Tuesday, November 17, 2015

വിഡ്ഢിസ്വപ്നം

വിഡ്ഢിസ്വപ്നം
--------------

നഗരമശാന്തിതൻ നിഴലിലാണെങ്കിലും
നടുവിലെൻ കുട്ടികൾ കളിയാണ് , തോക്കിന്റെ
നിറമെഴും നീണ്ട തിരകൾ തെറിപ്പിച്ചു,
വെറുതെയൊട്ടഭിനയിച്ചിടറിവീഴുന്നതിൻ
കളിയാണി,തിന്നത്തെ വാർത്തതന്നൂർജ്ജവും !

ഇതുപോലെ കളിയായിരുന്നെന്കിലെല്ലാം! നിറഞ്ഞ തോ-
ക്കെവിടെയും പൂവുകൾ മാത്രം പൊഴിച്ചെങ്കിൽ ..!
ബോംബുകൾ നിറമാല തൂകിപ്പൊലിഞ്ഞെങ്കിൽ..!
ആരെയും വേദനിപ്പിക്കാതെ, കളിയായി ..!

സിറിയയിൽ, പാരീസിൽ, ഇന്ത്യ,പാക്കിസ്ഥാനി-
ലലിവിന്റെ  പൂക്കാലമെത്തുന്ന  കാലത്തു,
തിരകളെ പൂക്കളായ് മാറ്റുന്ന സ്വപ്നത്തിൽ,
ഒരു വിഡ്ഢിസ്വപ്നത്തിൽ ..
ഒന്നു പുതച്ചു മയങ്ങവേ  കാണുന്നു
കുന്നോളമായുധം വടിവാളു, കന്മഴു!
പടയാണ് വീണ്ടും, പഴയ കാലത്തിന്റെ,
പരിചയം പോയ  പടക്കോപ്പുമായ്  പലർ !
നേർക്കു നേരാണിപ്പൊളെന്നതേ ഭേദമൊ-
രാർപ്പു വിളിയോടെ, നായകർ  നേർക്കുനേർ!
നന്നായ് വിയർത്തു തളരുന്നതിന്നൊപ്പ-
മൊന്നുപോൽ  മണ്ണുമുഴുതു മറിച്ചവർ   !
പിന്നെ,യവശരായെങ്ങോ മറഞ്ഞു  പോയ്‌...

പടനിലത്തൊരു മഴ പക കഴുകി മാറ്റുന്നു
പന്തുതട്ടും  കുഞ്ഞുകാലിൽ ചിലംബുന്നു.
ചുറ്റും വലിച്ചെറിയപ്പെട്ട കൊള്ളികൾ
ചുറ്റി നടന്നു പെറുക്കിയെടുത്തുവ-
ന്നൊറ്റ വരമ്പു  കുത്തുന്നുണ്ടൊരച്ഛനും.

പന്തുകളി കഴിഞ്ഞെത്തുന്ന കുട്ടികൾ
നൊന്തു മുളച്ച പുതുനെല്ലുനാട്ടുന്നു
പടനിലത്തപ്പൊഴും  മഴചാറി നില്ക്കുന്നു
പുലരിയിൽകതിരിന്റെ ചിരിവീണു നിറയുന്നു 
വാൾമുന വളച്ചവർ കൊയ്ത്തു കൊയ്തേറുന്നു  .

കൊണ്ടു വരികയായമ്മ  നിധിക്കുടം!
തണ്ടു പിളർക്കാൻ തുടിച്ച  'തിര'ക്കുടം!
പണ്ടു കവർന്ന പടക്കോപ്പു വേറെയും
കണ്ടു, കണ്ണും മിഴിച്ചെത്തുന്നു കുട്ടികൾ .
പാടേയഴിച്ചു പുതുക്കിപ്പണിഞ്ഞ,തിൽ
പാതയോരങ്ങൾ പൊലിയ്ക്കയായ് പൊന്മണി!

പാടത്തു വീണ്ടും കളിപ്പന്തിനാരവം !
ചോടൊത്തു നൃത്തം , പഴമ്പാട്ടിനീണം !

ആയുധം  കിട്ടാതലയുന്നു   ദൂരത്തു
സായുധം തിന്നു തെഴുത്ത യുദ്ധക്കൊതി.
ആകെ വിശന്നു വലഞ്ഞവർക്കും കൂടി
തൂകിത്തിളച്ചേനടുപ്പത്തു  നന്മകൾ ....





4 comments:

  1. ലോകത്തിന്റെ രണ്ടു ധ്രുവങ്ങൾ. അതോ മനസ്സിന്റെ യോ.

    ReplyDelete
  2. പക കഴുകി മാറ്റുന്ന മഴ ലോകമെമ്പാടും പെയ്യട്ടെ...

    ReplyDelete

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...