Friday, June 19, 2020

മഴ ...

മഴ പൊഴിയുകയാണീ വഴിയി -
ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ
ഇഴയിട്ടു പിണഞ്ഞൊരു ചിന്തക-
ളൊരു വേളയുടഞ്ഞൊഴിയും , ചെറു -
കലഹം , പൊടി പടലവുമാധിയു -
മിടനെഞ്ചിലമർന്നിടുമങ്ങനെ

ഇളയീറനണിഞ്ഞ കിനാക്കളി-
ലില നർത്തനമാടിയ മുത്തുക-
ളൊരു തീർത്ഥകണം പോൽ , വേരുക-
ളിരു കയ്യിലുമേറ്റു മുകർന്നിടു-
മിതു പ്രണയമഴക്കുളിരേതൊരു -
നിറമറ്റ കിനാവുമുണർത്തിടു-
മതു  മുളയായ് , ചെറു മരമായ് ,വനമായ്
അതിരറ്റു വളർത്തിടുമൊടുവിൽ
അറിവാഴവുമാകാശങ്ങളു -
മതിഗൂഢമറിഞ്ഞു പുണർന്നിടു -
മതിലേക്കു പകർന്നൊഴുകും സ്വയ -
മതിനെങ്ങു തുടക്കമൊടുക്കവും !   
മഴ തുടരുകയാണീ വഴിയി -
ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ

പൂക്കൾ



ഉറക്കം നടിക്കും പ്രപഞ്ചത്തിലേയ്ക്കു  -
ള്ളുരുക്കിത്തെളിക്കും പ്രകാശപ്പിറപ്പിൽ
ചൊടിയ്ക്കുന്ന രാവിൻ ഭയക്കൂടുടച്ചി-
ട്ടടങ്ങാതെ നോക്കി ചിരിക്കുന്നു പൂക്കൾ

ഒരെണ്ണം വിരിഞ്ഞാലതിന്നുത്സവത്തിൽ
കുരുക്കുന്നു നൂറായിരങ്ങൾ പലേടം
പടക്കാറ്റു തല്ലിക്കൊഴിച്ചിങ്ങടുക്കേ,
പരത്തുന്നു ചുറ്റും  കുടഞ്ഞിട്ട ഗന്ധം

ഇരുൾ കീറിയെന്നും , കുതിക്കുന്ന നേരി-
ന്നുയിർ തൊട്ടു പൊട്ടിക്കിളിർക്കുന്ന തയ്യിൻ ,
ഇതൾ നുള്ളിയാലും, തമസ്സേ , കടയ്ക്കൽ
മെതിച്ചാലുമാ വേരുറപ്പെന്തു ചെയ്യാൻ!

അതിന്നുണ്ടു, മണ്ണിൻ പശപ്പും , മിനുപ്പും
കടഞ്ഞുള്ള വേവും, കിനാവിന്റെ നൂറും
അകക്കാമ്പിലാളുന്ന ഭൂവും ചുരത്തി-
ച്ചെടുക്കുന്ന വാത്സല്യമേറും   കരുത്തും

മനക്കണ്ണിലൂണ്ടേ വെളിച്ചം , പടർത്തും
പദം  ചൂഴുമാഴത്തിനാകാശ നീളം
ഇതൾ നുള്ളിയാലും, തമസ്സേ , കടയ്ക്കൽ
മെതിച്ചാലുമാ വേരുറപ്പെന്തു ചെയ്യാൻ!

ഉറക്കം നടിക്കും പ്രപഞ്ചത്തിലേയ്ക്കു  -
ള്ളുരുക്കി തെളിക്കും പ്രകാശപ്പിറപ്പിൽ
ചൊടിയ്ക്കുന്ന രാവിൻ ഭയക്കൂടുടച്ചി-
ട്ടടങ്ങാതെ നോക്കി ചിരിക്കുന്നു പൂക്കൾ !
---------------------

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...