Tuesday, July 5, 2011

തുളസി


അനന്തന്‍റെ പുറത്താരോ മയങ്ങുന്നു മാലോകരീ
യനന്തമാം നിധി കണ്ടു ഭ്രമിച്ചിടുമ്പോള്‍

അവില്‍പ്പൊതി മറച്ചും കൊണ്ടനവധി കുചേലന്മാ-
രടുക്കുന്നൂ പുരിയാകെ നിറഞ്ഞിടുന്നൂ

പടിക്കല്‍ സര്‍വ്വവും വച്ചു ഭരിച്ച ലോകരും ചൊല്ലി
പടിപ്പുരതുറന്നിനി മടങ്ങിടട്ടെ

കണക്കെടുപ്പനന്തമായ്‌ തുടരുന്നൂ വിധിയ്ക്കായി
കളിയ്ക്കുന്ന കരങ്ങളും കുഴഞ്ഞ നേരം

നിലവറയെടുത്തിട്ടെന്‍ ഭഗവാനെ തന്നിടാമോ നനുത്ത
നന്മൊഴിയൊട്ടൊട്ടിടറി  വീണൂ

അനന്തന്‍റെ  പുറത്താരോ ചിരിയ്ക്കുന്നൂ തുളസിയൊ-
ന്നടരുന്നൂ പദതാരില്‍ പതിച്ചിടുന്നൂ

Monday, May 30, 2011

വെളിച്ചം ദുഖമാണുണ്ണീ.....


തമസ്സത്രേ  സുഖപ്രദം!
തപം താനേയൊതുങ്ങിടും  
ദിവസം ദീനമായ്‌ ചൊല്ലി-
യിരവും തേടി യാത്രയായ്

മുന്നിലെന്തെന്തു പൂരങ്ങള്‍
കുടമാറ്റം കതിനകള്‍
വിണ്ണ്‍ ഞെട്ടുമാഘോഷങ്ങള്‍
കണ്ണു ചിമ്മി നടുങ്ങിയോ?

ജയിക്കാനുള്ളൂറ്റവും പോയ്‌
ജയഗീതം മറന്നും പോയ്‌
സ്നേഹമൂറും വെളിച്ചത്തിന്‍
ദാഹവും പേറിയെത്രനാള്‍

പണയമായ്‌ ഹൃദയം വയ്ക്കില്‍
പണിയേറെ പണിയുകില്‍
പണത്തൂക്കം പ്രിയം നേടാം    
തോല്‍വി തോറ്റു ചിരിയ്ക്കയായ്‌

ശിരസ്സില്‍ വന്‍ കാലമര്ന്നി-
ട്ടിരുട്ടിലാഴവേ കണ്ടിടാം
നിതാന്ത ശാന്തമാം ലോകം
നിലാപ്പുഞ്ചിരി വിസ്മയം

ഇരുള്‍ പൂക്കുന്നു മുല്ലമേല്‍
ഈറനോടെ തിരഞ്ഞ പോല്‍
ഇന്നലത്തെ വെളിച്ചങ്ങള്‍
പിന്നിലെങ്ങാനുമുണ്ടുവോ

തമസ്സില്‍  കാഴ്ച്ചയെന്തിന്നായ്‌
മനസ്സിന്‍ കണ്ണ് പോരുമേ
മനസ്സിന്‍ കണ്ണ് പോവുകില്‍
തമസ്സോ വെണ്മയോ പരം?

Tuesday, May 3, 2011

ഗാനം

എല്ലാം പറഞ്ഞു കഴിഞ്ഞ മൌനത്തിന്റെ
വല്ലാത്ത ശൂന്യതയില്‍ ഞാനിരിയ്ക്കവേ
വന്നുവിളിയ്ക്കുന്നോരക്ഷരക്കൂട്ടമേ
നന്ദി, എന്നിഷ്ടങ്ങളിത്രമേലോര്‍ക്കയോ.
എന്നേ മറവി നടിച്ച പ്രിയങ്ങളില്‍-
ത്തന്നേ മടങ്ങും ഹൃദയ ചാപല്യമോ 
ബന്ധുവായേതോ പിടിവള്ളി തേടുന്ന 
സന്ധ്യ ചൊരിഞ്ഞ വിഭ്രാന്തമാം തോന്നലോ
 
ഇറ്റു ധര്‍മ്മത്താലുയിര്‍ തൂകിടും പൊരു -
ളെത്ര വര്‍ണ്ണത്തിന്നിടയില്‍  തിരഞ്ഞു ഞാന്‍
നാരിഴ വേര്‍തിരിച്ചും മറിച്ചും നന്മ-
യൂറും കതിര്‍ തേടിയെങ്ങുമലയവേ 
ചുറ്റും പറന്നു കളിയ്ക്കും പതിരുകള്‍
തെറ്റിച്ചിതറിച്ചിരിപ്പൂ സമര്‍ത്ഥരായ് 
എല്ലാമൊതുക്കിയുറങ്ങുന്നിരവുകള്‍
എന്തൊക്കെയോ തെളിക്കുന്നീ പകലുകള്‍
കീറിപ്പറിച്ചു ദൂരത്തേയ്ക്കെറിഞ്ഞു പോ -
യേറിക്കുറഞ്ഞ കണക്കിന്റെ കള്ളികള്‍
മിച്ചമായൊന്നുമില്ലിന്നു കയ്യില്‍ യാത്ര
മിച്ചമായേറ്റം മുഷിഞ്ഞ വസനവും

ലാഭമോലാത്തൊരീ തോന്ന്യാക്ഷരങ്ങളില്‍
മൂകമടിഞ്ഞു മുറിവേറ്റ പക്ഷിപോല്‍
വേറെയുണ്ടോ സത്യമീ സൌരവീഥിയില്‍  
വേറെയുണ്ടോ വെളിച്ചം സ്നേഹമന്ത്രവും
വാടിത്തളര്‍ന്നകതാരില്‍ മയങ്ങുമാ
പാടാത്ത പാട്ടിന്‍ പഴയ പൂമൊട്ടിനെ
ചൂടി നില്‍ക്കുമ്പോളവശേഷിച്ച പ്രാണന്റെ
ചൂടേറ്റു വീണക്കുടങ്ങളില്‍ സ്പന്ദനം!
കൈപിടിച്ചാരിന്നുയര്‍ത്തുന്നനന്തമാ-
മകാശമല്ലോ വിളിക്കുന്നു, കണ്ണിലേ-
യ്ക്കാരീ വെളിച്ചം വിതറുന്നു? വെണ്മത-
ന്നേതു മുകില്‍ത്തുമ്പു കോരിയെടുത്തെന്നെ-
യേതേതു ദിക്കുകള്‍ തോറും പറക്കുന്നു?
ഈ ഘനവും താണിറങ്ങട്ടെ , താഴത്തോ-
രീറതന്‍ തണ്ടിന്നു ജീവനമാകട്ടെ
ഞാനലിഞ്ഞില്ലാതെയാകട്ടെ കാറ്റിലെന്‍
ഗാനമേ നീ മാത്രമെന്നും മുഴങ്ങട്ടെ
-----------------------

Thursday, April 28, 2011

കതിരുമായ് *

കതിരുമായ്... കതിരിട്ട മനസ്സുമായ്‌ ...
പവിഴമായ്‌ ... പുലരുന്നൊരുഷസ്സിതാ....
സമയമായ്‌ സദയം പ്രിയരേ വരൂ
ഉദയമായ് ഉണരൂ വരവേറ്റിടാം

വയലറിഞ്ഞു വിതച്ചുരുവാര്‍ന്നൊരീ
വിജയ ഗാഥ ജനങ്ങളിലെത്തവേ
ലളിത ജീവിത താളലയങ്ങളില്‍
പുതിയ താളെഴുതീ നവകേരളം

കപട പുഞ്ചിരിയിട്ട മുഖങ്ങളേ
കളമൊഴിഞ്ഞു കളങ്കമകറ്റുക
കറകളഞ്ഞ കരങ്ങളിലേയ്ക്കിതാ
കൊടി പകര്‍ന്നു പകര്‍ന്നണി ചേര്‍ന്നിടാം 
-----
* സുഹൃത്തിനു നല്‍കിയ ഒരു ഇലക്ഷന്‍ ഗാനം

വൈജയന്തി*ക്കായി...

വെയിലുറയ്ക്കുമീ വീഥിയില്‍ നിന്നു നീ
തുയിലുണര്‍ത്തിന്‍ ശരം തൊടുത്തീടവേ
മുകിലു ഞെട്ടറ്റടര്‍ന്നു വീഴുന്നുവോ
പകലിരുണ്ടിതാ പെയ്യുന്നു ചുറ്റിലും

ഇടിമുഴങ്ങുന്നു, നേരിന്‍ പ്രകമ്പനം
ഇടയിലൂറും വിശപ്പിന്‍ പ്രരോദനം
ജനലിലിത്തിരി പക്ഷി തന്‍ കൂജനം
പ്രണയ മുന്തിരിപ്പൂവിന്‍ ചിരിക്കുടം

നറു നിലാവമ്മയായ് തഴുകീടവേ
പുതു മുറം തീര്‍ത്തു പാക്കനാരെത്തവേ
തപമനന്തമായ്‌ നീളവേ, ഗംഗ തന്‍
കുളിരു താഴേക്കിറങ്ങുന്നു പിന്നെയും

കഥയുറങ്ങുമീ കാവ്യരാഗങ്ങളില്‍
വ്യഥ മറന്നുല്ലസിച്ചുവോ കൈരളി
അയി കവേ, നിന്‍ വിചാര വേഗങ്ങളില്‍
പ്രിയമുണര്‍ത്തട്ടനാദി പ്രപഞ്ചവും

പുതു വസന്തം പിറക്കട്ടെ ഭൂമിയില്‍
കവിത പാടി പറക്കട്ടെ പക്ഷികള്‍
--------
 
*വൈജയന്തിക്ക് (ശ്രീ. ഷാജി നായരമ്പലത്തിന്റെ പ്രഥമ കവിതാ പുസ്തകം) നല്‍കിയ ആശംസ

Sunday, April 3, 2011

അണുഭൂതം

കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറന്നുപോയി

വെട്ടപ്പെടാത്ത വേതാളങ്ങളെ
വെട്ടിപ്പിടിച്ചവര്‍ നമ്മളല്ലേ
കുപ്പിയിലാക്കി മെരുക്കി കൂറ്റന്‍-
കോട്ടകള്‍ക്കുള്ളില്‍ തളച്ചതല്ലേ

തിങ്ങി വിങ്ങിക്കരള്‍ നൊന്തിടുമ്പോള്‍
തമ്മില്‍ ചൊരിഞ്ഞ നിശ്വാസമെല്ലാം
നാടുരുക്കീടും പ്രകാശമാക്കീ
നാലാളു ഞെട്ടും പടക്കമാക്കീ
നാട്ടാരെ കൊല്ലുന്ന സൂക്കേടാക്കി
സൂക്കേടുമാറ്റും മരുന്നുമാക്കി
കാരണവന്മാര്‍ വിലയ്ക്കു വച്ചേ  
കായുള്ളോര്‍ വാങ്ങിച്ചു കയ്യില്‍ വച്ചേ

നീറും വെളിച്ചം പുകഞ്ഞുയര്‍ന്നു
കാറ്റും കടലും കറുത്ത കാലം
തപ്പിത്തടഞ്ഞമ്മ വന്നതാണേ
കുപ്പി കൈതട്ടിത്തകര്‍ന്നു വീണേ

കുപ്പിയില്‍ നിന്നും പുറത്തുചാടി
ചപ്പിലപ്പൂതം പറപറന്നേ
നന്മുലപ്പാലില്‍ വിഷം തളിച്ചേ
അമ്മാനമാടി കടല്‍ നിറച്ചേ 
വെണ്മുകില്‍ തുഞ്ചത്തിടിച്ചു കേറി
കണ്മണി നാടെല്ലാം ചുറ്റിടുന്നേ

മുക്കുറ്റിമുല്ല മന്ദാരമെല്ലാം
മുറ്റും വസന്തക്കിനാവൊരുക്കി
മുറ്റം നിറച്ചു പൂപ്പന്തലിനായ്
മൊട്ടും തളിരും നിറച്ചനേരം
പുത്തന്‍ മഴയൊരു തീമഴയായ്
പെയ്തായിതെല്ലാം കരിച്ചിടുന്നേ
വല്ലാത്ത വേനല്‍ വലച്ച നാടും
പെയ്യല്ലേ പെയ്യല്ലേന്നോതിടുന്നേ

മന്ത്രങ്ങളെല്ലാമുരുക്കഴിച്ചു,
മന്ത്രവടിയും ചുഴറ്റിയെന്നും
കൊമ്പ് കൊരുക്കും കുറുമ്പരെല്ലാം
കമ്പപ്പുരയ്ക്കുള്ളിലമ്പരപ്പായ്‌
'കമ്പിത്തിരിയൊന്നുമല്ല കയ്യില്‍
വമ്പനാം മത്താപ്പ് കണ്ടു കൊള്ളൂ'
വീമ്പ് പറഞ്ഞു നടന്നോരാണേ
അമ്പമ്പോ ഞെട്ടിത്തെറിച്ചു പോയി

കുപ്പിയൊന്നേയൊന്നു പൊട്ടിയപ്പോള്‍
കഷ്ടമിമ്മട്ടിലായെങ്കിലെന്തേ
കത്തും പുരച്ചോട്ടില്‍ വാഴവെട്ടാന്‍
കത്തിയ്ക്കു മൂര്‍ച്ചകൂട്ടേണ്ടയോ നാം

Saturday, March 19, 2011

വിഷുപ്പക്ഷി

വെട്ടം പോയ്‌ മുകിലൊട്ടുവാടിയുടലില്‍തൊട്ടിട്ടുടഞ്ഞീടവേ
ഞെട്ടീ കൊന്ന, കുളിര്‍ത്തുലഞ്ഞു മിഴിയും നട്ടങ്ങിരിക്കുന്നിതാ
എട്ടും പൊട്ടുമറിഞ്ഞിടാതെ കടവിന്‍ തിട്ടയ്ക്ക് പൂവിട്ടൊരീ
പൊട്ടിപ്പെണ്ണിനു കൂട്ടിരുന്നു വെറുതേ പാട്ടൊന്നു പാടട്ടെടോ.

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...