപോയ് ചേര്‍ന്നിടും
നോവിന്‍ ശംഖൊലി കേള്‍ക്കിലും തിരികെയില്ലാരും വിളിക്കില്ല നിന്‍-
ഭാവം വാടിടുമെന്നതോര്‍ത്തു, സഹിയാതേകുന്നു തേ മംഗളം

Monday, August 23, 2010

ഓണപ്പൂവിളി.

ഓണപ്പൂവിളി കേട്ടുവോ, വഴിയിലായെന്തോര്‍ത്തു മുക്കുറ്റികള്‍
കാണെക്കാണെ വിടര്‍ന്നിടുന്നരളിയൊന്നായുന്നതിന്നീണമോ
നാണം കൊണ്ടു ചുവന്നു തെച്ചി, ചിരിയാല്‍ തുമ്പക്കുടം പൊട്ടിയി-
ന്നോണച്ചാറ്റലുതിര്‍ത്തു പൂമ്പൊടികളെന്‍ കണ്ണില്‍ കുടുങ്ങുന്നുവോ.

Saturday, December 12, 2009

മുക്തകങ്ങള്‍ - വന്ദനം

അൻപേറുന്നമ്പിളിക്കും, തിരുജടയിടയുള്‍ക്കൊണ്ടിടും ഗംഗയാള്‍ക്കും
വന്‍പേറും പാര്‍വതിക്കും നലമൊടു മരുവും നന്ദി, ഭൂതാദികള്‍ക്കും
മുന്പേറും വിഘ്നമാറ്റും ഗണപതി ജയവും , കാവടിച്ചിന്തുമായി-
ട്ടെന്‍പാട്ടും പാടി വന്നേനടിമലരിണയില്‍ കുമ്പിടുന്നേന്‍ ശിവോഹം
സ്രഗ്ദ്ധര

ഇമ്പം ചേര്‍ത്തുകൊരുത്ത പൊന്‍കറുകയ,ക്കൊമ്പന്നു ചാര്‍ത്തിക്കുവാന്‍
തുമ്പിപ്പെണ്ണു പറന്നതും വഴിയിലമ്പമ്പോ കൊടുങ്കാറ്റുകള്‍
തുമ്പിക്കൈയ്യതു നീട്ടിവന്നിവളെയാ തുമ്പാലുയര്‍ത്തീടുമോ
പമ്പയ്ക്കിക്കരെയാണു ഞാന്‍ കനിയണേ കുംഭോദരാ പാഹിമാം

എന്നാളും മമ ദീപമാണരികിലായ്‌ തന്നേ നിറഞ്ഞീടണം
നിന്നില്‍ തൊട്ടു പിറക്കണം പുലരികള്‍ നീയേ ശിവം ശാന്തിയും
മിന്നിപ്പൊങ്ങിടുമുള്‍ഭ്രമച്ചിറകുകള്‍ ചിന്നിപ്പൊലിഞ്ഞീടണം
പിന്നെപ്പുല്‍കിയുണര്‍ത്തണം വഴികളില്‍ രാമായണം മോക്ഷദം

കൊല്ലാനോങ്ങിയ വില്ലനന്നൊരുവരം നല്കീ മുനിപ്പ്രൌഢന-
ങ്ങെല്ലാ മോഹവുമൊന്നുപോല്‍ പൊലിയുമാ ശ്രീരാമ മന്ത്രാക്ഷരം
ചൊല്ലീ വന്നിടുമീവഴിക്കൊരുദിനം, നല്കീടുവേന്‍ മോക്ഷ, മ-
ക്കല്ലില്‍ മെല്ലെയുയര്‍ന്നു ഹാ! കവചമൊന്നെന്നും സ്മരിക്കുന്നു ഞാന്‍

മേടക്കാറ്റിലുതിര്‍ന്നുവന്നരികിലന്നോരോ പദം, കേട്ടു ഞാ-
ങ്കൂടെച്ചെന്നൊരു പാട്ടു,മന്നടയിലെന്‍ കാണിക്കയിട്ടോടിനാന്‍
പാടിച്ചീടുവതിന്നിവള്‍സവിധമപ്പാടം കടന്നെത്തി നീ
മാടപ്പള്ളിയില്‍ വാഴുമമ്മയലിവിന്‍ ശ്രീരാജരാജേശ്വരി.

പുത്തന്‍ ചാണകമിത്തരത്തിലുരുളയ്ക്കൊപ്പം പിടിച്ചിന്നു നീ
കത്തും സൂര്യ തപത്തിലേ കരുതണം, തച്ചിന്നുണക്കീടണം
എത്തീടും ശിവരാത്രി തന്‍ പുലരിയില്‍ കത്തിച്ചുടച്ചെങ്കിലോ
സത്യം കൈവരുമന്നു ചെങ്കനലതില്‍ ഭസ്മം ശിവം സുന്ദരം.

വീടെന്തിന്നതിലേറെ വന്‍പിയലുമിപ്പൂമെയ്‌ പകുത്തേകിടാം
കാടും ചുറ്റി നടന്നിടാം തളരുകില്‍ ഗംഗാജലം നല്കിടാം
ആടുംനാഗവു,മമ്പിളിക്കലയുമൊത്താനന്ദമായ്‌ വാണിടാം
ചൂടിക്കാമനുഭൂതിഭൂതികളുമിച്ചോടൊത്തുണര്‍ന്നാടിടാം

-(ശാര്‍ദ്ദൂലവിക്രീഡിതം)

ഇടയ്ക്കയില്‍ തുടിച്ചുണര്‍ന്നതെന്‍റെ സങ്കടങ്ങളാ -
ണിടയ്ക്കതൊന്നു കേട്ടിടാന്‍ മടിച്ചുനിന്നതെന്തു നീ
കടുത്ത കാറ്റടിക്കവേ തടുത്തു വന്നടുത്തു, ഞാന്‍
നടയ്ക്കു വച്ച നൊമ്പരം കെടുത്തിടാതെടുക്കുമോ

-(പഞ്ചചാമരം)

Friday, December 11, 2009

മുക്തകങ്ങള്‍ - സൗഹൃദം

പാടം തകര്‍ത്തു മട പൊട്ടിപ്പുളഞ്ഞൊഴുകി, ഞാനെന്തു ചെയ്വു കിളിയേ
ചോടട്ടുപോയി മമ ഞാറൊക്കെയും കതിരുകാണാതുറങ്ങി വെറുതേ
പാടേ കൊഴിഞ്ഞ പടു സ്വപ്നങ്ങള്‍ ചിക്കി തവ നേരം കളഞ്ഞിടുകയോ
പാടിപ്പറന്നിടുക, ദൂരേ തിരഞ്ഞിടുക കാലം തരട്ടെ തിനകള്‍

കാറ്റില്‍പടര്‍ന്നതൊരു പാട്ടിന്‍ കളിമ്പമതിലാര്‍ത്തുല്ലസിച്ചു കിളികള്‍
നീറ്റല്‍ മറന്നു, മുകിലൂറ്റം പൊഴിച്ചു നെടുവീര്‍പ്പിട്ടുടഞ്ഞൊരിരവില്‍
ചാറ്റല്‍ നനഞ്ഞു കളിയേറ്റം തുടര്‍ന്നു, വഴിപോലും മറന്നലയവേ
തോറ്റം വരുന്നതിനൊടൊപ്പം പറന്നിടുക കൂട്ടില്‍ തിരിച്ചണയുവാന്‍

-മത്തേഭം


വന്നു നിന്നു, മനമൊന്നുലഞ്ഞു, മിഴി തന്നിലൂര്‍ന്നരിയ നോവുകള്‍
മുന്നമന്നു മമ ജീവനില്‍ കവിത പെയ്തുണര്‍ന്ന കനവിന്‍ നിഴല്‍
പിന്നിലിന്നു കനലൊന്നെരിഞ്ഞു , പടി തന്നിലീ തിരി തെളിച്ചു നീ
തന്നതില്ല, അതിനു മുന്‍പ് തന്നെ വെറുതേ നടന്നു മറയുന്നുവോ


മുക്തകങ്ങള്‍ - വെറുതെ

ആരായാലും പിണങ്ങും കവിതയിതുവഴിക്കിന്നു കൈവിട്ടുവെന്നാ-
ലാരോമല്‍ക്കാന്തനെന്നോടിതു വിധമരുളീ നേരമില്ലിന്നു നിന്നാ'ല്‍
പാരാതേ നീ തുനിഞ്ഞക്കവിതയവളെയൊന്നാനയിച്ചിങ്ങു വന്നാല്‍
നേരമ്പോക്കാകുമപ്പോളടിയനുമൊടുവില്‍ കാവ്യമല്‍പ്പം ഭുജിക്കാം

എന്തിക്കാവ്യ സരിത്തിലിന്നമൃതിനായന്തിക്കണഞ്ഞീടവേ
ചിന്തിക്കാതൊരു നാഗവും ചടുലമത്തുമ്പൊന്നുയര്‍ന്നാഞ്ഞതും
ചന്തത്തില്‍ കവിതക്കുഴമ്പു കഴലില്‍ കൊഞ്ചിത്തലോടീടുകില്‍
പൊന്തിച്ചിറ്റുമഹന്ത തന്‍ വിഷജലം കണ്‍ഠത്തിലേറ്റീടുമോ
ചിത്തം കത്തിയ വാക്കുകള്‍ക്കിടയിലൂടര്‍ത്ഥം തിരഞ്ഞെത്തുകില്‍
യുക്തം ചേരുവതെത്രമാത്ര, മിവിടെക്കത്തട്ടൊ,ടുങ്ങട്ടതും
മെത്തും പൊന്‍ചിരി തൂകി നിന്‍ പുലരിയിങ്ങെത്തും വരെയ്ക്കും മനം
പുത്തന്‍ ചെങ്കനലൂതിടും പുനരിതിന്‍ ഭസ്മം നിനക്കേകിടും
പന്ത്രണ്ടക്ഷരവും പുകഞ്ഞു വെറുതേ ചന്തം വെടിഞ്ഞിന്നുഞാ-
നെന്തിച്ചെങ്കനലാട്ടമാര്‍ന്നു ശിലയില്‍ ചിന്തില്ല പോല്‍ ചിന്തുകള്‍
'അന്തിക്കില്ലിനി നേരവും വരിക നീ പൂന്തെന്നലായ്‌ കാവ്യമേ
സ്വന്തം തന്നിവളോര്‍ക്കുകില്‍ തരികടോ ശാര്‍ദ്ദൂല വിക്രീഡിതം
എന്താണിക്കഥ ചുറ്റിലും ശലഭമായ് ശാര്‍ദൂലവിക്രീഡിതം
പന്ത്രണ്ടും ചിറകാര്‍ന്നു വന്നരുമയാല്‍ ചുംബിച്ചുണര്‍ത്തുന്നിതേ
സ്വന്തം തന്നെയെടുത്തു കൊള്‍ക,യലിവാര്‍ന്നുന്തീടണം തെന്നലേ
ചന്തത്തില്‍ പുനരേകുനിന്‍ തൊടികളില്‍, പൂക്കാലമേ വന്ദനം.
മുത്തിന്‍ മൌനമെറിഞ്ഞുടച്ചു മൊഴിമുത്തീടും മഹാശക്തിയി-
ന്നെത്താതെങ്ങു പറത്തിയെന്‍ മനമതും പട്ടം കണക്കിവ്വിധം
സത്തിന്‍നൂലതു നേര്‍ത്തതെങ്കിലുമഹോ പൊട്ടാതുടക്കാതെ നീ-
നിത്യം കാത്തു കരത്തിലേ കരുതണം തത്തിക്കളിക്കട്ടെ ഞാന്‍
നാളീകേരമുണങ്ങിയീ തൊടികളില്‍ താനേ പൊഴിഞ്ഞീടവേ-
യാളേത്തേടി വലഞ്ഞു ഞാനിവിടെയിന്നാരും വരാനില്ല പോല്‍
ആളും യൂണിയനൊന്നു മാപ്പരുളുകില്‍ നേരേ കരേറാം സ്വയം
കേളിക്കേരള ഭൂവിലേക്കറികളില്‍ കേരം കുറയ്ക്കാവതോ
കഥകളിവിടുറങ്ങും കാലമെങ്ങോ പറക്കും
മഥനമിനിയുമേറും മായമാറാതെ മാറും
പഥികനിതു നിയോഗം പാതി തീരും പ്രയാണം
പഥമറിവു രഹസ്യം പാരിതില്‍ പാരവശ്യം
വരാതിരിക്കില്ല വസിഷ്ഠരെന്നോര്‍-
ത്തിരുന്നു വാല്‍മീകമുയര്‍ന്നിടുമ്പോള്‍
വിരുന്നിനെത്തും വരവാണി നാവില്‍
പിരിഞ്ഞു പോകാനരുതാഞ്ഞു നിന്നൂ !
(ഉപേന്ദ്രവജ്ര)

മുക്തകങ്ങള്‍ - പ്രകൃതി

നീയോ?നീലജലാശയത്തിലുണരും താരോ? നിലാപ്പൊയ്കയില്‍,
നീളേ മുങ്ങിനിവര്‍ന്നുലഞ്ഞു മിഴിചിമ്മുന്നോരിളം താരമോ?
ആരോ മാമക ഹൃത്തിലാര്‍ദ്ര മധുരോന്മാദം ചോരിഞ്ഞേ മറ-
ഞ്ഞാരോമല്‍പ്പിറവിക്കു കാത്തു കവിതേ പാരം തപിക്കുന്നിതേ.

കുക്കൂ പാടിയണഞ്ഞിതാ വനികയില്‍, പൂത്തില്ലയോ ചെമ്പകം
നില്ക്കാം തെല്ലിട, കേള്‍ക്ക നിന്‍ പ്രിയകരം, ശ്രീരാഗ സങ്കീര്‍ത്തനം
വെക്കം പൂക്കണമാര്‍ദ്രമീ പുലരിയില്‍ പൂജക്കു പൂവേകണം
രൊക്കം വാങ്ങിയതൊക്കെയും തിരികെയാ തൃക്കാല്‍ക്കലെത്തിക്കണം

താലത്തില്‍ നിറദീപജാലമരികില്‍ പാലമ്പിളിച്ചന്തവും
ജാലം പോലൊരു സൂര്യനും, പുലരിയും രാവും നിറച്ചങ്ങനെ
മേലെച്ചേലുപൊഴിക്കവേ കനലുമായ്താഴത്തുവന്നിട്ടെനി-
യ്ക്കോലച്ചൂട്ടിലൊരിത്തിരിപ്പകരുമോ ഞാനിന്നു മോഹാര്‍ത്തയായ്‌

രാവിന്‍ മുല്ലവിരിപ്പിനുള്ളിലൊരുനാള്‍ ചോരന്‍ കടന്നങ്ങു ശ്രീ-
താവും പൂക്കളിറുത്തതും വിരഹമായീറന്‍ തുളുമ്പുന്നിതേ
പാവം പെണ്ണു മയങ്ങിടും പുലരിയില്‍ കാലം ചിരിക്കുന്നുവോ
നോവിന്‍ രശ്മികളുര്‍വ്വിയില്‍ചിതറി പോല്‍ ദേവന്‍റെ പൊന്‍മോതിരം.

രാത്രിക്കില്ലിനിയാത്രയെന്നുരുവിടും മാത്രയ്ക്കു താന്‍ പോയിടും
തീര്‍ത്തും വാടിയുറഞ്ഞൊരെന്‍ മുഖദളം കൂര്‍ത്തൊന്നു കൂമ്പീടുമേ
പേര്‍ത്തും നീ വരുമെന്നെ നോക്കുമതിലെന്‍ ജീവന്‍ തളിര്‍ത്തീടുമെ-
ന്നോര്‍ത്തേ ഞാനുമുറങ്ങിടും, പറയുമോ കാറ്റേ വിഷാദങ്ങളെ.

ആവില്ലെന്നു നിനച്ചുപോയുയരുമീയാവിക്കു താങ്ങാകുവാ-
നാമോ വെണ്മുകിലാകിലും തടയിടാനാരേയണഞ്ഞീടുവാന്‍
ആയുസ്സറ്റു വിളിക്കുമക്കിളികള്‍ തന്‍ ദാഹങ്ങളില്‍ ചേരുവാ-
നോരോ രശ്മികളാവതും കഠിനമെന്‍നേരേ ചൊരിഞ്ഞീടു നീ

-(ശാര്‍ദ്ദൂലവിക്രീഡിതം)

താരാജാലം തരളമിഴിയാല്‍ തിങ്കളെത്തേടി വന്നി-
ട്ടാരോ പാടും വിരഹവിധുരച്ചിന്തുകള്‍ കേട്ടിരിപ്പൂ
പാരാവാരം തഴുകിവരുമക്കാറ്റുതൊട്ടങ്ങുണര്‍ത്തി-
ത്താരോ പാവം! തരുണവദനം വാടിയിന്നും ചിരിച്ചേന്‍

മുല്ലച്ചേലങ്ങുയരെ നറുവെണ്മുത്തൊളിത്താലമേന്തീ
ചെല്ലക്കാറ്റൊന്നലഞൊറിയവേ വല്ലി പൊന്നൂയലാടീ
മെല്ലെക്കാലം തഴുകിയടരും തെല്ലു കൌതൂഹലത്താല്‍
പുല്ലിന്‍ താഴത്തടിയുമൊടുവില്‍ വേരിനോടൊത്തു ചേരും

വാവയ്ക്കെന്തേ പ്രിയദമധികം വാസനപ്പൂക്കളാണോ
പാവക്കുഞ്ഞോ പതിയെവരുമെന്നോമനത്തിങ്കളെന്നോ
നാവില്‍തൂകാം മധുരമധുരം തേന്‍വയമ്പൊക്കെയും നിന്‍-
ഭാവം വാടാതരികിലണയൂ, പുഞ്ചിരിക്കൊഞ്ചലേകൂ.

-(മന്ദാക്രാന്ത)

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...