Thursday, September 15, 2016

കിളിമരം

ഞാനൊന്നു സ്നേഹിച്ചോട്ടീ വല്ലിയെ വാർമുല്ലയെ..
വേനലിൽ വലം വച്ചെൻ വേരറിഞ്ഞടുത്തോളെ   .....

ചേലുറ്റ് നീളും നിഴൽ നീട്ടിടും  പ്രപഞ്ചത്തെ
തേനിറ്റു വീഴും തളിർച്ചുണ്ടിലെ താരങ്ങളെ  
മഞ്ഞുതുള്ളിയിൽ മുത്തും മഴവിൽ പ്രകാശത്തെ 
പഞ്ഞിപോൽ പൊഴിഞ്ഞുള്ളം ചുട്ടിടും   നട്ടുച്ചയെ  
നേരിന്റെ ചീവീടുകൾ  ചൂഴുമീയിരുട്ടിനെ 
ചാരവേ ചവിട്ടേറ്റി,ട്ടുയരും പുൽത്തുമ്പിനെ

പച്ചിലക്കീഴിൽ തൂങ്ങിയുറങ്ങും ചിത്രങ്ങളെ 
കൊച്ചു പൂവിനെ  പറ്റിച്ചുയരും പൂമ്പാറ്റയെ 
മൊട്ടുകൾ താരാട്ടി വന്നകലും തൈത്തെന്നലെ
പൊട്ടുകൾ പൊഴിഞ്ഞാലും പുണരും മണ്‍ചൂടിനെ
വിണ്ണിൽ നിന്നിറങ്ങിയും   മെയ് തൊടും നിലാവിനെ
കണ്ണുകൾ കുതിർത്തു പെയ്തലയും മേഘങ്ങളെ  
പാടുമാ പുല്ലാങ്കുഴൽ നോവിനെ , നോവിച്ചിടും 
പാണന്റെ പ്രാരാബ്ധത്തെ  , പാട്ടിനെ സ്നേഹിച്ചോട്ടെ

ഞാനൊന്നു സ്നേഹിച്ചോട്ടീ വല്ലിയെ വാർമുല്ലയെ....
വേനലിൽ വലം വച്ചെൻ വേരറിഞ്ഞടുത്തോളെ   ....
  
ചുറ്റി വീണുയർന്നിവൾ  കെട്ടുകൾ മുറുക്കവേ   
ഞെട്ടി, നോവേറുന്ന പോലെങ്കിലും കളഞ്ഞിടാ  .. 
കുഞ്ഞു വള്ളികൾ തുള്ളിത്തൂങ്ങിയങ്ങുയരവെ  
നെഞ്ഞിലെയഴൽ പിരിഞ്ഞെങ്ങുപോയ് ! 'ഞാനെ'ങ്ങു പോയ്!
നഷ്ടമായേക്കാമേവം  രൂപവും , രൂപത്തിലും         
ഇഷ്ടമീ പടർപ്പുകൾ  തൊട്ടു തൊട്ടറിഞ്ഞിടാൻ

പുലരും താലത്തിലെ  പുഞ്ചിരിത്തലപ്പുകൾ 
പോരുമീ പകര്ച്ചയിൽ  പൂ.. പൊലി  പൂവേ ..പൊലി !

---------

No comments:

Post a Comment

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...