Thursday, April 28, 2011

കതിരുമായ് *

കതിരുമായ്... കതിരിട്ട മനസ്സുമായ്‌ ...
പവിഴമായ്‌ ... പുലരുന്നൊരുഷസ്സിതാ....
സമയമായ്‌ സദയം പ്രിയരേ വരൂ
ഉദയമായ് ഉണരൂ വരവേറ്റിടാം

വയലറിഞ്ഞു വിതച്ചുരുവാര്‍ന്നൊരീ
വിജയ ഗാഥ ജനങ്ങളിലെത്തവേ
ലളിത ജീവിത താളലയങ്ങളില്‍
പുതിയ താളെഴുതീ നവകേരളം

കപട പുഞ്ചിരിയിട്ട മുഖങ്ങളേ
കളമൊഴിഞ്ഞു കളങ്കമകറ്റുക
കറകളഞ്ഞ കരങ്ങളിലേയ്ക്കിതാ
കൊടി പകര്‍ന്നു പകര്‍ന്നണി ചേര്‍ന്നിടാം 
-----
* സുഹൃത്തിനു നല്‍കിയ ഒരു ഇലക്ഷന്‍ ഗാനം

വൈജയന്തി*ക്കായി...

വെയിലുറയ്ക്കുമീ വീഥിയില്‍ നിന്നു നീ
തുയിലുണര്‍ത്തിന്‍ ശരം തൊടുത്തീടവേ
മുകിലു ഞെട്ടറ്റടര്‍ന്നു വീഴുന്നുവോ
പകലിരുണ്ടിതാ പെയ്യുന്നു ചുറ്റിലും

ഇടിമുഴങ്ങുന്നു, നേരിന്‍ പ്രകമ്പനം
ഇടയിലൂറും വിശപ്പിന്‍ പ്രരോദനം
ജനലിലിത്തിരി പക്ഷി തന്‍ കൂജനം
പ്രണയ മുന്തിരിപ്പൂവിന്‍ ചിരിക്കുടം

നറു നിലാവമ്മയായ് തഴുകീടവേ
പുതു മുറം തീര്‍ത്തു പാക്കനാരെത്തവേ
തപമനന്തമായ്‌ നീളവേ, ഗംഗ തന്‍
കുളിരു താഴേക്കിറങ്ങുന്നു പിന്നെയും

കഥയുറങ്ങുമീ കാവ്യരാഗങ്ങളില്‍
വ്യഥ മറന്നുല്ലസിച്ചുവോ കൈരളി
അയി കവേ, നിന്‍ വിചാര വേഗങ്ങളില്‍
പ്രിയമുണര്‍ത്തട്ടനാദി പ്രപഞ്ചവും

പുതു വസന്തം പിറക്കട്ടെ ഭൂമിയില്‍
കവിത പാടി പറക്കട്ടെ പക്ഷികള്‍
--------
 
*വൈജയന്തിക്ക് (ശ്രീ. ഷാജി നായരമ്പലത്തിന്റെ പ്രഥമ കവിതാ പുസ്തകം) നല്‍കിയ ആശംസ

Sunday, April 3, 2011

അണുഭൂതം

കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറന്നുപോയി

വെട്ടപ്പെടാത്ത വേതാളങ്ങളെ
വെട്ടിപ്പിടിച്ചവര്‍ നമ്മളല്ലേ
കുപ്പിയിലാക്കി മെരുക്കി കൂറ്റന്‍-
കോട്ടകള്‍ക്കുള്ളില്‍ തളച്ചതല്ലേ

തിങ്ങി വിങ്ങിക്കരള്‍ നൊന്തിടുമ്പോള്‍
തമ്മില്‍ ചൊരിഞ്ഞ നിശ്വാസമെല്ലാം
നാടുരുക്കീടും പ്രകാശമാക്കീ
നാലാളു ഞെട്ടും പടക്കമാക്കീ
നാട്ടാരെ കൊല്ലുന്ന സൂക്കേടാക്കി
സൂക്കേടുമാറ്റും മരുന്നുമാക്കി
കാരണവന്മാര്‍ വിലയ്ക്കു വച്ചേ  
കായുള്ളോര്‍ വാങ്ങിച്ചു കയ്യില്‍ വച്ചേ

നീറും വെളിച്ചം പുകഞ്ഞുയര്‍ന്നു
കാറ്റും കടലും കറുത്ത കാലം
തപ്പിത്തടഞ്ഞമ്മ വന്നതാണേ
കുപ്പി കൈതട്ടിത്തകര്‍ന്നു വീണേ

കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറപറന്നേ
നന്മുലപ്പാലില്‍ വിഷം തളിച്ചേ
അമ്മാനമാടി കടല്‍ നിറച്ചേ 
വെണ്മുകില്‍ തുഞ്ചത്തിടിച്ചു കേറി
കണ്മണി നാടെല്ലാം ചുറ്റിടുന്നേ

മുക്കുറ്റിമുല്ല മന്ദാരമെല്ലാം
മുറ്റും വസന്തക്കിനാവൊരുക്കി
മുറ്റം നിറച്ചു പൂപ്പന്തലിനായ്
മൊട്ടും തളിരും നിറച്ചനേരം
പുത്തന്‍ മഴയൊരു തീമഴയായ്
പെയ്തായിതെല്ലാം കരിച്ചിടുന്നേ
വല്ലാത്ത വേനല്‍ വലച്ച നാടും
പെയ്യല്ലേ പെയ്യല്ലേന്നോതിടുന്നേ

മന്ത്രങ്ങളെല്ലാമുരുക്കഴിച്ചു,
മന്ത്രവടിയും ചുഴറ്റിയെന്നും
കൊമ്പ് കൊരുക്കും കുറുമ്പരെല്ലാം
കമ്പപ്പുരയ്ക്കുള്ളിലമ്പരപ്പായ്‌
'കമ്പിത്തിരിയൊന്നുമല്ല കയ്യില്‍
വമ്പനാം മത്താപ്പ് കണ്ടു കൊള്ളൂ'
വീമ്പ് പറഞ്ഞു നടന്നോരാണേ
അമ്പമ്പോ ഞെട്ടിത്തെറിച്ചു പോയി

കുപ്പിയൊന്നേയൊന്നു പൊട്ടിയപ്പോള്‍
കഷ്ടമിമ്മട്ടിലായെങ്കിലെന്തേ
കത്തും പുരച്ചോട്ടില്‍ വാഴവെട്ടാന്‍
കത്തിയ്ക്കു മൂര്‍ച്ചകൂട്ടേണ്ടയോ നാം

Saturday, March 19, 2011

വിഷുപ്പക്ഷി

വെട്ടം പോയ്‌ മുകിലൊട്ടുവാടിയുടലില്‍തൊട്ടിട്ടുടഞ്ഞീടവേ
ഞെട്ടീ കൊന്ന, കുളിര്‍ത്തുലഞ്ഞു മിഴിയും നട്ടങ്ങിരിക്കുന്നിതാ
എട്ടും പൊട്ടുമറിഞ്ഞിടാതെ കടവിന്‍ തിട്ടയ്ക്ക് പൂവിട്ടൊരീ
പൊട്ടിപ്പെണ്ണിനു കൂട്ടിരുന്നു വെറുതേ പാട്ടൊന്നു പാടട്ടെടോ.

Tuesday, March 8, 2011

തിരക്കില്‍

തിരക്കിട്ടിറങ്ങിത്തിരിച്ചൊട്ടു നിന്നും
തിടുക്കത്തിലെന്തോ മറന്നെന്നതോര്‍ത്തും
കലങ്ങും മിഴിക്കോണടച്ചും  നിറച്ചും
കനപ്പെട്ടു കാതങ്ങളെന്നും കടന്നേന്‍

വരിച്ചില്ല നിന്നെ, വരിക്കാതെ വയ്യെ-
ന്നുരച്ചിട്ടുമില്ല, വരം തേടിയില്ല .
വെറുക്കാതുടക്കാതെയെന്തിന്നടുത്തി-
ട്ടിടയ്ക്കിന്നു കാലൊച്ച കേള്‍പ്പിച്ചിടുന്നൂ

കിലുക്കം ശ്രവിക്കാതെ കര്‍ണ്ണം പൊതിഞ്ഞും
കടക്കണ്ണുടക്കാതിരിക്കാന്‍ പഠിച്ചും
പിടയ്ക്കും ഹൃദന്തം മറച്ചും കിതച്ചും
പറക്കുന്നു ഞാനെന്നെയെങ്ങോ കളഞ്ഞും

വിടര്‍ത്തുന്നു പൂക്കള്‍ നിനക്കായ്‌ വസന്തം
വിളിക്കുന്നു പിന്നില്‍ മടങ്ങാത്തതെന്തേ?
മഴക്കാറ്റിലീറന്‍ ചിലമ്പിത്തെറിയ്ക്കെ-
മറിച്ചെന്തു ചൊല്ലാന്‍, കടപ്പെട്ട ജന്മം

വിറയ്ക്കുന്നു കൈകള്‍, വെളിച്ചം കടക്കാ-
തടയ്ക്കട്ടെ വാതായനങ്ങള്‍ വിമൂകം
വെളുക്കുന്നതിന്‍ മുന്പുറങ്ങ്ട്ടെ, നേരം
വെളുത്താലുമില്ലെങ്കിലും പോയ് വരേണം

തിടുക്കത്തിലെന്നും പിറക്കും ദിനങ്ങള്‍
മടക്കങ്ങള്‍ വൈകും മനസ്സും മടിക്കും
വഴിക്കണ്ണുമായി വൃഥാ നിന്നിടൊല്ലേ
മൊഴിച്ചാര്‍ത്തു തേടി ചരിക്കൂ മറക്കൂ

Saturday, February 12, 2011

ഉണര്‍ത്തുപാട്ട്

ഉണരുമോ കുഞ്ഞിപ്പൂവേ ഉഷസ്സിന്‍റെ മടിത്തട്ടി--
ലുദിക്കുമോ നിറമേഴും കിളിചോദിപ്പൂ

ഒരിക്കല്ക്കൂടൊരിക്കല്‍ക്കൂടൊരുപാട്ട് പാടിപ്പോകാം
പലരേറ്റുപാടി നിന്നെയുണര്‍ത്തുമെങ്കില്‍

ഉണരുമോ കുഞ്ഞിപ്പൂവേ ഉഷസ്സിന്‍റെ മടിത്തട്ടി--
ലുദിക്കുമോ നിറമേഴും കിളിപാടുന്നൂ...

ചിരിക്കുടം വിടര്‍ത്തുന്നൂ വഴിവല്ലരിക്കുരുന്നും
മറയ്ക്കുവാന്‍ ശ്രമിക്കുന്നൂ പുഴുക്കുത്തുകള്‍

മറക്കുവാനാകുന്നില്ലെന്നലയ്ക്കുന്നു പൂമ്പാറ്റകള്‍
പറക്കുന്നു വിണ്ണില്‍ നിന്നെ തിരഞ്ഞെന്നോണം

തലതാഴ്ത്തി വിളക്കണച്ചുറങ്ങുവാന്‍ പോയീ സൂര്യന്‍
തനിച്ചായി താമരകള്‍ മിഴിപൂട്ടുന്നൂ

പുലരിയെങ്ങെങ്ങോ നില്ക്കേ മലയിറങ്ങിയെത്തുന്നൂ
പുതിയ ചെന്നായക്കൂട്ടം പതിവു പോലേ

വിരിഞ്ഞതില്ലതിന്‍ മുന്‍പേ കൊഴിച്ചതെന്തെന്തേ വീണ്ടും-
വിതുമ്പുന്നു ദലങ്ങളീ തൊടികള്‍ നീളേ

മറക്കുവാനാകുന്നില്ലെന്നലയ്ക്കുന്ന പൂമ്പാറ്റകള്‍
പറന്നിറങ്ങുന്നൂ നോവില്‍ കുളിരൂറുന്നൂ

മുകരുന്നൂ പൂമ്പൊടികള്‍ വിതറുന്നെമ്പാടും നാളെ
തളിര്‍ക്കും പൊന്‍പൂമനസ്സീ ചതുപ്പിലെല്ലാം

വിടരും നെയ്യാമ്പലായി, വിശുദ്ധ സൂനങ്ങളേകും
വിഭാതസന്ദേശമന്നു നഭസ്സറിയും

വിറയ്ക്കട്ടെ നരിച്ചീറും, കഴുകനും കാട്ടാളനും
മറയട്ടെ ഭൂവില്‍ നിന്നീ മദപ്പാടുകള്‍

കളഗാനമുണരട്ടെ,യഴിഞ്ഞ കാര്‍കൂന്തലുകള്‍
അളിവേണിയൊരുക്കട്ടെ,യരങ്ങേറട്ടെ

തളയ്ക്കട്ടെയഴിയ്ക്കുള്ളില്‍ ദുഷിച്ച കൈകളെ, മണി-
വളയിട്ട കയ്യില്‍ ദീപം പകര്‍ന്നാടട്ടേ

തിരിനീട്ടിയിരുള്‍ഭേദിച്ചുയരുമ്പൊളൊരുനാളും
മരിക്കാത്ത വെളിച്ചത്തില്‍ പുലരും കാലം

പദതാളമതിഘോഷമുയരുമ്പോളൊരുനാളും
നിലയ്ക്കാത്ത നാദത്തിലലിയും ലോകം

----------------------


Saturday, November 13, 2010

പരിഭവക്കാഴ്ചകള്‍

ഒരു തുലാവര്‍ഷ ഗദ്ഗദം കാറ്റിലൂ-
ടൊഴുകിയെത്തീടുന്നു  ചാരേ 
പറയാതെ പറയുന്ന  പരിഭവത്തുള്ളികള്‍
പകലിലേയ്ക്കിറ്റുന്ന പോലേ 
നിന്നരിയ മോഹഭംഗങ്ങളില്‍ സൂര്യനി-
ന്നൊന്നുമുരിയാടാതെ നിന്നൂ
ശ്യാമാംബരത്തില്‍ മുഖം ചേര്ത്തൊളിപ്പിച്ചു
വേദനിച്ചേ മാഞ്ഞിടുന്നൂ
*****

ഭൂമി: ----

എത്ര വര്‍ഷങ്ങള്‍ തപം ചെയ്തിരുട്ടിലൂ -
ടെത്രയോ തേടിത്തളര്‍ന്നു
ജീവന്‍ തുളുമ്പും വെളിച്ചമായെന്തിനാ -
നോവിന്‍ വിരല്‍ത്തുമ്പു തൊട്ടു ?
ഉള്ളം തുടിച്ചുപോയാദ്യമായ് പിന്നെ നി-
ന്നുള്ളിലേയ്കെത്തുവാന്‍ മോഹം
നീ വരച്ചൂ രേഖ ചുറ്റിലും ഞാനതില്‍
നീളേ കറങ്ങിത്തിരിഞ്ഞു
നേരറിയുന്നില്ലയെന്നുതോന്നും വഴി-
യ്ക്കോരോന്നു ചൊല്ലി കരഞ്ഞൂ

സൂര്യന്‍: ---

തീരാത്ത യാത്രകള്‍ക്കുള്ളിലാണെങ്കിലെ -
ന്തോരോ വസന്തവും പുണ്യമല്ലേ
വാരിപ്പുണര്‍ന്നിടാനാവില്ല പൂവുടല്‍
വേവില്ലയോ നെരിപ്പോടല്ലയോ?
നൂറു വര്‍ണ്ണങ്ങളില്‍ നേര്മ്മയായ് തൂവേര്‍പ്പി-
ലൂറൂന്നോരൂഷ്മള ഗന്ധമായും
ഉള്ളറിഞ്ഞും നിന്‍ മടിത്തട്ടിലെ തിര-
ത്തള്ളലില്‍ ജീവന്റെ വിത്തെറിഞ്ഞും
ഓരോ തളിരിലും മുത്തമിട്ടും തുടി-
ത്താളം നിറച്ചും നിറം പകര്‍ന്നും
നിത്യമൊരേ രാഗ സഞ്ചാര പാതയില്‍
നിന്നിലെത്തുമ്പോള്‍, പിണങ്ങിടാമോ?

ഭൂമി: ----

കാലങ്ങളിമ്മട്ടുതിര്‍ന്നുപോമെങ്കിലും
ജാലം നിറഞ്ഞതെന്നാലും
നീറിപ്പുകഞ്ഞേയുരുക്കും വെയില്‍ തന്നെ
നീല നിലാവില്‍ നിറച്ചും
മിന്നുന്നു നന്മയായുണ്മയായെന്നുമെ-
ന്നുമ്മറത്തുള്ളൊരാ ദീപം
കണ്ണുനീരാല്‍ ശുദ്ധി ചെയ്യുവാനോ മനം
പിന്നെയും വിമ്മിക്കരഞ്ഞു
മൂകമെന്നാലും പ്രണയാര്‍ദ്രമെന്നുമീ-
യേകപ്രപഞ്ച പ്രയാണം
മിഴിതുടച്ചൊന്നെത്തിനോക്കുകില്‍ കനിവിന്റെ-
യുറവകള്‍ കൈനീട്ടിയെത്തും
അകലെനിന്നകലെനിന്നെങ്കിലും ധുരമാ-
മനുരാഗകുങ്കുമം നല്‍കും
*****

അടരുന്നോരവസാന നീര്‍മണിയിലാകാശ -
മതിമധുരമായ് പുഞ്ചിരിക്കെ
മുളപൊട്ടി വീണ്ടും കിളിര്‍ക്കുന്നു മണ്ണിന്റെ -
മൃദുല സങ്കല്‍പ്പങ്ങളെല്ലാം
--------------------------------------------

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...