Monday, January 9, 2017

കനൽ

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിക്കാം
കൂരിരുട്ടിലൊന്നൂതി, മുന്നേറും
ദൂരമെല്ലാം, വെളിച്ചം പരത്താം !

മിഴികളേറെ പറഞ്ഞൊഴിഞ്ഞാലും
ചിരി വരണ്ട മണൽപ്പുറത്തിന്നും 
ഒരു നിലാവിൻ തണുപ്പുണ്ട് പോലും!
മഴ മിഴാവിൻ തുടിത്താളവും കേൾ.

കഥകളെല്ലാം വെയിലെടുത്താലും
പകലിനപ്പുറം പാതിരാവീട്ടിൽ
കിളിമരത്തിന്റെ തോളത്തുറങ്ങും
ചെറിയ മുല്ല പൂക്കാറുണ്ട് നിത്യം !

കാലമൊന്നായ്   നിറം കെടുത്തുമ്പോൾ
കാർമുകിലുമീയാഴിപ്പരപ്പും
പങ്കുവയ്പ്പാണുയിരിന്റെ വിങ്ങൽ
പങ്കുപറ്റി തളിർക്കട്ടെ   ഭൂമി

കുളിരുപെയ്യുന്ന മണ്ണിന്റെയുള്ളിൽ
കുതറിയോടും ചിതൽക്കൂട്ടമൊന്നായ്
വരികളേറി പറക്കുന്ന സ്വപ്‍നം 
വഴിവിളക്കിൽ കൊളുത്തുന്നതാരോ ?

കാടിറങ്ങുന്നുറവകൾ തീണ്ടി
നാടിറങ്ങിപ്പടർന്നു വർണ്ണങ്ങൾ
കൂട്ടിനുള്ളിൽ മടങ്ങാൻ കൊതിക്കും
കാട്ടുപക്ഷിക്കു കാവലാളുണ്ടോ?

കനവു കാറ്റത്തടർന്നു വീണേക്കാം
കനിവു തേടി തളർന്നു പോയേക്കാം
കതിരു  കാണാതറിയാതെ വന്നാൽ
കരുതി വച്ച കനൽത്തുമ്പുരുക്കാം

കനലിരമ്പുന്ന നെഞ്ചകം മാത്രം
കണ്ണുനീരിൽ കെടാതെ സൂക്ഷിയ്ക്കാം
കൂരിരുട്ടിലൊന്നൂതി , മുന്നേറും
ദൂരമെല്ലാം വെളിച്ചം പരത്താം 

2 comments:

  1. ആദ്യ വായനയില്‍ മോശ മില്ല....."കൂരിരുട്ടിലൊന്നൂതി , മുന്നേറാം..
    ദൂരമെല്ലാം വെളിച്ചം പരത്തി " ആശംസകള്‍

    ReplyDelete

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...