Tuesday, November 17, 2015

വിഡ്ഢിസ്വപ്നം

വിഡ്ഢിസ്വപ്നം
--------------

നഗരമശാന്തിതൻ നിഴലിലാണെങ്കിലും
നടുവിലെൻ കുട്ടികൾ കളിയാണ് , തോക്കിന്റെ
നിറമെഴും നീണ്ട തിരകൾ തെറിപ്പിച്ചു,
വെറുതെയൊട്ടഭിനയിച്ചിടറിവീഴുന്നതിൻ
കളിയാണി,തിന്നത്തെ വാർത്തതന്നൂർജ്ജവും !

ഇതുപോലെ കളിയായിരുന്നെന്കിലെല്ലാം! നിറഞ്ഞ തോ-
ക്കെവിടെയും പൂവുകൾ മാത്രം പൊഴിച്ചെങ്കിൽ ..!
ബോംബുകൾ നിറമാല തൂകിപ്പൊലിഞ്ഞെങ്കിൽ..!
ആരെയും വേദനിപ്പിക്കാതെ, കളിയായി ..!

സിറിയയിൽ, പാരീസിൽ, ഇന്ത്യ,പാക്കിസ്ഥാനി-
ലലിവിന്റെ  പൂക്കാലമെത്തുന്ന  കാലത്തു,
തിരകളെ പൂക്കളായ് മാറ്റുന്ന സ്വപ്നത്തിൽ,
ഒരു വിഡ്ഢിസ്വപ്നത്തിൽ ..
ഒന്നു പുതച്ചു മയങ്ങവേ  കാണുന്നു
കുന്നോളമായുധം വടിവാളു, കന്മഴു!
പടയാണ് വീണ്ടും, പഴയ കാലത്തിന്റെ,
പരിചയം പോയ  പടക്കോപ്പുമായ്  പലർ !
നേർക്കു നേരാണിപ്പൊളെന്നതേ ഭേദമൊ-
രാർപ്പു വിളിയോടെ, നായകർ  നേർക്കുനേർ!
നന്നായ് വിയർത്തു തളരുന്നതിന്നൊപ്പ-
മൊന്നുപോൽ  മണ്ണുമുഴുതു മറിച്ചവർ   !
പിന്നെ,യവശരായെങ്ങോ മറഞ്ഞു  പോയ്‌...

പടനിലത്തൊരു മഴ പക കഴുകി മാറ്റുന്നു
പന്തുതട്ടും  കുഞ്ഞുകാലിൽ ചിലംബുന്നു.
ചുറ്റും വലിച്ചെറിയപ്പെട്ട കൊള്ളികൾ
ചുറ്റി നടന്നു പെറുക്കിയെടുത്തുവ-
ന്നൊറ്റ വരമ്പു  കുത്തുന്നുണ്ടൊരച്ഛനും.

പന്തുകളി കഴിഞ്ഞെത്തുന്ന കുട്ടികൾ
നൊന്തു മുളച്ച പുതുനെല്ലുനാട്ടുന്നു
പടനിലത്തപ്പൊഴും  മഴചാറി നില്ക്കുന്നു
പുലരിയിൽകതിരിന്റെ ചിരിവീണു നിറയുന്നു 
വാൾമുന വളച്ചവർ കൊയ്ത്തു കൊയ്തേറുന്നു  .

കൊണ്ടു വരികയായമ്മ  നിധിക്കുടം!
തണ്ടു പിളർക്കാൻ തുടിച്ച  'തിര'ക്കുടം!
പണ്ടു കവർന്ന പടക്കോപ്പു വേറെയും
കണ്ടു, കണ്ണും മിഴിച്ചെത്തുന്നു കുട്ടികൾ .
പാടേയഴിച്ചു പുതുക്കിപ്പണിഞ്ഞ,തിൽ
പാതയോരങ്ങൾ പൊലിയ്ക്കയായ് പൊന്മണി!

പാടത്തു വീണ്ടും കളിപ്പന്തിനാരവം !
ചോടൊത്തു നൃത്തം , പഴമ്പാട്ടിനീണം !

ആയുധം  കിട്ടാതലയുന്നു   ദൂരത്തു
സായുധം തിന്നു തെഴുത്ത യുദ്ധക്കൊതി.
ആകെ വിശന്നു വലഞ്ഞവർക്കും കൂടി
തൂകിത്തിളച്ചേനടുപ്പത്തു  നന്മകൾ ....





Thursday, October 22, 2015

ഓം ഹരി: ശ്രീഗണപതയെ നമ:

നാവിൽ തൊട്ടൊരു പൊന്നിലും , പുതുമകൾ തേടും വിരൽത്തുമ്പു കൊ  -
ണ്ടേവം കുത്തിവരഞ്ഞ പൊന്നരിയിലും, പൊന്നാകുമീ  മണ്ണിലായ്  
താവും കൊഞ്ചലുരുക്കഴിച്ചു കരളേ!,  നീ പാടുകാ,ടാ,ടുകീ 
വേവും നേരിനിടയ്ക്കിടയ്ക്കു കുളിരിൻ പെയ്തായ്, കരുത്തായ്‌ ചിരം.   

Wednesday, July 29, 2015

നീ...വാ...RIP: Return If Possible......

നീ,യെന്നീണങ്ങളായും നിനവിലൊഴുകിടും നിർമ്മലാനന്ദമായും
തീയിൽ തേൻതുള്ളിയായും   തരളമധുരമാം തൂമണിക്കൊഞ്ചലായും 
വാ,യെൻ വാസന്തവാതിൽ വെറുതെയടയവേ  വാരിളം തെന്നലായും
മായാസ്വപ്നങ്ങളായും മരണമണയവേ മാന്ത്രികസ്പർശമായും .........   


Sunday, April 5, 2015

ഉയിർപ്പ്

ഞാനൊന്നുയിർക്കട്ടെ  വായനക്കാരന്റെ
വാരുറ്റ കണ്ണിലേയ്ക്കല്പ നേരം..
ഞാനുയിർക്കട്ടിനി ഞായർ പുലരുന്നു
ഞാറ്റുവേലക്കാലമെത്തിടുന്നൂ ...

ഒറ്റിയില്ലാരു,മെന്നാകിലും ചിന്തകൾ
ചുറ്റിലും കൂടി, മുറുക്കിടുംപോൾ ,
ഒട്ടും മടിയാതെഴുത്താണി  കൊണ്ടെന്റെ
മുട്ടുകൾ മുത്തി വരഞ്ഞിടട്ടെ ..
മുത്തുകളെന്തെന്തടരുന്നു! ചെമ്പനീ-
രത്തർ കണക്കിതണിഞ്ഞിടട്ടെ ..
കുഞ്ഞിചിറകൊച്ച കേട്ടപോൽ! അക്ഷര -
ചോപ്പിലൂടോരോ മുറിവിലൂടെ..
ബോധം മയങ്ങി മറഞ്ഞുപോകുന്നു, നിർ -
ബാധം തറഞ്ഞി,ട്ടുയിർക്കയാമോ!
എന്തുമാവട്ടെ,യാ കണ്ണിൽ നിലാവിന്റെ-
യഞ്ജനക്കൂട്ടു ഞാൻ കണ്ടു പോയി !
കത്തും വെയിൽച്ചില്ല മൊത്തം കുളിർക്കുന്ന
പുത്തൻ മഴക്കൂട്ടു കണ്ടുപോയി !

സ്വര്ഗ്ഗ വാതിൽപോൽ,  നിറഞ്ഞനീൾ പീലികൾ
സർഗ്ഗ ചൈതന്യം തിരഞ്ഞിടുമ്പോൾ
ഞാനുയിർക്കട്ടിനി വായനക്കാരന്റെ
വാരുറ്റ കണ്ണിലേയ്ക്കല്പ നേരം..
----------------------------



   

Monday, April 8, 2013

'നീയെന്നു ചൊല്ലുക ..'


"അമ്മയെ ഞാനടിച്ചില്ല! , കാറ്റിലെന്‍
കൈ പറന്നങ്ങു  താനേ തൊടുന്നതാ-
ണിത്ര നോവുമെന്നാരറിഞ്ഞെങ്കിലീ
കയ്യുകള്‍ക്കൊരു കുഞ്ഞടി നല്കിടാം ".....

"വേണ്ട മുത്തേ മടക്കുന്നു; വന്നിതാ
വേറെയൊന്നല്ല പത്രവൃത്താന്തവും".


വെട്ടുകൊണ്ടവരേറെ  വീണങ്ങനെ
വെട്ടമേറുന്ന  കാടകം തേങ്ങവേ .
വേടമൂര്‍ത്തികള്‍ പാടി,  'കാറ്റല്ലയോ.
വാളു ചൂടും കരങ്ങളോ കാരണം !'

ഒന്നിനൊന്നായ്‌ വിനോദം  വിവാദമാ-
യൊന്നുമോരാതുലാവുന്നു തെന്നലും
മിന്നി നില്ക്കും വെളിച്ചങ്ങ,ളമ്പിളി
പ്പൊന്‍നിലാവും മറയ്ക്കുന്നു കാര്‍മുകില്‍

അക്ഷരങ്ങള്‍  തെളിച്ചെടുക്കും കനല്‍  ,
ദിക്കിലെങ്ങും  ജ്വലിപ്പിച്ച വേനലില്‍,
അക്കരക്കാറ്റടര്‍ത്തും മരങ്ങളില്‍,
അക്കിളിച്ചുണ്ടനുണ്ടോ? മറന്നുവോ?  .

നീരൊഴുക്കുകള്‍  യാത്ര ചോദിക്കയാ-
യാവണിപ്പാടമെന്നേയുറക്കമായ്
ആഴിതോറും കെടാവിളക്കും തെളി-
ച്ചാളിറങ്ങുന്ന തീരങ്ങളില്‍ വെറും
നേരുതേടുവാന്‍ നേരമില്ലെത്രയോ
ദൂരമുണ്ടതിവേഗം പറന്നിടാം  ..

പാറകള്‍ക്കുള്ളിലാണ്ടുവോ കണ്ണുനീര്‍?
താഴെയെങ്ങാനുറപ്പുള്ള വേരുകള്‍?
മാറിനില്‍ക്കുകീ മൌനം തകര്‍ന്നിടാം
മാറിനില്‍ക്കുക,  മാറിനി'ന്നേല്‍ക്കുക'.

തന്‍റതല്ലാത്ത കാരണമൊക്കെയും
തന്നിലേക്കുരുള്‍പൊട്ടുന്ന ഭൂമിയില്‍
വേദനിക്കുമോ കുഞ്ഞടിപ്പാടുകള്‍?
വേദനിക്കില്ല... 'നീയെന്നു ചൊല്ലുക.  '
-----------------------------

Sunday, December 16, 2012

മൌനം

വാക്കിന്റെ വാതില്‍പ്പുറത്തു നില്‍ക്കുന്നുണ്ട്
വേച്ചുവേച്ചിപ്പൊഴും മൌനം..
ചുക്കിച്ചുളിഞ്ഞുള്ള കയ്യില്‍ തിരുപ്പിടി-
ച്ചിത്തിരിപ്പോന്ന വടിയും
നൂലിന്‍ ഘനം പോലുമില്ല, നൂറായിരം
മോഹം തിളങ്ങുന്നു കമ്പില്‍!!
കട്ടിയ്ക്ക് കണ്ണട,യപ്പുറമിപ്പുറ -
മൊട്ടും കുറയാതെ കാണാം
തെല്ലിടവിട്ടു കണ്ണൊന്നു മേലേയ്ക്കിട്ടു
ചില്ലു മൂടാതെയും നോക്കാം
വെണ്മുടിത്തുമ്പാല്‍ വരയ്ക്കുന്നിതക്ഷര
ക്കോലം, വിലോലമീ കാറ്റും
നീലിച്ചെഴുന്ന ഞരമ്പിന്‍ തുടിപ്പുകള്‍
കാലോളമെത്തിക്കിതച്ചൂ

കാര്‍മുകില്‍ത്തെല്ലൊന്നൊതുക്കിയിട്ടമ്പിളി-
ക്കീറെത്തി നോക്കി പിരിഞ്ഞു.
പച്ചപ്പുതപ്പിന്റെയുള്ളിലെ പൂവുകള്‍
ഒച്ചയുണ്ടാക്കാതടര്‍ന്നു
വേരുകള്‍, വാനിന്റെ, പൂവിന്‍റെ, പാട്ടിന്‍റെ
വേരുകള്‍ നീരില്‍ കുതിര്‍ന്നു.

ലോകം ഞെരുങ്ങിയുറച്ച പാഴ്തണ്ടിലേ-
യ്ക്കോരോ വിരല്‍ത്തുമ്പമര്‍ന്നൂ
കണ്‍പൊത്തിയാരോ കരള്‍ പിടിക്കും വരെ
പിന്‍തിരിയില്ലെന്ന  പോലെ
കൈ തൊട്ടു നാദം വിടര്‍ത്തുന്ന പൈതലിന്‍
കൊഞ്ചല്‍ കൊതിക്കുന്ന പോലെ
വാക്കിന്‍റെ കാണാപ്പുറത്തു നില്‍ക്കുന്നുണ്ട്
കാത്തുകാത്തിപ്പോഴും മൌനം

----------------------

Friday, June 22, 2012

മോഹം..


കരളു പൊള്ളിപ്പൊടിഞ്ഞില്ല തുള്ളികള്‍
കരുണ തട്ടിച്ചിരിയ്ക്കുന്നു പിന്നെയും.
ഒരു മുഴക്കത്തിലേയ്ക്കു കാതോര്‍ത്തിടും
മരവുമീ കിളിക്കൂട്ടവും ബാക്കിയായ്‌

നനയുമോര്‍മ്മകള്‍ വറ്റുന്നിടങ്ങളില്‍
തിരയുവാനെന്തു?  തീരം ചൊടിയ്ക്കവേ ,
തിരമുറിഞ്ഞു പിന്‍വാങ്ങുന്നു വന്‍കര-
യ്ക്കൊരു തലോടല്‍ തിടുക്കത്തിലേകിയും

ഘനമൊഴിഞ്ഞുല്ലസിക്കുന്ന തെന്നലും
ചിരി വിടര്‍ത്തുന്ന വാനവും ചൊല്ലിയോ?
ചുവടളന്നും മറിച്ചു വിറ്റും സ്വയം
ധനികരാകുന്നവര്‍ക്കു താന്‍ ധന്യത!


ഇതളടര്‍ന്നു വീഴുമ്പോഴും പൂവിലെ
ചെറുചിരിയ്ക്കെന്തു ഭംഗിയാണീ വഴി
പറവകള്‍ പൊഴിച്ചിട്ട പൊന്‍തൂവലി-
ന്നരികുകള്‍ക്കെന്തു മാര്‍ദ്ദവം! കാലമേ ..  
വെറുതെ എങ്കിലും കാറ്റില്‍ പറക്കുവാന്‍
ചിറകിലേറി പുറപ്പെട്ട വാക്കുകള്‍
മുറിവുകൂടുന്നതിന്‍ മുന്‍പ് വാനിലേ-
യ്ക്കകലവേ മനം ശൂന്യമായെങ്കിലും
ഒരു മുഴക്കത്തിലേയ്ക്ക് കാതോര്‍ത്തു പോയ്‌
മലമുഴക്കിതന്‍ മായാവിമോഹമായ്‌ ...
---------------------

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...