Wednesday, October 18, 2017

വീനസിൻ ദേവാലയം

ടെംപിൾ ഓഫ് വീനസ് 


വീനസിൻ ദേവാലയം(1) വിശുദ്ധ രാജ്യങ്ങൾ തൻ
വാതിലിൻ പുറത്തേറെ മാറിയാണിക്കാലവും

ഇവിടെ പരിക്ഷീണർക്കിരിക്കാം വിലക്കില്ല (2) ,
നിറവിൽ 'കൊളോസിയ'ഭംഗിയുമറിഞ്ഞീടാം

കേട്ടു, മത്സരങ്ങളിൽ മൃഗങ്ങൾ , പോരാളികൾ
കോർത്തുകോർത്തൊടുങ്ങിയ വേദിയീ   'കൊളോസിയം'

രൂപമാർന്നാടും  വീര, രൗദ്ര ഭാവങ്ങൾ മുദാ-
ദേവികണ്ടിരിക്കുന്ന മട്ടിലീ  ചമൽക്കാരം

മറ്റൊരു നടകൂടിയുണ്ടതീ  നഗരത്തെ
കുറ്റമറ്റു പാലിയ്ക്കും  ദേവി 'റോമ'യ്ക്കായത്രെ(3)

'റോമാ' യീ സംസ്കാരത്തെ  കാത്തുസംരക്ഷിച്ചവൾ
'വീനസോ' സൗന്ദര്യവും സ്നേഹവും പകർന്നവൾ

('ലാറ്റിനി'ൽ സ്നേഹത്തിന്റെ നാമമാം 'അമോറി'നെ
'റോമ'യെന്നറിയുന്ന  കൗശലക്കളിമ്പവും)

പേരിയന്നൊരാ പ്രൗഢ സാമ്രാജ്യ സൗധങ്ങളി-
ലേറെനാൾ പുകൾപെറ്റു നിന്നതാണീ മന്ദിരം

                ചിപ്പിയിലൊതുങ്ങിടാ വെളിച്ചം കടലിന്റെ -
                തൊട്ടിലാട്ടങ്ങൾ വിട്ടിട്ടുയരും കണക്കിനെ

                പാൽക്കടൽ കടഞ്ഞൊരു ദേവതയുയർന്നപോൽ,
                'വീനസെ'ത്തവേ നിത്യ വസന്തം വിടർന്നു പോൽ!(4 )

                ശക്തി മൂർത്തികൾക്കൊപ്പം പ്രേമമന്ത്രങ്ങൾ നിറ-
                ഞ്ഞത്രമേൽ സൃഷ്ടി സ്‌ഥിതി ലയപൂർണ്ണമായ് ഭുവി

                അമ്മയായ്  സ്നേഹാർദ്രയായ് വശ്യമാം സൗന്ദര്യമായ്
                പെണ്മവാണ കാലമാ ദേശമെന്തുയർന്നുപോയ് !

കാലചക്രം മാറവേ , കണ്ണേറുപെട്ടോ കാറ്റി-
ലേതു  ദുർമോഹം തീയിട്ടൊടുക്കീ സർവസ്വവും

രാജാവു താനോ,മെത്തും പുത്തനാശയങ്ങളോ  -
നാടെരിച്ചതാരെന്ന തർക്കമുണ്ടിന്നോളവും (5 ).!

ചുട്ടു പോയതിൻ  ശുദ്ധി തെളിയിക്കുവാനോങ്ങും
ചുട്ട ന്യായങ്ങൾക്കുണ്ടോ കാലവും പഴക്കവും?

കാത്തിരുന്നപോൽ കഥക്കൂട്ടുകൾ ചായം പകർ- 
ന്നാർത്തലച്ചൊഴുകവേയൊഴിഞ്ഞൂ  ദേവാലയം

ഭൂമി, തൻ നെഞ്ചം പിളർന്നേറ്റെടുത്ത നാളൊന്നിൽ   ,
കേമമാമിക്കോവിലിൻ പാതിയുമുടഞ്ഞുപോയ്

തൊട്ടു പിന്നിലായ് പെട്ടെന്നുയർന്നൂ  പള്ളിയ്‌ക്കൊരു
കെട്ടിടം പ്രാത്ഥിയ്ക്കുവാൻ, 'റോമ'യെ പാലിയ്ക്കുവാൻ (6 ).

വീനസിൻ ചുറ്റമ്പലം  വീണപോൽ കിടന്നേറെ
നാളുകൾ, വിലപിടിപ്പുള്ളതോരോന്നായ്  മാഞ്ഞു

പള്ളിമേടകൾക്കലങ്കാരമാകുവാൻ കൊള്ളാ-
തുള്ള കല്ലുകൾ മാത്രം ബാക്കിയിന്നിവിടത്തിൽ

ദുഃഖവെള്ളികൂടുവാനാണ്ടിലൊന്നെത്താറുണ്ട്
മക്കളീ മുറ്റത്തിന്നും വറ്റുമോ വാത്സല്യത്തേൻ (7 ) ?

സ്നേഹനായകൻ നാഥനൊറ്റിവീണ സങ്കടം ,
ഏതൊരു തിരുമുന്പിലുണർത്താനിതല്ലാതെ!

എങ്ങുപോയ്മറഞ്ഞാലും  തായ്മടിത്തട്ടും തേടി
യിങ്ങു വീണിടും പൂക്കൾ , വേരുകൾ ചുംബിച്ചിടും


                സ്നേഹവും സൗന്ദര്യവും മങ്ങിമിന്നുമിക്കോണിൽ  ,
                മോഹഭംഗത്തിൻ പഴഞ്ചുമരിൽ, തൊടുന്നേരം

                ഇടറി പിടഞ്ഞമ്മമാറിലേയ്ക്കൊരു സീത-
                യടർന്ന കൊട്ടാരത്തിൻ  ശൂന്യത നിറയുന്നു.

                കാടകം വളർത്തിയ പുത്രരെ  , പുണ്യങ്ങളെ, 
                രാമരാജ്യത്തിന്നേകി മറഞ്ഞോൾ നിറയുന്നു

                ദേവി, നിൻ മിഴിപ്പൂവും  ചൂഴ്ന്നെടുത്തു പോകിലും
                ജീവനുണ്ടറിയുന്നീ  തൂണിലും മണ്തിട്ടിലും

                കാട്ടുനീതിയെ വെല്ലും നീതികൾ നിർമ്മിയ്ക്കുവാൻ
                നാട്ടുനായകർക്കായോ? ചോദ്യമിങ്ങലയുന്നു

               
മടങ്ങി പോരാൻ മടിച്ചവിടെ കളിക്കുന്ന
കുട്ടികൾ ചിരിക്കവേ  വീനസും   ചിരിച്ചുവോ?

തെല്ലുമേ  കളങ്കങ്ങളില്ലാത്ത ബാല്യങ്ങളീ
കല്ലിലും പുൽത്തുമ്പിലുമുണ്മ  കണ്ടറിയുന്നു

"കാട്ടിൽ, ആഫ്രിക്കൻ ഹൃദയങ്ങളിൽ  പണ്ടെപ്പോഴോ
കൂട്ടുകാരായുള്ളൊരു പൂർവികർ നമുക്കുണ്ടാം (8 ).

സ്നേഹവും സൗന്ദര്യവും സൂര്യനും താരങ്ങളും
മോഹനപ്രകൃതിയും  ദൈവമെന്നറിഞ്ഞവർ   !

അതിനാലാവാമാദിദേവരൂപങ്ങൾ പല
കാലദേശങ്ങൾ കടന്നൊന്നു പോൽ വിളങ്ങുന്നു."

മതമില്ലതിർത്തികളൊന്നുമേയില്ലാത്തൊരാ-
മനസ്സിൽ തുടങ്ങണം ചരിത്രം പഠിയ്ക്കുവാൻ.

------------------------

1. ഒരു യാത്രയിൽ,  വത്തിക്കാനിലെ പ്രൗഢമായ പള്ളികളും മ്യൂസിയവും ഇറ്റലിയിൽ കുറച്ചു മാറിയുള്ള റോമാ സാമ്രാജ്യ അവശിഷ്ടങ്ങളും സന്ദർശിക്കാൻ സാധിച്ചു. മനസ്സിൽ ഏറെ പതിഞ്ഞതു  വീനസിന്റെ ക്ഷേത്രവും (The temple of Venus) ചരിത്രവും ആണ് . അതിലൂടെയാണീ കവിതയുടെ വഴി.

2. പ്രശസ്തമായ ഒരു പള്ളിയിൽ നടന്നു  ക്ഷീണിച്ചതു കാരണം നിലത്തിരുന്ന കുട്ടിയോട് അകത്തു വിശ്രമിക്കാൻ പറ്റില്ല എന്ന് കാവൽക്കാർ പറഞ്ഞതോർക്കുന്നു .

3. റോമാ നഗരം ദർശിച്ചുകൊണ്ടു റോമാദേവിയും , തിരിഞ്ഞു കൊളോസിയം ദർശിച്ചു കൊണ്ട് സ്നേഹരൂപിണിയായ വീനസും ഇരിക്കുന്ന ഇരട്ട നടകളുള്ള അതിപുരാതനമായ ദേവാലയമായിരുന്നു ഒരിക്കൽ ഇത്. പുരാതന റോമാ സാമ്രാജ്യത്തിലെ ഏറ്റവും വലിയ ക്ഷേത്രവും. ROMA എന്നത് തിരികെ വായിക്കുമ്പോൾ  AMOR: ലാറ്റിൻ ഭാഷയിൽ സ്നേഹം എന്നർത്ഥം.

4 . ബർത്ത് ഓഫ് വീനസ് . സാൻഡ്രോ ബോട്ടിചെല്ലിയുടെ വിഖ്യാത ചിത്രം ..
 5 . റോമാനഗരത്തെ വിഴുങ്ങിയ അഗ്നി. ഇതു സ്വാഭാവികമായിരുന്നോ അതോ ഇതിനു പിന്നിൽ നീറോ ചക്രവർത്തി തന്നെ ആണോ അതോ അന്നത്തെ നവോത്ഥാന , ക്രിസ്തുമത പ്രചാരകർ ആണോ എന്ന തർക്കം ഇപ്പോഴും  നിലനിൽക്കുന്നു. 

6. പിന്നീട് ഭൂകമ്പത്തിൽ വീണ്ടും ക്ഷേത്രം തകർന്നു. റോമയുടെ നടചേർത്തു ഒരു പള്ളി നിർമ്മിക്കുകയുണ്ടായി. വീനസ് ക്ഷത്രത്തിലെ അവശേഷിച്ചവസ്തുക്കൾ, മുഖപ്പിലെ ചെമ്പു തകിടുകൾ ഉൾപ്പടെ ഇളക്കിയെടുത്തു , അക്കാലത്തു നിർമിക്കപ്പെട്ട പ്രധാനപള്ളികളുടെ  അലങ്കാരങ്ങൾക്കായി കൊണ്ടുപോയി. ഏറെ വൈകിയെങ്കിലും , ചരിത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞു ഇപ്പോൾ അവശിഷ്ടങ്ങൾ  സംരക്ഷിച്ചു വരുന്നു.

7 . ഇന്ന്  വിജനമായ ഈ മുറ്റം ദുഃഖവെള്ളി പ്രാർത്ഥനയ്ക്കായി പോപ്പിന്റെയോ പ്രതിനിധികളുടെയോ നേതൃത്വത്തിൽ ഉപയോഗിച്ചു പോരുന്നു..

8  . ദേശങ്ങൾക്കതീതമായ പുരാതന  ദൈവങ്ങളുടെ സമാനതയിൽ വിസ്മയം കൊണ്ടപ്പോൾ ചരിത്രപാഠം  ഓർമ്മിപ്പിച്ചു, മകൻ തന്ന ഉത്തരം.
-----------------------------------

Monday, January 30, 2017

മുപ്പത് , ജനുവരി.

മഹാത്‌മാവിന്റെ ജീവിതം
മാനവർക്കാകെ മാതൃക 
മുപ്പത്തിന് ചോപ്പു പൂക്കളെൻ   
മാതൃഭൂവിന്റെ ദുഃഖവും 

മാറ്റമില്ലാത്ത ശാപമോ 
മാതൃദേവീ വിലാപമോ 
മാറ്റൊലിക്കൊൾവു  ചുറ്റിലും 
മാഞ്ഞുപോകാതെ നിത്യവും 

മാലകറ്റും വിശുദ്ധമാം  
മന്ത്രണം സ്നേഹമൊന്നുതാൻ 
മൗനമർപ്പിച്ചു കൈതൊഴാം 
മഹാത്മാവേ  പൊറുക്കുക



   

Monday, January 9, 2017

കനൽ

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിക്കാം
കൂരിരുട്ടിലൊന്നൂതി, മുന്നേറും
ദൂരമെല്ലാം, വെളിച്ചം പരത്താം !

മിഴികളേറെ പറഞ്ഞൊഴിഞ്ഞാലും
ചിരി വരണ്ട മണൽപ്പുറത്തിന്നും 
ഒരു നിലാവിൻ തണുപ്പുണ്ട് പോലും!
മഴ മിഴാവിൻ തുടിത്താളവും കേൾ.

കഥകളെല്ലാം വെയിലെടുത്താലും
പകലിനപ്പുറം പാതിരാവീട്ടിൽ
കിളിമരത്തിന്റെ തോളത്തുറങ്ങും
ചെറിയ മുല്ല പൂക്കാറുണ്ട് നിത്യം !

കാലമൊന്നായ്   നിറം കെടുത്തുമ്പോൾ
കാർമുകിലുമീയാഴിപ്പരപ്പും
പങ്കുവയ്പ്പാണുയിരിന്റെ വിങ്ങൽ
പങ്കുപറ്റി തളിർക്കട്ടെ   ഭൂമി

കുളിരുപെയ്യുന്ന മണ്ണിന്റെയുള്ളിൽ
കുതറിയോടും ചിതൽക്കൂട്ടമൊന്നായ്
വരികളേറി പറക്കുന്ന സ്വപ്‍നം 
വഴിവിളക്കിൽ കൊളുത്തുന്നതാരോ ?

കാടിറങ്ങുന്നുറവകൾ തീണ്ടി
നാടിറങ്ങിപ്പടർന്നു വർണ്ണങ്ങൾ
കൂട്ടിനുള്ളിൽ മടങ്ങാൻ കൊതിക്കും
കാട്ടുപക്ഷിക്കു കാവലാളുണ്ടോ?

കനവു കാറ്റത്തടർന്നു വീണേക്കാം
കനിവു തേടി തളർന്നു പോയേക്കാം
കതിരു  കാണാതറിയാതെ വന്നാൽ
കരുതി വച്ച കനൽത്തുമ്പുരുക്കാം

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിയ്ക്കാം
കൂരിരുട്ടിലൊന്നൂതി , മുന്നേറും
ദൂരമെല്ലാം വെളിച്ചം പരത്താം 

Sunday, January 1, 2017

പുതുവത്സരാശംസകൾ....

നന്മ നിറഞ്ഞ പുതുവത്സരാശംസകൾ!
പ്രാർത്ഥനയോടെ..
**************

മുപ്പത്തിമുക്കോടി ദൈവങ്ങളും കാട്ടു-
മൂപ്പനും ഡിങ്കനും കാത്തുകൊള്ളേണമേ
രണ്ടായിരത്തിപതിന്നാറു പോകവേ
മണ്ടത്തരങ്ങൾക്കറുതിയുണ്ടാവണേ

ഭീകരർക്കൊപ്പമുൽസാഹിച്ചടുക്കുന്ന
'പുട്ടിനും' , 'ട്രംപി'നും സല്ബുദ്ധിയേകണേ
കൊല്ലും കൊലയും കുറച്ചുല്ലസിക്കുവാൻ
എല്ലാ മനസ്സിലും തോന്നലുണ്ടാക്കണേ

രണ്ടായിരത്തിപ്പതിന്നേഴിലേവർക്കും
രണ്ടായിരത്തിന്റെ  ചില്ലറയെത്തണേ
എ.ടി.എം. കാർഡുരയ്ക്കുന്ന ജനങ്ങളിൽ  
'ടാക്സ് 'ഒഴിവാക്കി, കനിവു കാട്ടേണമേ
കള്ളപ്പണം പിടിച്ചാലുമില്ലെങ്കിലും
ഉള്ളപണം പിൻവലിക്കാനുമൊക്കണേ

ക്രിസ്തുമസ് കാലത്തു വന്ന സിനിമകൾ
ഓണമെത്തും മുൻപ്  പെട്ടിപൊട്ടിക്കണേ
കാണുവാനാഗ്രഹമുള്ളവർക്കെമ്പാടും,
'ഓൺലൈനി'ൽ തന്നനുഗ്രഹിച്ചീടണേ

പോസ്റ്റും കഥകളും പാട്ടും സിനിമയും
കോപ്പിയടിച്ചു വളരും മഹാന്മാർക്കു
മോശമാണപ്പണിയെന്നു തോന്നിക്കണേ
മോഹത്തിനൊത്തുള്ള ഭാവന നൽകണേ

വേനലവധിക്കു നാട്ടിലെത്തീടുവാൻ
ന്യായവിലയ്ക്കുള്ള  ടിക്കറ്റ് കിട്ടണേ
'പോക്കെമോൻ' കാർഡിന്നു വേണ്ടിപ്പിണങ്ങാതെ
പോക്കുവെയിലിൽ കളിയ്ക്കണേ  കുട്ടികൾ

ചുറ്റും വികസനം കത്തിക്കരേറവേ 
ചുറ്റിച്ചടുക്കുന്ന രോഗങ്ങൾ മാറ്റണേ
ശുദ്ധമായിത്തിരി വായുവും വെള്ളവും
ബദ്ധപ്പെടാതെ ലഭിക്കുമാറാകണേ

നാക്കിൽ കവിതകൾ കൂടുന്ന  നേരത്തു,
നാട്ടാരെയൊക്കെ വെറുപ്പിച്ചകറ്റാതെ,
നാവടക്കീടുവാനെന്നേം തുണയ്ക്കണേ
നാളെമുതൽ(ക്കി,ന്നു പോട്ടെ) നന്നാവണേ .....



Thursday, September 15, 2016

കിളിമരം

ഞാനൊന്നു സ്നേഹിച്ചോട്ടീ വല്ലിയെ വാർമുല്ലയെ..
വേനലിൽ വലം വച്ചെൻ വേരറിഞ്ഞടുത്തോളെ   .....

ചേലുറ്റ് നീളും നിഴൽ നീട്ടിടും  പ്രപഞ്ചത്തെ
തേനിറ്റു വീഴും തളിർച്ചുണ്ടിലെ താരങ്ങളെ  
മഞ്ഞുതുള്ളിയിൽ മുത്തും മഴവിൽ പ്രകാശത്തെ 
പഞ്ഞിപോൽ പൊഴിഞ്ഞുള്ളം ചുട്ടിടും   നട്ടുച്ചയെ  
നേരിന്റെ ചീവീടുകൾ  ചൂഴുമീയിരുട്ടിനെ 
ചാരവേ ചവിട്ടേറ്റി,ട്ടുയരും പുൽത്തുമ്പിനെ

പച്ചിലക്കീഴിൽ തൂങ്ങിയുറങ്ങും ചിത്രങ്ങളെ 
കൊച്ചു പൂവിനെ  പറ്റിച്ചുയരും പൂമ്പാറ്റയെ 
മൊട്ടുകൾ താരാട്ടി വന്നകലും തൈത്തെന്നലെ
പൊട്ടുകൾ പൊഴിഞ്ഞാലും പുണരും മണ്‍ചൂടിനെ
വിണ്ണിൽ നിന്നിറങ്ങിയും   മെയ് തൊടും നിലാവിനെ
കണ്ണുകൾ കുതിർത്തു പെയ്തലയും മേഘങ്ങളെ  
പാടുമാ പുല്ലാങ്കുഴൽ നോവിനെ , നോവിച്ചിടും 
പാണന്റെ പ്രാരാബ്ധത്തെ  , പാട്ടിനെ സ്നേഹിച്ചോട്ടെ

ഞാനൊന്നു സ്നേഹിച്ചോട്ടീ വല്ലിയെ വാർമുല്ലയെ....
വേനലിൽ വലം വച്ചെൻ വേരറിഞ്ഞടുത്തോളെ   ....
  
ചുറ്റി വീണുയർന്നിവൾ  കെട്ടുകൾ മുറുക്കവേ   
ഞെട്ടി, നോവേറുന്ന പോലെങ്കിലും കളഞ്ഞിടാ  .. 
കുഞ്ഞു വള്ളികൾ തുള്ളിത്തൂങ്ങിയങ്ങുയരവെ  
നെഞ്ഞിലെയഴൽ പിരിഞ്ഞെങ്ങുപോയ് ! 'ഞാനെ'ങ്ങു പോയ്!
നഷ്ടമായേക്കാമേവം  രൂപവും , രൂപത്തിലും         
ഇഷ്ടമീ പടർപ്പുകൾ  തൊട്ടു തൊട്ടറിഞ്ഞിടാൻ

പുലരും താലത്തിലെ  പുഞ്ചിരിത്തലപ്പുകൾ 
പോരുമീ പകര്ച്ചയിൽ  പൂ.. പൊലി  പൂവേ ..പൊലി !

---------

Monday, August 8, 2016

നിഷാദം

ആ വിലാപമൊടുങ്ങീലൊരിക്കലും  !
ആദി കാവ്യമാണിപ്പൊഴും  ചുറ്റിലും !

'മാ നിഷാദ' തകർത്തു പെയ്യുമ്പോഴും
മാധവശ്രീ  മറയും പ്രകൃതിയിൽ
മുത്തണിഞ്ഞു വിടരും  പ്രഭാതമേ,
സത്യമോ നിന്നിരവിന്നഗാധത!
ചായുറങ്ങുന്ന പൂമൊട്ടുണർത്തുവാൻ 
ചാമരം വീശിയെത്തിടും  തെന്നലേ,
നീയറിയാതെ നിൻ പ്രണയങ്ങളിൽ
നീളെയാരു തൊടുക്കുന്നശാന്തികൾ?

കാറ്ററിഞ്ഞില്ല , കാലത്തിനിപ്പുറം  ,
കാട്ടുതീ കവർന്നേറുന്ന നന്മകൾ    
ഇ,ക്കിളിക്കൂടിരിക്കുന്ന ചില്ല തൻ
പച്ചിലകൾ  വരണ്ടു വാടുന്ന പോൽ
ആറ്റുനോറ്റ കിനാവുകൾക്കുള്ളിലേ
നീറ്റലൂതിപ്പടർന്നു പോയ്‌   പാട്ടുകൾ
മുന്നിലോ  കനൽ നർത്തനം , നട്ടുവൻ
തൻ നിഴൽത്തണൽ തേടും കടും തുടി
പേടിയായ്‌കെന്ന്  ചൊല്ലവേ,  വാക്കിനെ
ചൂടി നിൽക്കും നിലാവു പൊള്ളുന്നുവോ  !

'മാ നിഷാദ ' തകർത്തു പെയ്താകിലും 
ആ വിലാപമൊടുങ്ങീലൊരിക്കലും  !

ഹേ കവേ , തവ നാദ കല്ലോലിനി-
ക്കാവുമോ, നവജീവനമേകുവാൻ ?

Wednesday, February 10, 2016

പ്യൂപ്പ

കുടഞ്ഞെറിഞ്ഞിട്ടും പിരിഞ്ഞു  പോകാതെ
കുതിർത്ത   പെയ്തിലൂടൊലിച്ചുമായാതെ
കുടുങ്ങി നില്കയാണിരവിലിന്നുമാ-
കുരുന്നു മുല്ലകൾ പൊഴിച്ച  പൂമണം  !

മുളന്കുഴൽ മനം തികഞ്ഞു പാടവേ
ചിലന്കകൾ കളിച്ചടർന്ന രാമണം
നിലച്ച വീചികൾ തിരഞ്ഞു   പിന്നെയും
നിലാവിറങ്ങവേ പരന്ന പാൽമണം

ഉറച്ച പാറകൾ ചുരത്തിയെത്തിടു-
ന്നുറവകൾക്കകം പൊടിഞ്ഞ സങ്കടം
കടല്ച്ചുവട്ടിലെയ്ക്കൊഴുകവേ പിന്നിൽ
പിടഞ്ഞു വീണൊരു വഴിപ്പൂവിൻ മണം

ചെറു ചിരാതുകൾ നനഞ്ഞണഞ്ഞതും
ചുരുങ്ങി മാഞ്ഞിടും കരിന്തിരി മണം
ചിതറുമക്ഷരം ചിതലരിച്ചതിൽ,   
പതുക്കെയോർമ്മകൾ പുതച്ച മൺ മണം

കനിവിനുപ്പുനീർ തളിച്ച നീറ്റലിൽ
കനലടുപ്പുകൾ  കെടുന്നതിൻമണം
അലഞ്ഞൊടുങ്ങുമീ   ചപല ചിന്തകൾ 
പുലരി തേടിടും പുതുമഴ  മണം .


തനിച്ചു നില്ക്കവേ വരണ്ട കണ്ണുകൾ
കുനിഞ്ഞു മുത്തിയും കുളിർത്തു മീറ-
നൊത്തുലർത്തു പെയ്തിടും കവിത കൊള്ളവേ
കുടന്ന മോഹമോ  നിറച്ചു മൊട്ടുകൾ?
പുതിയ പൂവിനായുദിച്ച പൊട്ടുകൾ!,
ഇതൾ വിരിഞ്ഞ പോലിലഞ്ഞിപ്പൂമണം !

പറന്നുയരുമീ   മണങ്ങളൊക്കെയും
മറന്നു പോയൊരീ  മണങ്ങളൊക്കെയും
ഇതുവരേക്കുമെൻ  ചിമിഴിനുള്ളിലായ്
ചിറകൊതുക്കിയും മനമടക്കിയും
വെയിൽ മരത്തിലേയിലക്കുടക്കീഴിൽ
തണൽപ്പെരുക്കത്തിൽ ചുരുണ്ടുറങ്ങി പോൽ !
ഉണര്ന്നുറങ്ങി പോൽ!
.



മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...