Tuesday, August 3, 2010

കാട് പൂത്ത നാള്‍

ഒരിക്കല്‍ക്കൂടി നീയെന്നില്‍
മഴത്തെല്ലായടര്‍ന്നെങ്കില്‍
മിഴിക്കോണില്‍ തടഞ്ഞുള്ളി-
ക്കറുപ്പെല്ലാമൊഴിഞ്ഞെങ്കില്‍

വെട്ടമായ്‌തൊട്ടുണര്‍ത്തീ ചെ-
മ്പട്ടുഷസ്സു പുലര്‍ന്ന നാള്‍
പച്ചിലക്കാടു തോറും തന്‍
കൊച്ചു നാളം പകര്‍ന്നതും
മെച്ചമാരാഗങ്ങളില്‍ ചേര്‍-
ന്നിച്ചിരാതു തെളിഞ്ഞതും
ഇത്തിരിപ്പോന്ന ലോകത്തില്‍
ഒത്തിരിപ്പൂവിരിഞ്ഞതും

ആരു നീയെന്നറിഞ്ഞതി-
ല്ലാരുമാകട്ടെ, യെങ്കിലും
ആരുമേ കാണാത്ത കാടിന്‍
ചാരു വര്‍ണ്ണം തിരഞ്ഞവന്‍
ഇപ്പ്രപഞ്ച വിലാപങ്ങള്‍-
ക്കീണമിട്ടു നടന്നവന്‍
ഇത്തണല്‍ കൂട്ടിലേവരും
ഒത്തുചേര്‍ന്നുലസിക്കുമാ,
സ്വപ്നമേറ്റി നടന്നേതോ
സ്വച്ഛ‍സുന്ദര ദര്‍ശനം !

നീയുദിച്ച വെയില്‍പ്പൂരം
ജാലകങ്ങളുടയ്ക്കവേ
കണ്ടു വിസ്മയമാണ്ടു നിന്‍
കണ്ണിലേക്കു നടന്നു ഞാന്‍
ജീവരാഗ വിലോലമാ-
മേതുബന്ധുര ബന്ധമോ
കുഞ്ഞു പൂവ് തലോടുന്ന
തെന്നലിന്നലി‍വായിതേ.
കാലം നിറച്ചു കാണാനായ്‌
താലം പിടിച്ചു വന്നൊരെന്‍
കൊച്ചു കൈയില്‍ നിറച്ചേകീ
വിശ്വ വിജ്ഞാന സഞ്ചയം

നുള്ളി നോവിച്ചതില്ലെന്നില്‍
കള്ളമില്ലാത്ത നിന്‍ കരം
കള്ളിക്കാക്ക ചിലച്ചന്നും
മുള്ള് കൊള്ളാതെ നോക്കണം
പൊള്ളുമെന്‍ മനസ്സില്‍ തൊട്ടു
കണ്ണുനീര്‍ത്തുള്ളി ചൊല്ലിയോ
അറിയില്ലൊന്നുമെന്നാലു -
മാകാ മുന്തിരി വള്ളികള്‍
പ്രണയത്തിന്റെ തേന്‍കണം
നുകരാനേ കൊതിച്ചതി-
ല്ലറിയാമെങ്കിലും കൂടി
പറയാതെ പിരിഞ്ഞുവോ?
നിന്നില്‍ നിന്നകലുതോറും
എന്നില്‍ നിന്നേയകന്നുവോ
എന്നിലേക്കുള്‍വലിഞ്ഞപ്പോ-
ളെന്തൊരാഴ വിമൂകത
അക്ഷരതെറ്റൊഴിക്കാനാ-
യക്ഷരങ്ങള്‍ കളഞ്ഞ പോല്‍
പൊന്നുരുക്കും വെളിച്ചത്തിന്‍ ‍
പിന്‍ നിഴല്‍ത്തുമ്പു മാഞ്ഞു പോയ്‌

കണ്ടതില്ലിന്നേ വരേയ്ക്കും പാഴ്-
തണ്ടു പാടുന്ന കാടുകള്‍
കാട്ടുചോലയുലച്ചീടും
കാറ്റൊരിറ്റു മുകര്‍ന്നുമി-
ല്ലാര്‍ദ്ര ശൈലതടങ്ങളില്‍,കളി-
യാടുവാന്‍ കൊതിയാകിലും
മോഹമേയലയുന്നുവോ മഴ
മേഘമായകലങ്ങളില്‍

കാട്ടിലേറെ വിഷം ചീറ്റും
ദുഷ്ട ജീവികളല്ലയോ ‍
വിഷമില്ലാത്ത കാടുകള്‍
വിഷമം കണ്ടെടുക്കുവാന്‍
നാടു പോലും നടുക്കീടും
ചൂടു വാര്‍ത്തകളെത്രയോ
പേടിയേറി വരും കിനാവുക-
ളാര് പൂവിളി പാടുവാന്‍ !

ഒന്നു നില്കാതെ, മിണ്ടാത -
ക്കല്ലൊതുക്കിലിറങ്ങവേ
വാടാത്ത പുഞ്ചിരിച്ചോപ്പീ-
ക്കൂടയില്‍ തന്നുറങ്ങിപ്പോയ്
മറന്നില്ല, മറക്കാനാര്‍-
ക്കാവുമെങ്ങു മറഞ്ഞു നീ?
നേരെഴുത്തിന്‍റെയുള്‍വഴി
ചൂണ്ടി വന്നില്ലൊരിക്കലും
നിന്‍ മൊഴി ചാര്‍ത്ത് തേടുന്നീ
നിറമില്ലാത്ത വാക്കുകള്‍
നിനക്കായൊന്നുണര്‍ത്തട്ടീ-
നാട്ടുപൂവിന്‍ വിപഞ്ചിക
----------------------------------------------

***സ്നേഹത്തിന്‍റെയും ചതിയുടെയും കാടുകള്‍ ഒരേ നിറത്തില്‍ പൂക്കുമ്പോള്‍ പകച്ചുനില്‍ക്കുന്ന കൌമാരത്തിന്

4 comments:

  1. ഒളിതെല്ലല്ല, വൈഡൂര്യ
    രത്ന ശോഭ ചൊരിഞ്ഞിടും
    നിറക്കൂട്ടുകള്‍ കാണുന്നു-
    ണ്ടേറെ ശ്രീജ വരച്ചതില്‍....!

    ReplyDelete
  2. കാട് ഭംഗി പോലെ പ്രകൃതി സ്നേഹത്തിന്റെ ആഴ്ത്തിലേയ്ക്ക് മനസ്സിനെ നയിക്കുന്ന എന്തോ ഒന്ന്.

    ReplyDelete
  3. നന്ദി അനൂപ്‌, മാഷിനും.

    ReplyDelete
  4. പേടിയേറി വരും കിനാവുക-
    ളാര് പൂവിളി പാടുവാന്‍ !

    ReplyDelete

മഴ ...

മഴ പൊഴിയുകയാണീ വഴിയി - ലിലത്താളത്തിലിടയ്ക്കിടെയിങ്ങനെ ഇഴയിട്ടു പിണഞ്ഞൊരു ചിന്തക- ളൊരു വേളയുടഞ്ഞൊഴിയും , ചെറു - കലഹം , പൊടി പടലവുമാധിയു ...