ആ വിലാപമൊടുങ്ങീലൊരിക്കലും !
ആദി കാവ്യമാണിപ്പൊഴും ചുറ്റിലും ! 'മാ നിഷാദ' തകർത്തു പെയ്യുമ്പോഴും
മാധവശ്രീ മറയും പ്രകൃതിയിൽ
മുത്തണിഞ്ഞു വിടരും പ്രഭാതമേ,
സത്യമോ നിന്നിരവിന്നഗാധത!
ചായുറങ്ങുന്ന പൂമൊട്ടുണർത്തുവാൻ
ചാമരം വീശിയെത്തിടും തെന്നലേ,
നീയറിയാതെ നിൻ പ്രണയങ്ങളിൽ
നീളെയാരു തൊടുക്കുന്നശാന്തികൾ?
കാറ്ററിഞ്ഞില്ല , കാലത്തിനിപ്പുറം ,
കാട്ടുതീ കവർന്നേറുന്ന നന്മകൾ
ഇ,ക്കിളിക്കൂടിരിക്കുന്ന ചില്ല തൻ
പച്ചിലകൾ വരണ്ടു വാടുന്ന പോൽ
ആറ്റുനോറ്റ കിനാവുകൾക്കുള്ളിലേ
നീറ്റലൂതിപ്പടർന്നു പോയ് പാട്ടുകൾ
മുന്നിലോ കനൽ നർത്തനം , നട്ടുവൻ
തൻ നിഴൽത്തണൽ തേടും കടും തുടി
പേടിയായ്കെന്ന് ചൊല്ലവേ, വാക്കിനെ
ചൂടി നിൽക്കും നിലാവു പൊള്ളുന്നുവോ !
'മാ നിഷാദ ' തകർത്തു പെയ്താകിലും
ആ വിലാപമൊടുങ്ങീലൊരിക്കലും !
ഹേ കവേ , തവ നാദ കല്ലോലിനി-
ക്കാവുമോ, നവജീവനമേകുവാൻ ?