Tuesday, September 13, 2011

അന്വേഷണം.


വിത്തുകള്‍ പൊട്ടി മുളയ്ക്കുവാനോ
ഒത്തിരി കണ്ണീരുതിര്‍ത്തു വാനം
ഞെട്ടിത്തെറിച്ചു ചിറകറ്റ വാക്കുകള്‍
പെട്ടെന്നു പാട്ടില്‍ തളിര്‍ത്ത പോലെ
***

ആര്‍ത്തിരമ്പും കടല്തട്ടില്‍ നിന്നും
ആരെയും കൂസാതുയര്‍ന്ന ചോദ്യം
കാറ്റില്‍ തിരുകിപ്പിടിച്ചുയര്‍ന്നു
കാണാപ്പൊരുളും തിരഞ്ഞലഞ്ഞു
കാറ്ററിയാത്തൊരു കാഴ്ച്ചയുണ്ടോ?
കാഴ്ച്ചയ്ക്കുമപ്പുറം കാവലുണ്ടോ?

കണ്ണും കനവെന്നു കാറ്റ് ചൊല്ലി
കണ്ണീരു വാര്‍ത്തു പൊലിഞ്ഞു മേഘം.
***

മണ്ണിലുറങ്ങിക്കിടന്ന ജീവന്‍
ദണ്ണം മറന്നു  മിഴി തുറന്നു
വേരുകള്‍ കുത്തിയെണീറ്റിരുന്നു
നീരിറ്റു മോന്തി കുടിച്ചിരുന്നു
ഓരിലയീരില നീര്‍ത്തി പിന്നെ
ഓമനപ്പൂക്കള്‍ ചിരി തുടങ്ങി
എല്ലാം കനവെന്നു ചൊന്ന കാറ്റും
നല്ലൊരൂഞ്ഞാലിട്ടു കൂട്ടു വന്നു
***

സത്യത്തിലേയ്ക്കൊരു ദൂതുമായി
പുത്തന്‍ മുകില്‍ യാത്രയായി ദൂരെ
ആയത്തിലൂഴിയില്‍ വീഴുവാനായ്‌
ആയിരം കാതമുയര്‍ന്നിടുന്നൂ.
***

3 comments:

  1. നല്ല വരികള്‍

    ReplyDelete
  2. മണ്ണിലുറങ്ങിക്കിടന്ന ജീവന്‍
    ദണ്ണം മറന്നു മിഴി തുറന്നു
    വേരുകള്‍ കുത്തിയെണീറ്റിരുന്നു
    നീരിറ്റു മോന്തി കുടിച്ചിരുന്നു
    ഓരിലയീരില നീര്‍ത്തി പിന്നെ
    ഓമനപ്പൂക്കള്‍ ചിരി തുടങ്ങി...


    എന്നെയെപ്പോഴും പ്രചോദിതനാക്കുന്നൊരു വിഷയമാണീ വാക്കുകളില്‍ വരച്ചിട്ടിരിക്കുന്നത്

    ReplyDelete
  3. ഗോപന്‍ കുമാറിനും അജിത്തിനും നന്ദി, സന്തോഷം..

    ReplyDelete

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...